തിരുവനന്തപുരം: അറബികടലില്‍ രൂപംകൊണ്ട ‘മഹാ’ ചുഴലികാറ്റ് കേരളതീരം വിട്ടതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.
കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത ഇല്ലാത്തതിനാല്‍ എല്ലാ ജില്ലകളിലും ഗ്രീന്‍ അലേര്‍ട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. കൂടാതെ, ശക്തമായ മഴ മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥ നിരീക്ഷ കേന്ദ്രവും നല്‍കിയിട്ടില്ല. അതേസമയം കേരളത്തിൽ ഇന്നും നാളെയും പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ലക്ഷദ്വീപിലും ഗ്രീന്‍ അലേര്‍ട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്.
കിഴക്കന്‍ അറബിക്കടലില്‍ ചെറിയപാനി റീഫിന് (ലക്ഷദ്വീപ്) 300 കിലോമീറ്റര്‍ വടക്ക്, അമിനിദിവി (ലക്ഷദ്വീപ്) ന് 400 കി.മീ വടക്ക്-പടിഞ്ഞാറ്, മംഗളൂരുവിന് (കര്‍ണാടക) പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് 390 കി.മീറ്ററിലുമാണ് നിലവില്‍ "മഹാ" ചുഴലിക്കാറ്റുള്ളത് എന്നാണ് കാലാവസ്ഥ നിരീക്ഷ കേന്ദ്രം അറിയിക്കുന്നത്.
അതേസമയം, തീരദേശങ്ങളില്‍ കടലാക്രമണം അതിരൂക്ഷമാണ്. നാല് മീറ്ററില്‍ അധികം ഉയരമുള്ള വന്‍തിരമാലകള്‍ ഉണ്ടാകുമെന്ന് സമുദ്ര നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിനാല്‍, കേരളം, കന്യാകുമാരി, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനുള്ള നിരോധനം നിലനില്‍ക്കുകയാണ്. കഴിഞ്ഞ ദിവസംതന്നെ സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ നിന്ന് കടലില്‍ പോകുന്നതിന് മത്സ്യതൊഴിലാളികള്‍ക്ക് സമ്പൂര്‍ണ്ണ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.