KSU നേതാവ് സച്ചിന്‍ മാത്യുവിനെ "സരിത്" ആക്കിമാറ്റി സഖാക്കള്‍... !!

   ഉമ്മന്‍ ചാണ്ടിക്കൊപ്പമുള്ള  KSU നേതാവിന്‍റെ  ചിത്രം സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിന്‍റേതായി സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം...

Last Updated : Jul 7, 2020, 04:28 PM IST
KSU നേതാവ് സച്ചിന്‍ മാത്യുവിനെ  "സരിത്"  ആക്കിമാറ്റി  സഖാക്കള്‍... !!

തിരുവനന്തപുരം:   ഉമ്മന്‍ ചാണ്ടിക്കൊപ്പമുള്ള  KSU നേതാവിന്‍റെ  ചിത്രം സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിന്‍റേതായി സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം...

KSU ജില്ലാ സെക്രട്ടറി സച്ചിൻ മാത്യുവിന്‍റെ  ഒപ്പമുള്ള  ഉമ്മൻചാണ്ടിയുടെ ചിത്രമാണ് "സരിതിനൊപ്പം  ഉമ്മന്‍ ചാണ്ടി" എന്നപേരില്‍ പ്രചരിക്കുന്നത്.  സച്ചിന്‍റെ  വിവാഹത്തിന് എത്തിയപ്പോള്‍ എടുത്ത ചിത്രമായിരുന്നു ഇത്.  

ഇന്നലെ വിവാഹിതനായ സച്ചിന്‍ മാത്യു വിവാഹ തലേന്ന് തന്‍റെ  വീട്ടില്‍ എത്തിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്‌ക്കൊപ്പമുള്ള ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ്  ‘ഉമ്മന്‍ ചാണ്ടി സ്വര്‍ണക്കടത്ത് കേസിലെ പ്രതിയ്‌ക്കൊപ്പം’ എന്ന് പറഞ്ഞ് ഇരുവരും ഒന്നിച്ചുള്ള ഫോട്ടോ സോഷ്യല്‍ മീഡിയയില്‍  വ്യാപകമായി പ്രചരിച്ചത്.

അതേസമയം, തന്റേയും ഉമ്മൻചാണ്ടിയുടേയും ചിത്രം ഉപയോഗിച്ചുള്ള വ്യാജ പ്രചരണത്തിൽ രൂക്ഷ പ്രതികരണവുമായി സച്ചിന്‍ മാത്യു രംഗത്തെത്തിയിരിയ്ക്കുകയാണ്.

മുഖ്യന്‍റെ  ഓഫീസിന് നേരിട്ട് ബന്ധമുണ്ടെന്ന് പല കോണുകളില്‍നിന്നും ആരോപണം ഉയര്‍ന്നിരിക്കുന്ന ഒരു സ്വര്‍ണക്കടത്ത് കേസില്‍ തന്റെ വിവാഹഫോട്ടോ വലിച്ചിട്ടത് ഉമ്മന്‍ചാണ്ടി സാറിനെ പ്രതിയുമായി ചേര്‍ത്തുവെച്ച് അപമാനിക്കുവാന്‍ ആണെങ്കില്‍ അത് സമ്മതിച്ച് തരില്ലെന്ന് സച്ചിന്‍ മാത്യു പറയുന്നു.

ഏതായാലും  തന്നോടുള്ള  രാഷ്ട്രീയ വൈരാഗ്യത്തിന്‍റെ  പേരില്‍ തന്‍റെ  പ്രൊഫൈലില്‍ നിന്ന് ഫോട്ടോ പൊക്കിയ സഖാവിനും നന്ദി. രാഷ്ട്രീയ എതിരാളികളെ അപമാനിക്കുവാന്‍ ഏത് വഴിയും സ്വീകരിക്കുന്നവരാണ് നിങ്ങളെന്ന്  വീണ്ടും തെളിയിച്ചതിനും നന്ദി... 

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കോട്ടയം ജില്ലയില്‍ യൂത്ത് കോണ്‍ഗ്രസിനും കെ.എസ്.യുവിനും വേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് നിങ്ങളുടെ പ്രശ്‌നമെങ്കില്‍ നിങ്ങള്‍ ഇനിയും എന്റെ ഫോട്ടോ പ്രചരിപ്പിക്കേണ്ടി വരും. കാരണം ഇതുകൊണ്ടൊന്നും ഏറ്റെടുത്തിട്ടുള്ള ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ ഞാന്‍ തയ്യാറല്ല.

ഞാന്‍ കണ്ട് വളര്‍ന്നത്, പിന്തുടരുന്നത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയാണ്. ഒരു മുന്നണി മുഴുവനായി ആ മനുഷ്യന്‍റെ ചോരയ്ക്കായി നിലവിളിച്ചിട്ടും തളരാത്ത എന്‍റെ  നേതാവ്. അദ്ദേഹത്തെ  കണ്ട് വളര്‍ന്ന എന്നെ തളര്‍ത്താന്‍ ഇതൊന്നും പോരാതെവരും. നിങ്ങള്‍ നിങ്ങളുടെ നിലവാരം കാണിച്ചുകൊള്ളുക. ഞാന്‍ എന്‍റെ  പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് തന്നെ പോകും. ഏതായാലും ഇതിനെ നിയമപരമായി നേരിടുവാനാണ് തീരുമാനം. ബാക്കി ഇനി കോടതി തീരുമാനിക്കട്ടെ’ ഇതായിരുന്നു  സച്ചിന്‍ നടത്തിയ പ്രതികരണം.

സഖാക്കള്‍ സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ  വ്യാജ പ്രചരണത്തെ നിയമപരമായി നേരിടാനാണ്  സച്ചിന്‍ മാത്യു തീരുമാനിച്ചിരിയ്ക്കുന്നത്.

Trending News