തിരുവനന്തപുരം: സര്‍ക്കാര്‍ അനുമതിയില്ലാതെ പുസ്തകം എഴുതിയതിനു ഡിജിപി ജേക്കബ് തോമസിന് വീണ്ടും സസ്പെന്‍ഷന്‍. നിലവില്‍ സസ്പെന്‍ഷനിലുള്ള ജേക്കബ് തോമസ് അഖിലേന്ത്യാ സർവീസ് ചട്ടം ലംഘിച്ചു എന്ന് കാട്ടിയാണ് ഇപ്പോഴത്തെ സസ്പെന്‍ഷന്‍.
‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ എന്ന പുസ്തകത്തിലെ പാറ്റൂര്‍, ബാര്‍ക്കോഴ, ബന്ധുനിയമന കേസുകള്‍ സംബന്ധിച്ച പരാമര്‍ശങ്ങള്‍ ചട്ടലംഘനമാണെന്ന് അഡീഷണല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സമിതി നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. അന്വേഷണ സമിതി നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സർക്കാരിന്‍റെ നിർദേശപ്രകാരം ചീഫ് സെക്രട്ടറിയാണ് സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിറക്കിയത്.
ജേക്കബ് തോമസിന്‍റെ 'കാര്യവും കാരണവും' എന്ന പുസ്തകത്തിലും ചട്ടവിരുദ്ധമായ നടപടികള്‍ ഉള്ളതായി കണ്ടെത്തിയിരുന്നു. സംസ്ഥാനത്ത് അഴിമതിക്കെതിരെ മിണ്ടാൻ പേടിയാണ്, ഓഖി ദുരന്തം നേരിടുന്നതിൽ സർക്കാർ സംവിധാനം പരാജയപ്പെട്ടു തുടങ്ങിയ പരാമർശങ്ങളുടെ പേരിലായിരുന്നു ജേക്കബ് തോമസിനെ നേരത്തെ സസ്പെൻഡ് ചെയ്തത്.