ന്യൂഡല്‍ഹി: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ പ്രവേശനം റദ്ദാക്കിയ വിധി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് മാനേജുമെന്റുകള്‍ നല്‍കിയ ഹര്‍ജി സുപ്രിംകോടതി തള്ളി. വിശദമായ പരിശോധനകള്‍ക്ക് ശേഷമാണ് വിധി പ്രസ്താവിച്ചത്. അതുകൊണ്ടുതന്നെ വിധി
പുന:പരിശോധിക്കില്ലെന്ന്‍ സുപ്രിംകോടതി വ്യക്തമാക്കി.
കണ്ണൂർ കോളജിലെ 150 സീറ്റിലെയും കരുണ കോളജിലെ 30 സീറ്റുകളിലെയും പ്രവേശനമാണ് സുപ്രീംകോടതി ഇന്നലെ റദ്ദാക്കിയത്. നടപടി ക്രമങ്ങള്‍ പാലിച്ചല്ല ഇവിടെ പ്രവേശനം നടന്നതെന്ന് കോടതി കണ്ടെത്തിയിരുന്നു. കോടതിയില്‍ കോളേജുകള്‍ ഹാജരാക്കിയത് വ്യാജരേഖകള്‍ ആയിരുന്നെന്നും കോടതി പരാമര്‍ശിച്ചു.
സര്‍ക്കാരുമായി കരാര്‍ ഒപ്പുവയ്ക്കാതെ സ്വന്തം നിലയ്ക്കാണ് ഈ മെഡിക്കല്‍ കോളേജുകള്‍ പ്രവേശനം നടത്തിയതെന്ന് ജയിംസ് കമ്മിറ്റി കണ്ടെത്തിയിരുന്നു. ഇത് ചോദ്യം ചെയ്താണ് മാനേജ്മെൻറുകൾ ഹൈകോടതിയിലും സുപ്രീംകോടതിയിലുമെത്തിയത്.