അതിശക്തമായ മഴക്ക് സാധ്യത- രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേർട്ട്

കാലാവസ്ഥ പ്രവചനങ്ങൾ കേന്ദ്ര കാലാവസ്ഥ വകുപ്പ് പുതുക്കുന്ന മുറയ്ക്ക് അലെർട്ടുകളിലും മാറ്റം വരാനുള്ള  സാധ്യതയുണ്ട്.

Last Updated : Oct 28, 2019, 05:05 PM IST
അതിശക്തമായ മഴക്ക് സാധ്യത- രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം: അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ നിരീക്ഷണ വകുപ്പിന്‍റെ നിര്‍ദേശത്തെ തുടര്‍ന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേർട്ട്!!

ദക്ഷിണ ശ്രീലങ്ക തീരത്തിനടുത്തായി തെക്ക് പടിഞ്ഞാറു ബംഗാൾ ഉൾക്കടലിൽ ഒരു ന്യൂനമർദ്ദ മേഖല രൂപംകൊണ്ടിട്ടുണ്ട്. 

ഇത് 29ന്  കന്യാകുമാരി  മേഖലക്ക് മുകളിലായി കൂടുതൽ ശക്തി പ്രാപിക്കാനും 31ന് ലക്ഷദ്വീപ്- മാലിദ്വീപ് മേഖലക്ക് മുകളിലായി അതിതീവ്ര ന്യൂനമർദ്ദമാകാനും സാധ്യതയുണ്ട്. 

ഈ ന്യൂനമർദ്ദത്തിന്റെ പ്രഭാവത്തിൽ കേരള ലക്ഷദ്വീപ് തീരത്തിനിടയിൽ  കടൽ  വരും മണിക്കൂറുകളിൽ പ്രക്ഷുബ്ധമാകാനാണ് സാധ്യത. 

മൽസ്യത്തൊഴിലാളികൾ ഇന്ന് മുതൽ ഒരു കാരണവശാലും കേരളം തീരത്തും കന്യാകുമാരി- മാലദ്വീപ്  ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനത്തിന് പോകരുത്. പോയവർ ഏറ്റവും അടുത്തുള്ള തീരത്ത് എത്രയും വേഗം എത്തിച്ചേരേണ്ടതാണ്. 

തുലാവർഷവും ന്യൂനമർദ സ്വാധീനവും കാരണം അടുത്ത ദിവസങ്ങളിലും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായതോ (24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ) ശക്തമായതോ (24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ) ആയ മഴക്കുള്ള സാധ്യതയുണ്ട്. 

അടുത്ത 5 ദിവസത്തേക്കുള്ള മഴ സംബന്ധിച്ചുള്ള കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ
ജില്ലാതല പ്രവചനം

ഓറഞ്ച് അലർട്ട്

2019 ഒക്ടോബർ 29ന്  തിരുവനന്തപുരം ,കൊല്ലം എന്നീ  ജില്ലകളിലും  2019 ഒക്ടോബർ 30ന് തിരുവനന്തപുരം, കൊല്ലം എന്നീ  ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതൽ 204.5 mm വരെ മഴ) ആയ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 

സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലേർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.

യെല്ലോ അലർട്ട്

2019 ഒക്ടോബർ 28ന് തിരുവനന്തപുരം ,കൊല്ലം, പത്തനംതിട്ട എന്നീ  ജില്ലകളിലും ഒക്ടോബർ 29ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി  എന്നീ  ജില്ലകളിലും  ഒക്ടോബർ 30ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,എറണാകുളം എന്നീ ജില്ലകളിലും ഒക്ടോബർ 31  ന്  കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം,തൃശ്ശൂർ  എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 

മഞ്ഞ അലർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത് പൊതുജനങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ശ്രദ്ധയോടെ സ്ഥിതിഗതികൾ വീക്ഷിക്കുക എന്നതാണ്.

വൈകുന്നേരങ്ങളിലെ കനത്ത മഴ താഴ്ന്ന പ്രദേശങ്ങളിൽ പ്രാദേശിക പ്രളയങ്ങളും (local flooding) മലയോര മേഖലയിൽ മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും സ്വീകരിക്കേണ്ട മുൻകരുതലുകൾ:

ഓറഞ്ച് അലേർട്ട് നിലനിൽക്കുന്ന പ്രദേശങ്ങളിൽ ശക്തമായ മഴയുണ്ടാകുന്ന പക്ഷം ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ട്. 

ആയതിനാൽ മലയോര മേഖലകളിലേക്കുള്ള രാത്രിയാത്ര ഒഴിവാക്കേണ്ടതാണ്. അപകട മേഖലയിൽ താമസിക്കുന്നവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പാലിക്കണം.

നദികളിലെ ജലനിരപ്പ് സസൂക്ഷ്‌മം നിരീക്ഷിക്കേണ്ടതും ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ അപകട മേഖലകളിലുള്ളവരെ ഉടനടി  മാറ്റി താമസിപ്പിക്കേണ്ടതുമാണ്.

അണക്കെട്ടുകളിലെ ജലനിരപ്പുകളും വെള്ളം  പുറത്തേക്കൊഴുക്കുന്നതും സംബന്ധിച്ച് ദുരന്ത നിവാരണ അതോറിറ്റി നിരന്തരമായി അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്. 

ഡാമിൽ നിന്ന് വെള്ളം പുറത്തേക്കൊഴുക്കുമെന്ന് മുന്നറിയിപ്പ് ലഭിക്കുന്ന പശ്ചാത്തലത്തിൽ ഡാമുകളുടെ ഡൌൺ സ്ട്രീമിൽ താമസിക്കുന്നവർ പ്രത്യേകം കരുതൽ സ്വീകരിക്കേണ്ടതാണ്.

ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയുണ്ടാകുന്ന പശ്ചാത്തലത്തിൽ പൊടുന്നനെയുണ്ടാകാൻ സാധ്യതയുള്ള മിന്നൽ പ്രളയങ്ങളും വെള്ളക്കെട്ടും പ്രതീക്ഷിക്കേണ്ടതാണ്.

കേരളത്തിലെ മുഴുവൻ ജില്ലകളിലും 24 മണിക്കൂറും അടിയന്തരഘട്ട കാര്യ നിർവഹണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. സഹായങ്ങൾക്കും വിവരങ്ങൾക്കും ടോൾ ഫ്രീ നമ്പറായ 1077 ബന്ധപ്പെടുക.

സാങ്കേതിക വിദഗ്‌ധരുടെയും വിവിധ വകുപ്പുകളുടെ ഉയർന്ന ഉദ്യോഗസ്ഥരുടെയും ഉൾപ്പെടെ സേവനം ലഭ്യമാക്കി കൊണ്ട് പൂർണ്ണ സജ്ജമാക്കി പ്രവർത്തിക്കുന്ന സംസ്ഥാന അടിയന്തഘട്ട കാര്യ നിർവഹണ കേന്ദ്രം (SEOC) ഇന്നും തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. നാളത്തെ അവസ്ഥ പരിശോധിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുന്നതാണ്.

കാലാവസ്ഥ പ്രവചനങ്ങൾ കേന്ദ്ര കാലാവസ്ഥ വകുപ്പ് പുതുക്കുന്ന മുറയ്ക്ക് അലെർട്ടുകളിലും മാറ്റം വരാനുള്ള  സാധ്യതയുണ്ട്.

Trending News