കൊച്ചി: വരൾച്ചമൂലം പാൽ ഉൽപാദനം വില വർധിപ്പിക്കാനൊരുങ്ങി മിൽമ. കൊച്ചിയിൽ ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിലാണ് പാൽ വില കൂട്ടാൻ തീരുമാനിച്ചത്. ലിറ്ററിന് എത്ര രൂപ കൂട്ടണമെന്ന കാര്യം സർക്കാരുമായി ആലോചിച്ച് തീരുമാനിക്കും.
വരൾച്ച മൂലം പച്ചപ്പുല്ല് കിട്ടാനില്ലാത്തതും ചൂട് കൂടിയതും വെള്ളം കുറഞ്ഞതുമാണ് പാലുൽപാദനത്തെ ബാധിച്ചത്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് പ്രതിദിനം 75,000 ലീറ്റർ പാലിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. വിൽപനയാകട്ടെ മുൻ വർഷത്തെക്കാൾ ദിനംപ്രതി മൂപ്പത്തിയായിരം ലീറ്റർ വർധിക്കുകയും ചെയ്തു.
രണ്ടരലക്ഷം ലിറ്റർ പാൽ വാങ്ങിയിരുന്ന സ്ഥാനത്തു മൂന്നരലക്ഷം ലീറ്റർ പാലാണ് അന്യസംസ്ഥാനങ്ങളിൽ നിന്നും മിൽമ വാങ്ങുന്നത്. പാൽ നൽകുന്ന കർണാടകയും തമിഴ്നാടും പാലിന് വില വർധിപ്പിച്ചതും തിരിച്ചടിയായി. ലിറ്ററിന് രണ്ടു രൂപ വര്‍ധിപ്പിക്കാന്‍ മിൽമ ആവശ്യപ്പെടുമെന്നാണ് സൂചന