)
കോഴിക്കോട്: മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കാൻ പദ്ധതിയുമായി സർക്കാർ. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. 45 ദിവസത്തെ പരപാടിക്കാണ് സർക്കാർ രൂപം നൽകിയിരിക്കുന്നത്. മൂന്ന് ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ ഭാഗമായി തദ്ദേശതലത്തിൽ ഹെൽപ് ഡെസ്ക്കുക്കൾ രൂപീകരിക്കും.
ഓരോ ഘട്ടത്തിലും സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സംസ്ഥാനത്ത് നാനൂറോളം പഞ്ചായത്തുകളാണ് വന്യജീവി ആക്രമണം നേരിടുന്നത്. ഇവയിൽ 273 പഞ്ചായത്തുകളിൽ പ്രശ്നങ്ങൾ കൂടുതലാണ്. ഇതിൽ തന്നെ മുപ്പതോളം പഞ്ചായത്തുകളിൽ തീവ്രമായ വന്യജീവി ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്.
ഈ അവസ്ഥയ്ക്ക് ഏത് വിധേനയും പരിഹാരം കണ്ടേ മതിയാകൂവെന്ന ചിന്തയിൽ നിന്നാണ് പദ്ധതിക്ക് രൂപം നൽകിയത്. മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കുന്ന പദ്ധതിയുടെ ഓരോ ഘട്ടത്തിനും 15 ദിവസം വീതമാണ് കാലാവധി. കേരളത്തിന്റെ മലയോര മേഖലകളിലെ എല്ലാ പഞ്ചായത്തുകളിലും വനംവകുപ്പിന്റെ ഹെൽപ് ഡെസ്കുകളാണ് ഒന്നാം ഘട്ടത്തിൽ ആരംഭിക്കുക.
ഇവിടെ ഉദ്യോഗസ്ഥർ ത്രിതല പഞ്ചായത്തുകളിലെ ജനപ്രതിനിധികളുടെ സഹായത്തോടെ പരിഹരിക്കപ്പെടേണ്ട പ്രശ്നങ്ങൾ കണ്ടെത്തും. പ്രാദേശിക പ്രതിവിധികളാവശ്യമുള്ള പ്രശ്നങ്ങൾക്ക് ഉടൻ തന്നെ പരിഹാരം കാണും. രണ്ടാംഘട്ടത്തിൽ ജില്ലാതലത്തിൽ പരിഹരിക്കേണ്ട വിഷയങ്ങളാണ് പരിശോധിക്കുക.
എല്ലാ വകുപ്പുകളുടെയും സഹകരണത്തോടെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലായിരിക്കും ഇത് നടപ്പാക്കുക. ഇതിൽ എംഎൽഎമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ പങ്കാളികളാകും. സംസ്ഥാനതലത്തിൽ തീർപ്പുകൽപ്പിക്കേണ്ട കൂടുതൽ സങ്കീർണമായ പ്രശ്നങ്ങൾ മൂന്നാം ഘട്ടത്തിൽ പരിശോധിക്കും. വനം-വന്യജീവി വിഷയമായതിനാൽ എല്ലാ കാര്യങ്ങളും സംസ്ഥാനതലത്തിൽ തന്നെ പരിഹരിക്കാനാകില്ല.
സംസ്ഥാനതലത്തിൽ പരിഹരിക്കാനാകാത്ത പ്രശ്നങ്ങൾ കേന്ദ്രസർക്കാരിന്റെ അടിയന്തര ശ്രദ്ധയിൽ കൊണ്ടുവരും. സമയബന്ധിതമായി ഓരോ ഘട്ടവും പൂർത്തിയാക്കുമെന്നും മനുഷ്യ-വന്യമൃഗ സംഘർഷം ലഘൂകരിക്കാൻ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളെ ഈ പദ്ധതി കൂടുതൽ ശക്തമാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.