ന്യൂഡല്‍ഹി: മുന്‍ ഡിജിപി ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ കേസ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ജേക്കബ് തോമസിന്‍റെ വിവാദ പരാമര്‍ശം ജഡ്ജിമാര്‍ക്കെതിരെയല്ല മറിച്ച് സംവിധാനത്തിനെതിരെയാണെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ നടപടി.
വിജിലൻസിനെതിരായുള്ള ഹൈക്കോടതിയുടെ പരാമർശങ്ങളെ അഴിമതിയായി ജേക്കബ് തോമസ് ചിത്രീകരിച്ചതാണ് കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ കാരണമായത്.
ഇന്ന് കേസ് ഹൈക്കോടതി പരിഗണിച്ചിരുന്നു. സുപ്രീംകോടതിയിലെ കേസ് ചൂണ്ടിക്കാട്ടി കോടതിയില്‍ ഹാജരാകാന്‍ ജേക്കബ് തോമസ് കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച ഹാജരാകാനാണ് കോടതി ജേക്കബ് തോമസിനോട് നിര്‍ദേശിച്ചിരിക്കുന്നത്.
പാറ്റൂര്‍ ഭൂമിയിടപാട് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര വിജിലന്‍സ് കമ്മീഷന് നല്‍കിയ പരാതിയില്‍ ഹൈക്കോടതിയിലെ രണ്ട് ജഡ്ജിമാര്‍ക്കെതിരായി ജേക്കബ് തോമസ് പരാമര്‍ശം നടത്തിയിരുന്നു. ഇത് കോടതി അലക്ഷ്യമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി രജിസ്ട്രാര്‍ക്ക് നല്‍കിയ പരാതിയാണ് ഡിവിഷന്‍ ബഞ്ച് സ്വമേധയാ കോടതിയലക്ഷ്യ ഹര്‍ജിയായി പരിഗണിച്ചത്.