മുംബൈ/തിരുവനന്തപുരം: എമ്പുരാന്‍ തീയേറ്ററുകളില്‍ വന്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തീര്‍ത്തുകൊണ്ടിരിക്കുകയാണെങ്കിലും വിവാദങ്ങള്‍ക്ക് മാത്രം ഇപ്പോഴും ക്ഷാമമില്ല. സിനിമയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തുമെന്ന മോഹന്‍ലാലിന്റെ ഖേദപ്രകടനത്തിന് ശേഷവും പൃഥ്വിരാജിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് തരിമ്പും കുറവില്ല. ആദ്യദിവസം സിനിമയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എത്തിയ ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസര്‍ വീണ്ടും പൃഥ്വിരാജിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്.
സിനിമയുടെ പ്രശ്‌നങ്ങള്‍ മുഴുവന്‍ പൃഥ്വിരാജിന്റെ പ്രശ്‌നങ്ങള്‍ എന്ന നിലയ്ക്കാണ് ഇപ്പോള്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുള്ളത്. സിനിമയുടെ രചയിതാവായ മുരളി ഗോപി ഔദ്യോഗിക വിമര്‍ശനങ്ങളുടെ പട്ടികയില്‍ എവിടേയും പ്രത്യക്ഷപ്പെടുന്നില്ല എന്നതും ശ്രദ്ധേയമാണ്. മോഹന്‍ലാലിന്റെ ഖേദ പ്രകടനം സംബന്ധിച്ച് ഓര്‍ഗനൈസറില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ ആണ് പൃഥ്വിരാജിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്.
സനാതന ധര്‍മത്തിന്റെ കാര്യത്തിലും കേന്ദ്ര സര്‍ക്കാനിരെതിരേയും സ്വീകരിച്ച നിലപാടുകള്‍ക്ക് പേരുകേട്ട ആണ് പൃഥ്വിരാജ് എന്നാണ് ഓര്‍ഗനൈസര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. പൃഥ്വിരാജ് ദേശവിരുദ്ധരുടെ ശബ്ദമാണെന്നും ഓര്‍ഗനൈസര്‍ ആരോപിക്കുന്നുണ്ട്. ലക്ഷദ്വീപില്‍ പുരോഗമനപരമായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പരിഷ്‌കാരങ്ങളെ വര്‍ഗ്ഗീയതയുടെ വെളിച്ചത്തില്‍ എതിര്‍ത്ത സേവ് ലക്ഷദ്വീപ് കാമ്പയിന്റെ പ്രധാന ശബ്ദമായിരുന്നു പൃഥ്വിരാജ് എന്നതാണ് ഇതിന് ന്യായമായി പറയുന്നത്.
പൗരത്വ ബില്‍ വിഷയത്തില്‍ പൃഥ്വിരാജ് സ്വീകരിച്ച നിലപാടുകളേയും ഈ റിപ്പോര്‍ട്ടില്‍ ഓര്‍ഗനൈസര്‍ എടുത്തുപറയുന്നുണ്ട്. പൗരത്വ വിഷയത്തില്‍ ആയിഷ റെന്നയെ പിന്തുണച്ചെത്തിയ ഇന്ദ്രജിത്ത് സുകുമാരന്റെ പേരും ഈ ഭാഗത്ത് പരാമര്‍ശിക്കുന്നുണ്ട്. പൃഥ്വിരാജിന്റെ സിഎഎ വുര്ധ നിലപാടുകള്‍ ഭാരത വിരുദ്ധ നിലപാടുകള്‍ തന്നെയാണെന്നും ഓര്‍ഗനൈര്‍ ആരോപിക്കുന്നുണ്ട്.
പൃഥ്വിരാജിന്റേത് ഇരട്ടത്താപ്പാണെന്നാണ് ഓര്‍ഗനൈസര്‍ ഉന്നയിക്കുന്ന അടുത്ത ആരോപണം. വഖഫ് ഭൂമി വിവാദവുമായി ബന്ധപ്പെട്ട മുനമ്പം വിഷയത്തില്‍ പൃഥ്വിരാജ് മൗനം പാലിച്ചു എന്നതാണ് ഇത് സംബന്ധിച്ച ആരോപണം. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ ആക്രമക്കപ്പെട്ടപ്പോഴും പൃഥ്വിരാജ് പ്രതികരിച്ചില്ല എന്നും ഓര്‍ഗനൈസര്‍ ആരോപിക്കുന്നുണ്ട്.
എമ്പുരാന്‍ സിനിമയിലെ പ്രധാന വില്ലന് ഹനുമാന്റെ മറ്റൊരു പേരായ ബജ്രംഗ് ബലി എന്ന് പേരിട്ടതിനേയും ഓര്‍ഗനൈസര്‍ വിമര്‍ശിക്കുന്നുണ്ട്. ഈ കഥാപാത്രത്തെ കേന്ദ്ര ആഭ്യന്തര മന്ത്രിയായി ചിത്രീകരിച്ചതും ഓര്‍ഗനൈസറിന് പ്രശ്‌നമാണ്. തുടര്‍ന്നും പൃഥ്വിരാജിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ലേഖനത്തില്‍ ഉന്നയിക്കുന്നത്.
എന്തായാലും ഈ വിഷയത്തില്‍ പൃഥ്വിരാജിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗികമായ ഒരു പ്രതികരണം പോലും ഇതുവരെ പുറത്ത് വന്നിട്ടില്ല. ഖേദപ്രകടനം നടത്തിക്കൊണ്ട് മോഹന്‍ലാല്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവയ്ക്കുക മാത്രമാണ് പൃഥ്വിരാജ് ചെയ്തത്. സിനിമയുടെ രചയിതാവായ മുരളി ഗോപി അതുപോലും ഇതുവരെ ചെയ്തിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









