തിരുവനന്തപുരം: ഹജ്ജ് തീര്‍ഥാടനത്തിന് പോകുന്നവര്‍ക്കായുള്ള സബ്സിഡി നിര്‍ത്തലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം. ഹസന്‍.
ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കാനുള്ള തീരുമാനം ബിജെപി സര്‍ക്കാരിന്‍റെ ന്യൂനപക്ഷങ്ങളോടുള്ള ശത്രുതാ മനോഭാവമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ചയാണ് ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. 700കോടി രൂപ ഹജ്ജ് സബ്സിഡിയായി നല്‍കുന്നത് നിര്‍ത്തലാക്കുകയും പകരം ഈ തുക മുസ്ലിം വിദ്യാര്‍ത്ഥികളുടെ ക്ഷേമത്തിനായും പെൺകുട്ടികളുടെ വിദ്യാഭ്യാസ പദ്ധതികൾക്കായും വിനിയോഗിക്കാനാണു നീക്കം.
സബ്സിഡി ഘട്ടംഘട്ടമായി നിർത്തലാക്കാൻ 2012ൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിനു നിർദേശം നൽകിയിരുന്നു. 2022ന് അകം നിർത്താനായിരുന്നു നിർദേശം. അതേസമയം, 1.70 ലക്ഷം തീർഥാടകരെ പ്രസ്തുത തീരുമാനം ബാധിക്കും. കേരളത്തിൽ നിന്ന് പ്രതിവർഷം 10,981 പേരാണ് ഹജ്ജ് തീര്‍ഥാടനം നടത്തിയിരുന്നത്.