കാസർകോട്: സമൂഹത്തെ ലഹരി ദുരുപയോഗത്തിൽ നിന്നും രക്ഷപ്പെടുത്താൻ കായികക്ഷമതയുടെ വളർച്ച പ്രധാന മാർഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടികളെയും യുവാക്കളെയും മാനസികവും ശാരീരികവുമായും ഉണർത്തി മികച്ച സമൂഹം സൃഷ്ടിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനതല ലഹരിവിരുദ്ധ സന്ദേശയാത്ര 'കിക്ക് ഡ്രഗ്സ്, സേ യെസ് ടു സ്‌പോർട്സ്'–ന്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ്റെ നേതൃത്വത്തിലാണ് സംസ്ഥാന വ്യാപകമായി ലഹരി വിരുദ്ധ സന്ദേശയാത്ര സംഘടിപ്പിക്കുന്നത്
കുട്ടികളിലേക്ക് ലഹരിയെത്തുന്ന വഴികൾ തടയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പഠനം കഴിഞ്ഞ് വീട്ടിലെത്തുമ്പോഴേക്കും കുട്ടികൾ തളർന്ന നിലയിലാണ്. അവരെ ഉണർത്തിയെടുത്താൽ അരുതാത്ത ശീലങ്ങൾ തടയാനാവും. സുംബ നൃത്തം പോലുള്ള പ്രവർത്തനങ്ങൾ കുട്ടികളിൽ ഉല്ലാസം ഉണർത്തും. എല്ലാ സ്‌കൂളുകളിലും കായിക മത്സരങ്ങൾക്കു മുൻതൂക്കം നൽകുന്ന പദ്ധതികൾ ആവിഷ്‌കരിക്കും. ‘ജീവിതമാണ് ലഹരി’ എന്ന സന്ദേശം ഓരോ കുട്ടിയുടെയും മനസ്സിൽ ഉറച്ചതാകണമെന്നും അദ്ദേഹം പറഞ്ഞു.
ലഹരി ഉപയോഗത്തില്‍ നിന്ന് കുട്ടികളെയും യുവജനങ്ങളെയും അകറ്റി നിര്‍ത്താന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം അവരെ കായിക പ്രവര്‍ത്തനങ്ങളിലേക്ക് എത്തിക്കുക എന്നതാണെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. കായിക, ശാരീരിക ക്ഷമതാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ശരീരത്തിന് ദോഷമാകുന്ന കാര്യങ്ങള്‍ ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കായിക വകുപ്പ് സംഘടിപ്പിച്ച ലഹരി വിരുദ്ധ സന്ദേശ പ്രചരണ യാത്ര കായികമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു. കാസർകോട് സിവിൽ സ്റ്റേഷൻ മുതൽ പുതിയ സ്റ്റാൻഡ് വരെയുള്ള വാക്കത്തോണിൽ അദ്ദേഹം പങ്കെടുത്തു. എം രാജഗോപാൽ എംഎൽഎ അധ്യക്ഷത വഹിച്ചു. സിഎച്ച് കുഞ്ഞമ്പു എംഎൽഎ, ഇ ചന്ദ്രശേഖരൻ എംഎൽഎ, കാസർക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി ബേബി ബാലകൃഷ്ണൻ, വൈസ് പ്രസിഡൻ്റ് ഷാനവാസ് പാദൂർ, ജില്ലാ കളക്ടർ കെ ഇൻപശേഖർ, ജില്ലാ പൊലീസ് മേധാവി ബിവി വിജയ് ഭരത് റെഡ്ഡി, സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡൻ്റ് പി ഹബീബ് റഹ്മാൻ, വിവി രമേശൻ എന്നിവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.









