കൊച്ചി: ഓണ സമയത്തും ശബരിമല യാത്ര ഒഴിവാക്കണമെന്ന് ഹൈക്കോടതി. പമ്പയിലെ പ്രളയത്തെക്കുറിച്ചുള്ള സ്‌പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഇടപെടല്‍. പ്രളയം മൂലം പമ്പയിലെ സ്ഥിതി ഗുരുതരമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത് മാത്രമല്ല തീര്‍ത്ഥാടകര്‍ എത്തുന്നത് സുരക്ഷാ ഭീഷണിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം സന്നിധാനത്തേക്ക് ത്രിവേണിയിൽനിന്ന് അയ്യപ്പന്മാർ നടന്നുപൊയ്കൊണ്ടിരുന്ന വഴിയിലേക്ക് പമ്പ വഴിമാറിയൊഴുകി. ഇതോടെ പമ്പയിൽനിന്ന് ശബരിമല സന്നിധാനത്തേക്കുള്ള വഴി പുതുക്കിനിശ്ചയിക്കേണ്ട അവസ്ഥയായി.
ത്രിവേണി ഭാഗത്തുനിന്നുള്ള ഒഴുക്ക് അക്കരെ സർവീസ് റോഡിന്‍റെ ഭാഗത്തേക്കാണ് മാറിയത്. മുമ്പ് ത്രിവേണിയിൽ വലിയ ആഴത്തിൽ പുഴയൊഴുകിയിരുന്നിടത്ത് മണൽപ്പുറ്റ് തെളിഞ്ഞു. എതിർഭാഗത്ത് അയ്യപ്പൻമാർ നടന്നുപോയിരുന്ന മണപ്പുറം വെള്ളത്തിലുമായി.
മണപ്പുറത്തിനൊപ്പം അവിടെ അയ്യപ്പൻമാരുടെ വിശ്രമകേന്ദ്രമായിരുന്ന രാമമൂർത്തിമണ്ഡപം ഒലിച്ചുപോയി. ഇതിനുസമീപം ശൗചാലയ കോംപ്ലക്സിനോടു ചേർന്നാണ് ഒഴുക്ക്.
രാമമൂർത്തി മണ്ഡപത്തിനുസമീപം നടപ്പന്തലിനോടുചേർന്നുള്ള ശാസ്താ ബിൽഡിങ് ഭാഗികമായി ഇടിഞ്ഞുവീണു. ഇത് പുഴയിലേക്ക് താഴുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.