തൃശൂർ: അവകാശത്തെച്ചൊല്ലി തർക്കം നടന്നുകൊണ്ടിരിക്കുന്ന തൃശ്ശൂർ മാന്നാമംഗലം സെന്റ് മേരീസ് പള്ളിയിൽ ഓർത്തഡോക്സ് യാക്കോബായ വിഭാഗങ്ങൾ തമ്മിൽ സംഘർഷം നടന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

സംഘർഷത്തിൽ ഓർത്തഡോക്സ് തൃശ്ശൂർ ഭദ്രാസനാധിപൻ യൂഹന്നാൻ മാർ മിലിത്തിയൂസ് ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. ഇരു വിഭാഗങ്ങൾ തമ്മിൽ‌ കല്ലേറ് ആരംഭിച്ചതോടെ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പരിക്കേറ്റ പതിനഞ്ചോളം പേരെ ആശുപത്രിയിലേക്ക് മാറ്റി


രാത്രി 12 മണിയോടെ ഓർത്തഡോക്സ് വിഭാഗം ​ഗേറ്റ് തകർത്ത് പള്ളിയിലേക്ക് കടക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്. ഇരു വിഭാഗങ്ങളും തമ്മിൽ കല്ലേറുണ്ടായി. പരിക്കേറ്റവരെ കുന്നംകുളത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സമരപ്പന്തൽ പൊലീസ് പൂർണ്ണമായും ഒഴിപ്പിച്ചു. 


പള്ളിത്തര്‍ക്കത്തില്‍ മുപ്പതോളം ഓര്‍ത്തഡോക്‌സ് വിഭാഗക്കാര്‍ അറസ്റ്റിലായി. പള്ളിയില്‍ നിന്ന് പുറത്തിറങ്ങുന്ന യാക്കോബായ വിഭാത്തിലുള്ളവരെയും അറസ്റ്റ് ചെയ്ത് നീക്കി. 120 പേര്‍ക്കെതിരെയാണ് ഇതുവരെ കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. 


വധശ്രമം, കലാപ ശ്രമം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. നിരവധി വൈദികരും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.


പാത്രിയാർക്കിസ് വിഭാഗത്തിന് കീഴിലുള്ള പള്ളിയിൽ ആരാധന നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഓർത്തഡോക്സ് വിഭാഗം സമരം ചെയ്തത്. തങ്ങൾക്കനുകൂലമായ കോടതി വിധി ചൂണ്ടിക്കാട്ടിയായിരുന്നു സമരം. 


എന്നാൽ ഓർത്തഡോക്സ് വിഭാ​ഗത്തെ പള്ളിയിൽ കയറാൻ അനുവദിക്കാതെ യാക്കോബായ വിഭാഗവും പള്ളിയ്ക്കകത്ത് നിലയുറപ്പിക്കുകയായിരുന്നു. സമരപ്പന്തൽ ഒഴിപ്പിച്ചെങ്കിലും സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്. വെള്ളിയാഴ്ചയായ ഇന്ന് കൂടുതൽ വിശ്വാസികൾ പള്ളിയിലേക്കെത്തും എന്ന കണക്കുകൂട്ടലിൽ കൂടുതൽ സേനയെ വിന്യസിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.


ഇരുവിഭാ​ഗക്കാരും പ്രാർത്ഥനാ യജ്ഞത്തിൽ ഏർപ്പെട്ടിരുന്ന സമയത്താണ് സംഘർഷമുണ്ടായത്. മറുഭാ​ഗത്ത് അപ്രതീക്ഷിതമായിട്ടാണ് കല്ലേറുണ്ടായതെന്നാണ് ഇരുവിഭാ​ഗത്തിന്റെയും വാദം. ഓർത്തഡോക്സ് സഭക്കാർ പള്ളിക്ക് മുന്നിലും യാക്കോബായ സഭക്കാർ പള്ളിക്കകത്തും പ്രാർ‌ത്ഥനായജ്ഞം നടത്തിവരികയായിരുന്നു.