മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും നീതിപൂർവമായ നടപടി ഉണ്ടാകുമെന്നാണ് വിശ്വസിക്കുന്നതെന്നും കൃഷ്ണകുമാർ പറഞ്ഞു.

തിരുവനന്തപുരം: തട്ടിക്കൊണ്ടുപോകൽ കേസിന് പിന്നാലെ പ്രതികരണവുമായി നടൻ ജി കൃഷ്ണകുമാർ. മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ജീവനക്കാരാണ് കൃഷ്ണകുമാറിനും മകൾക്കുമെതിരെ പരാതി നൽകിയത്. ജീവനക്കാരുടെ പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് കൃഷ്ണകുമാർ ആരോപിച്ചു. മറ്റാരോ ഇവർക്ക് പിന്നിലുണ്ടെന്നാണ് താരം ആരോപിക്കുന്നത്.
അവധി ദിവസങ്ങൾ നോക്കിയാണ് കരുതിക്കൂട്ടി ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തത്. പോലീസ് ഉദ്യോഗസ്ഥൻ തന്നോട് മോശമായി പെരുമാറിയെന്നും നടൻ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിനെ തങ്ങളുടെ ഭാഗം അറിയിച്ചിട്ടുണ്ടെന്നും നീതിപൂർവമായ നടപടി അദ്ദേഹത്തിന്റെ ഭാഗത്തുനിന്നു ഉണ്ടാകുമെന്നാണ് വിശ്വസിക്കുന്നതെന്നും കൃഷ്ണകുമാർ പറഞ്ഞു.
മകളുടെ സ്ഥാപനത്തിൽ ജീവനക്കാർ ക്യൂ ആർ കോഡിന്റെ മറവിൽ തട്ടിപ്പ് നടത്തിയെന്ന് കൃഷ്ണകുമാർ പറഞ്ഞു. തട്ടിപ്പ് പുറത്തായപ്പോൾ ജീവനക്കാരും ബന്ധുക്കളും സെറ്റിൽമെന്റിന് വന്നു. 69 ലക്ഷം രൂപയാണ് ജീവനക്കാർ തട്ടിയെടുത്തത്. പണം തിരികെ തരില്ലെന്ന പേരിൽ ഇവർ ഭീഷണി മുഴക്കി. തുടർന്ന് തട്ടിപ്പിനെ സംബന്ധിച്ചും ഭീഷണിയെ സംബന്ധിച്ചും പൊലീസിന് പരാതി നൽകിയിരുന്നു. തെളിവുകൾ സഹിതം മൊഴികൾ കൊടുക്കുകയും ചെയ്തു. ഇതിന് പിന്നാലെ പിന്മാറണമെന്ന് ഭീഷണി തുടർന്നു. ഇതിനിടയിലാണ് തനിക്കും കുടുംബത്തിനുമെതിരെ ജീവനക്കാരുടെ പരാതിയിൽ കേസെടുത്ത വിവരം അറിയുന്നതെന്നും കൃഷ്ണകുമാർ പറഞ്ഞു.