തിരുവനന്തപുരം:പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വര്‍ണ്ണക്കടത്ത് കേസില്‍ പോലീസിനെയും സംസ്ഥാന സര്‍ക്കാരിനെയും കടന്നാക്രമിച്ച് രംഗത്ത്.
ഗുരുതരമായ ഒരു കുറ്റകൃത്യം നടന്നുവെന്ന വിവരം പുറത്ത് വന്നിട്ടും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ തയ്യാറാകാതിരുന്നത്
ചരിത്രത്തിലെ കറുത്ത അദ്ധ്യായമായി മാറുമെന്നും ചെന്നിത്തല പറഞ്ഞു.
സ്വര്‍ണ്ണകള്ളക്കടത്തിലെ വിവരങ്ങള്‍ പുറത്ത് വന്ന് ഒരാഴ്ച്ച ആയിട്ടും പോലീസിന്‍റെ ഭാഗത്ത് നിന്നും നടപടികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ഡിജിപിക്ക്
കത്തയച്ചതെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി.
കേസ് രജിസ്റ്റര്‍ ചെയ്‌താല്‍ സ്വപ്ന സുരേഷിനെ അറസ്റ്റ് ചെയ്യാനും മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി ശിവശങ്കരനെതിരെ കേസെടുക്കാനും പോലീസിന് സാധിക്കുമെന്നും
രമേശ് ചെന്നിത്തല പറഞ്ഞു.
ഒരാഴ്ച്ചയായി സംസ്ഥാന പോലീസിന്‍റെ കണ്ണ് വെട്ടിച്ച് ഒരു പ്രതി ഈ നാട്ടില്‍ കറങ്ങി നടക്കുകയാണ് എന്നിട്ടും ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രി
പറയുന്നത് ഇത് കസ്റ്റംസ് അന്വേഷിക്കുമെന്നാണ്.
Also Read:സ്വർണ്ണക്കടത്തിൽ സിഎം ഓഫീസിനുള്ള ബന്ധം കേരള പോലീസ് അന്വേഷിക്കണം; ചെന്നിത്തല
സിആര്‍പിസിയുടെയും ഐപിസിയുടെയും കോടതി വിധികളുടെയും അടിസ്ഥാനത്തിലാണ് പോലീസ് പ്രവര്‍ത്തിക്കേണ്ടത്, വിവാദത്തില്‍ അകപെട്ട
സ്ത്രീ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തനിക്കെതിരെ ക്രിമിനല്‍ കേസുകള്‍ ഒന്നും ഇല്ലെന്നാണ് പറയുന്നത്,
ഇതിന് അവസരം ഒരുക്കിയത് പോലീസാണ് എന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
സിആര്‍പിസി സെക്ഷന്‍ 154 അനുസരിച്ച് ഒരു കൊഗ്നൈസബിള്‍ ഒഫെന്‍സ് നടന്നുവെന്ന വിവരങ്ങള്‍ പുറത്ത് വന്നാല്‍ കേസെടുക്കാതെ
അവരെ സംരക്ഷിക്കുന്ന നടപടിയാണ് സ്വീകരിച്ചതെന്നും അത് ചരിത്രത്തിലെ കറുത്ത അദ്ധ്യായമെന്നും പ്രതിപക്ഷ നേതാവ് വിശദീകരിച്ചു.