സ്ഥലം മാറുന്നതിന് മുന്‍പ് നാല് വ്യാജ പട്ടയങ്ങള്‍ റദ്ദാക്കി രേണു രാജ്

നാല് പട്ടയ നമ്പറിലെ രണ്ടര ഏക്കര്‍ സ്ഥലം ഏറ്റെടുക്കാന്‍ തഹസീല്‍ദാര്‍ക്ക് നിര്‍ദേശവും രേണുരാജ് നല്‍കിയിട്ടുണ്ട്.  

Last Updated : Oct 2, 2019, 03:38 PM IST
സ്ഥലം മാറുന്നതിന് മുന്‍പ് നാല് വ്യാജ പട്ടയങ്ങള്‍ റദ്ദാക്കി രേണു രാജ്

ഇടുക്കി: സ്ഥലം മാറുന്നതിന് മുന്‍പ് മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി വ്യാജമായി നിര്‍മ്മിച്ച നാല് പട്ടയങ്ങള്‍ റദ്ദാക്കി രേണു രാജ്.

ദേവികുളം സബ്കളക്ടറായിരുന്ന രേണു രാജ് ആണ് സ്ഥാനം ഒഴിയുന്നതിന് മുന്‍പ് ഇങ്ങനൊരു നടപടി എടുത്തത്. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം പരിശോധനകള്‍ പൂര്‍ത്തിയാക്കിയശേഷമാണ് സബ്കളക്ടര്‍ നടപടി എടുത്തത്. 

ദേവികുളം അഡീഷണല്‍ തഹസീല്‍ദാറായിരുന്ന രവീന്ദ്രന്‍ 1999 ല്‍ അനുവദിച്ച പട്ടയങ്ങളാണ് റദ്ദാക്കിയത്. ഇക്കാനഗറിലെ സര്‍വ്വെ നമ്പര്‍ 912 ല്‍ ഉള്‍പ്പെട്ട നാല് പട്ടയങ്ങളാണ് സെപ്റ്റംബര്‍ 24 ന് റദ്ദാക്കിയത്. 

മാത്രമല്ല നാല് പട്ടയ നമ്പറിലെ രണ്ടര ഏക്കര്‍ സ്ഥലം ഏറ്റെടുക്കാന്‍ തഹസീല്‍ദാര്‍ക്ക് നിര്‍ദേശവും രേണുരാജ് നല്‍കിയിട്ടുണ്ട്.

പരിശോധനയില്‍ പട്ടയം വ്യാജമാണെന്ന് തെളിഞ്ഞതിനാല്‍ പട്ടയം റദ്ദാക്കുന്നുവെന്നും പട്ടയത്തിന്‍റെ പേരില്‍ പിടിച്ചിട്ടുള്ള തണ്ടപ്പേരും ഉള്‍പ്പെടുന്ന വസ്തുക്കളും സര്‍ക്കാര്‍ അധീനതയില്‍ ഏറ്റെടുക്കുന്നതിന് തഹസീല്‍ദാറെ ചുമതലപ്പെടുത്തിയതായും ഉത്തരവില്‍ പറയുന്നു.

സര്‍ക്കാരിന്‍റെ രണ്ടേക്കറോളം വരുന്ന ഭൂമി വ്യാജപട്ടയങ്ങളുണ്ടാക്കി മരിയ ദാസ്‌ കയ്യടക്കിയെന്ന്‍ കാണിച്ച് ബിനു പാപ്പച്ചനാണ് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നത്. 

Trending News