തിരുവനന്തപുരം:സ്വര്‍ണ്ണകള്ളക്കടത്ത് സിപിഎമ്മിനെ പിടിച്ച് ഉലയ്ക്കുകയാണ്.നിലവിലെ സാഹചര്യത്തില്‍ കസ്റ്റംസും എന്‍ഐഎ യും അന്വേഷണം നടത്തുന്ന
കേസില്‍ പല ഉന്നതരും കുടുങ്ങും എന്നാണ് വിവരം.
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറെ ചോദ്യം ചെയ്ത കസ്റ്റംസ് കള്ളക്കടത്തിലെ സൂത്രധാരയായ സ്വപ്നയുമായും
മറ്റൊരു പ്രതി സരിത്തുമായും ഉള്ളബന്ധത്തെ പറ്റി ചോദിച്ചു മനസിലാക്കി എന്നാണ് വിവരം.
ഇപ്പോള്‍ പുറത്ത് വരുന്ന വിവരങ്ങള്‍ അനുസരിച്ച് ഇവരുമായോക്കെ തനിക്ക് ബന്ധം ഉള്ള കാര്യം ശിവശങ്കര്‍ കസ്റ്റംസിനോട് സമ്മതിച്ചിട്ടുണ്ട്.
നിലവിലെ സാഹചര്യത്തില്‍ ശിവശങ്കറിനെ ഏറെ വൈകാതെ തന്നെ കസ്റ്റംസ് കസ്റ്റഡിയില്‍ എടുക്കുന്നതിന് സാധ്യതയുണ്ട്.
എന്‍ഐഎ യും ശിവശങ്കറിന്‍റെ ഇടപെടലുകളെകുറിച്ച് വിശദമായി അന്വേഷിക്കുകയാണ്.കേസില്‍ പ്രതിചേര്‍ക്കുന്നതിനുള്ള സാധ്യത തള്ളിക്കളയാന്‍
കഴിയില്ല,വിഷയം സിപിഎം നേതൃത്വം ഗൌരവമായാണ് കാണുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന്‍റെ നിഴലില്‍ നില്‍ക്കുന്നത് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തെയും രോഷാകുലരാക്കിയിട്ടുണ്ട്.
അതേസമയം പാര്‍ട്ടി കേന്ദ്ര നേതൃത്വം ഇക്കാര്യത്തില്‍ സംസ്ഥാന ഘടകം തീരുമാനം എടുക്കും എന്നുള്ള നിലപാടിലാണ്.
എന്തായാലും സ്വര്‍ണ്ണകള്ളക്കടത്തില്‍ തീവ്ര വാദ ബന്ധം പുറത്ത് വന്നതും സിപിഎം നെ പ്രതിരോധത്തില്‍ ആക്കിയിട്ടുണ്ട്.
തീവ്രവാദ സംഘടനകള്‍ക്ക് ബന്ധമുള്ള കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നത് തന്നെ
മന്ത്രിസഭയുടെയും പാര്‍ട്ടിയുടെയും പ്രതിച്ഛായയെ മോശമാക്കി എന്ന് ചില കേന്ദ്ര നേതാക്കള്‍ക്ക് അഭിപ്രായം ഉണ്ട്.
അതുകൊണ്ട് തന്നെ പ്രതിപക്ഷ പ്രതിഷേധം കണ്ടില്ലെന്ന് നടിക്കുമ്പോഴും പാര്‍ട്ടിയിലും ഇടത് മുന്നണിയിലും നിലവിലെ സാഹചര്യം വല്ലാത്ത
ആശങ്കയാണ് സൃഷ്ടിച്ചിട്ടുള്ളത്,ശിവശങ്കരന്റെ അറസ്റ്റ് ഉണ്ടായാല്‍ മുഖ്യമന്ത്രിയുടെ രാജിയല്ലാതെ മറ്റ് പോമ്വഴിയില്ല എന്ന സാഹചര്യം ഉണ്ടാകുമോ
എന്ന് സിപിഎം ഭയപെടുന്നു.
Also Read:9 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ശിവശങ്കറിനെ കസ്റ്റംസ് വീട്ടിൽ തിരികെ എത്തിച്ചു
എന്തായാലും പുറമേയ്ക്ക് ദൃശ്യം ആകുന്നില്ലെങ്കിലും സിപിഎമ്മിനുള്ളില്‍ പ്രശ്നം നീറിപുകയുകയാണ്.പാര്‍ട്ടി കേന്ദ്ര നേതൃത്വം സ്ഥിതിഗതികള്‍
നിരീക്ഷിക്കുകയാണ്,എന്നാല്‍ പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിക്കെതിരെ പാര്‍ട്ടിയില്‍ എതിര്‍സ്വരങ്ങള്‍ ഒന്നും ഉയരുന്നില്ല എന്നത് പാര്‍ട്ടിയെ സംബന്ധിച്ചടുത്തോളം
രാജി ആവശ്യം ഉയരുന്നതിനുള്ള സാധ്യത തെളിയുന്നില്ല,അതുകൊണ്ട് തന്നെ കേന്ദ്ര നേതൃത്വം സ്വീകരിക്കുന്ന നിലപാട് വരും ദിവസങ്ങളില്‍ നിര്‍ണ്ണായകമാകും.