തിരുവനന്തപുരം: സംസ്ഥാന സർക്കാർ ശാസ്ത്ര സങ്കേതിക രംഗത്തെ ഗവേഷണ രംഗത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രൊഫഷണൽ രംഗത്തുള്ളവരുമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച കൂടിക്കാഴ്ചയുടെ ഉദ്ഘാടന പ്രസംഗത്തിലാണ് സംസ്ഥാന സർക്കാരിൻ്റെ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
ശാസ്ത്ര ഗവേഷണ രംഗത്ത് പൊതു സ്വകാര്യ പങ്കാളിത്തത്തിന്റെ സാധ്യത തേടുന്നതിന് സംസ്ഥാന സർക്കാർ ശ്രമിക്കും. ശാസ്ത്ര ഗവേഷണങ്ങൾക്കുള്ള തുക കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചത് ശരിയായ നിലപാടല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതിയ അറിവുകൾക്കും സാമൂഹിക പുരോഗതിയ്ക്കും വേണ്ടിയാണ് ഗവേഷണങ്ങളെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
സാമൂഹത്തിൽ അന്ധവിശ്വാസങ്ങൾ വർധിച്ചുവരുന്ന സ്ഥിതിയാണുള്ളതെന്നും നിർഭാഗ്യവശാൽ ശാസ്ത്ര പ്രചരണം നടത്തുന്നവരും ഭരണഘടന പദവയിൽ ഇരിക്കുന്നവരും അന്ധവിശ്വാസത്തെ പ്രചരിപ്പിക്കുന്ന സാഹചര്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയ സയൻസ് കോൺഗ്രസ്സിൽ പോലും തെറ്റായ അവകാശ വാദങ്ങൾ ഉണ്ടാകുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇതിനെതിരെ സംസ്ഥാനത്തെ പ്രൊഫഷണലുകൾ ജനകീയ ബോധവൽകരണത്തിനുള്ള ഇടപെടലുകൾ നടത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. പരിപാടിയിൽ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ക്ഷണിക്കപ്പെട്ട 600 പ്രൊഫഷണലുകളാണ് പങ്കെടുത്തത്. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിലാണ് മുഖാമുഖം പരിപാടി സംഘടിപ്പിച്ചത്.
ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, ജീവശാസ്ത്രം, കാർഷികം, ഐടി, വ്യവസായം, ധനകാര്യം, അടിസ്ഥാനസൗകര്യ വികസനം, ഹരിത ഊർജം എന്നിവയുള്‍പ്പെടെയുള്ള മേഖലകളിൽ പ്രവർത്തിക്കുന്ന പ്രൊഫഷണലുകളാണ് പങ്കെടുത്തത്. സദസ്സിൽ നിന്നുള്ള ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വിശദമായി മറുപടി നൽകി.
ചോദ്യങ്ങൾ എഴുതി നൽകാനും മുഖാമുഖം പരിപാടിയിൽ പങ്കെടുത്തവർക്ക് അവസരം നൽകിയിരുന്നു. പ്രൊഫഷണൽ കണക്ട് എന്ന പേരിൽ സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ആയിരുന്നു പ്രൊഫഷണലുകളും മുഖ്യമന്ത്രിയും തമ്മിലുള്ള സംവാദം സംഘടിപ്പിച്ചത്. ചർച്ചകളിൽ ഉയർന്ന് വന്ന ആശയങ്ങളിൽ നടപ്പിലാക്കാൻ കഴിയുന്നത് എത്രയും പെട്ടെന്ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നവകേരളം എന്നുള്ളത് പിന്നീട് എപ്പോഴെങ്കിലും വരാനുള്ളതല്ലെന്നും വർത്തമാന കാലത്ത് തന്നെ നടപ്പിലാക്കാനുള്ളതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും നയരൂപീകരണത്തിൽ പൊതുജന പങ്കാളിത്തം ഇത്തരത്തിൽ തേടുന്നുണ്ടാവില്ലെന്ന് സംസ്ഥാന ആസൂത്രണ കമ്മീഷൻ വൈസ് ചെയർമാൻ ഡോ. വി.കെ രാമചന്ദ്രൻ പറഞ്ഞു. ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.പി.സുധീർ, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. എ.സാബു എന്നിവരും പരിപാടിയിൽ സംബന്ധിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.