ആലപ്പുഴ/തിരുവനന്തപുരം: പോസ്റ്റല്‍ ബാലറ്റ് തിരുത്തിയിട്ടുണ്ട് എന്ന സിപിഎം നേതാവ് ജി സുധാകരന്റെ വെളിപ്പെടുത്തലില്‍ കടുത്ത നടപടിയിലേക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍. സുധാകന്റെ വെളിപ്പെടുത്തല്‍ അത്രയേറെ ഗൗരവമുള്ളതാണെന്ന് വിലയിരുത്തിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍, ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറോട് അടിയന്തര നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരിമറികള്‍ എല്ലാം വളരെ ഗൗരമായ വിഷയങ്ങളാണ്. തപാല്‍ വോട്ടുകള്‍ തിരുത്തുക എന്നത് തിരഞ്ഞെടുപ്പ് അട്ടിമറിയ്ക്ക് സമാനമാണ്. അതുകൊണ്ട് തന്നെ ജി സുധാകരനെതിരെ പ്രഥമവിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്ത് കേസെടുത്ത് അന്വേഷിക്കാനാണ് നിര്‍ദ്ദേശം.
സിപിഐഎം നേതാവും മുന്‍ മന്ത്രിയും ആയ ജി സുധാകരന്‍ ഇത്തരത്തില്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്നത് ആദ്യമായല്ല. ആലപ്പുഴയില്‍ എന്‍ജിഒ യൂണിയന്‍ പരിപാടിയില്‍ പ്രസംഗിക്കവേ ആണ് ഇത്തവണത്തെ വിവാദ പരാമര്‍ശം. 1989 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ ബാലറ്റ് പൊട്ടിച്ച് തിരുത്തിയിട്ടുണ്ട് എന്നാണ് സുധാകരന്‍ പറഞ്ഞത്. വെളിപ്പെടുത്തലിന്റെ പേരില്‍ കേസ് എടുത്താലും കുഴപ്പമില്ലെന്ന വെല്ലുവിളിയും അദ്ദേഹം നടത്തി.
കെഎസ്ടിഎ നേതാവായിരുന്ന കെവി ദേവദാസ് ആയിരുന്നു 1989 പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ വക്കം പുരുഷോത്തമനെതിരെ മത്സരിച്ചത്. ഈ തിരഞ്ഞെടുപ്പില്‍ എന്‍ജിഒ യൂണിയന്‍കാരുടെ പോസ്റ്റല്‍ വോട്ടുകള്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ വച്ച് പൊട്ടിച്ച്, പരിശോധിച്ച് തിരുത്തി എന്നായിരുന്നു വെളിപ്പെടുത്തല്‍.
സിപിഎമ്മിനേയും സര്‍ക്കാരിനേയും പോലും പ്രതിരോധത്തിലാക്കുന്നതാണ് സുധാകരന്റെ ഇപ്പോഴത്തെ വെളിപ്പെടുത്തല്‍. നിലവില്‍ സിപിഎമ്മില്‍ സുധാകരന്‍ ഔദ്യോഗിക പദവികള്‍ ഒന്നും വഹിക്കുന്നില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നല്‍കാത്തതിനെ തുടര്‍ച്ച് ചില അസ്വാരസ്യങ്ങള്‍ ഉണ്ടാവുകയും ചെയ്തിരുന്നു. അടുത്തിടെയായി സിപിഎമ്മിനെ പരോക്ഷമായും പ്രത്യക്ഷമായും വിമര്‍ശിച്ചുകൊണ്ട് പല വേദികളിലും സുധാകരന്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.









