Madhya Pradesh News: ബ്ലഡ് ബാങ്കിൽ ഉപയോഗിച്ചത് കാലഹരണപ്പെട്ട രക്തമാണെന്നും രക്തം സ്വീകരിക്കുന്നതിന് മുമ്പ് പരിശോധന നടത്തിയില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു

മധ്യപ്രദേശിൽ അഞ്ച് കുട്ടികൾക്ക് എച്ച്ഐവി ബാധിച്ച സംഭവത്തിൽ ആശുപത്രിയ്ക്ക് സംഭവിച്ചത് ഗുരുതര പിഴവെന്ന് അന്വേഷണ റിപ്പോർട്ട്. ബ്ലഡ് ബാങ്കിൽ ഉപയോഗിച്ചത് കാലഹരണപ്പെട്ട രക്തമാണെന്നും രക്തം സ്വീകരിക്കുന്നതിന് മുമ്പ് പരിശോധന നടത്തിയില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ബ്ലഡ് ബാങ്കിലെ രജിസ്റ്ററിൽ രോഗികൾ, രക്തദാതാക്കൾ എന്നിവരുടെ വിവരണങ്ങൾ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും രക്തദാതാക്കളുടെ വിവരങ്ങളിൽ പൊരുത്തക്കേടുണ്ടെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
ടെസ്റ്റ് കിറ്റുകളുടെ ബാച്ച് നമ്പറുകൾ രേഖപ്പെടുത്തിയില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിലാണ് സത്നയിലെ വല്ലഭായി പട്ടേൽ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ കുട്ടികൾക്ക് എച്ച്ഐവി ബാധിച്ചതായി വിവരം പുറത്ത് വന്നത്. തലാസീമിയ ബാധിച്ച കുട്ടികൾക്കാണ് രോഗബാധയുണ്ടായതായി കണ്ടെത്തിയത്. നടപടികളുടെ ഭാഗമായി അന്ന് സത്നാ ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് ഇൻ-ചാർജ് ഡോ. ദേവേന്ദ്ര പട്ടേലിനെയും രണ്ട് ലബോറട്ടറി ടെക്നീഷ്യൻമാരെയും സസ്പെൻഡ് ചെയ്തിരുന്നു.
റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കൂടുതൽ നടപടികളിലേക്ക് കടക്കാനാണ് ഇപ്പോൾ അധികൃതരുടെ തീരുമാനം. ദാതാക്കളുടെ രക്തം പരിശോധിക്കുന്നതിൽ വലിയ അനാസ്ഥയുണ്ടായതായി അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. രക്തദാതാക്കളുടെ വിലാസമോ പരിശോധനാ വിവരങ്ങളോ കൃത്യമായി രേഖപ്പെടുത്തിയിരുന്നില്ലെന്നും എച്ച്ഐവി ഉൾപ്പെടെയുള്ള രോഗങ്ങൾ കണ്ടെത്തുന്നതിനായി നടത്തേണ്ട അത്യാധുനികമായ ഫോർത്ത് ജനറേഷൻ എലിസ അല്ലെങ്കിൽ CLIA പരിശോധനകൾക്ക് പകരം കൃത്യത കുറഞ്ഞ റാപ്പിഡ് കാർഡ് പരിശോധനകളാണ് പലപ്പോഴും നടത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
2024 ജനുവരി മുതൽ 2025 മാർച്ച് വരെ കുട്ടികൾക്ക് നൽകിയ 204 യൂണിറ്റ് രക്തത്തിൽ 35 എണ്ണവും ഇത്തരത്തിൽ ശരിയായ പരിശോധന നടത്താത്തവയാണെന്ന ഞെട്ടിക്കുന്ന വിവരവും പുറത്തുവന്നു. രക്തപരിശോധനയിൽ എച്ച് ഐ വി ലക്ഷണങ്ങൾ കണ്ട ദാതാക്കളെ കൃത്യമായി പരിശോധിക്കുന്നതിലോ അവർക്ക് ആവശ്യമായ ചികിത്സാ നിർദ്ദേശങ്ങൾ നൽകുന്നതിലോ ആരോഗ്യ വകുപ്പ് പരാജയപ്പെട്ടുവെന്നും പരിശോധനയിൽ രോഗബാധയുണ്ടെന്ന് സംശയിച്ച 14 ദാതാക്കളിൽ അഞ്ച് പേരുടെ വിവരങ്ങൾ മാത്രമാണ് എആർടി സെന്ററുകളിൽ ഉള്ളതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ബാക്കി ഒൻപത് പേർ ഇപ്പോൾ എവിടെയാണെന്നോ അവരുടെ ആരോഗ്യസ്ഥിതി എന്താണെന്നോ ഉള്ള വിവരങ്ങൾ ലഭ്യമല്ല. ഇത് സമൂഹത്തിൽ രോഗം പടരാൻ ഇടയാക്കുന്ന അതീവ ഗുരുതരമായ സാഹചര്യത്തിന് വഴിയൊരുക്കിയിരിക്കുകയാണെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. നിലവിൽ വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ വിപുലമായ അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണ റിപ്പോർട്ട് സംസ്ഥാന ആരോഗ്യ വകുപ്പിന് കൈമാറുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല് സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.