Jaundice Death In Malappuram: മാതാപിതാക്കൾ ചികിത്സ നിഷേധിച്ചതിനെ തുടർന്നാണ് കുഞ്ഞ് മരിച്ചതെന്ന് ആരോപണം ഉയർന്ന സാഹചര്യത്തിലാണ് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യുന്നത്.

മലപ്പുറം: കോട്ടയ്ക്കലിൽ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ച ഒരു വയസുകാരൻ ഇസെൻ ഇർഹാന്റെ മൃതദേഹം പുറത്തെടുത്തു. ഇന്ന് പോസ്റ്റുമോർട്ടം നടത്തും. മാതാപിതാക്കൾ ചികിത്സ നിഷേധിച്ചതിനെ തുടർന്നാണ് കുഞ്ഞ് മരിച്ചതെന്ന് ആരോപണം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യുന്നത്.
കുറുവപാങ്ങ് ചോണ്ടി കോട്ടക്കാരൻ വീട്ടിൽ നവാസ്, ഹിറ ഹറീറ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. യുവതി വീട്ടിൽ വച്ചാണ് പ്രസവിച്ചത്. ഇതുവരെ കുഞ്ഞിന് പ്രതിരോധ കുത്തിവയ്പ്പുകൾ ഒന്നും നൽകിയിട്ടില്ലെന്നാണ് വിവരം. കുഞ്ഞിന് ദിവസങ്ങൾക്ക് മുൻപ് മഞ്ഞപ്പിത്തം ബാധിച്ചിരുന്നു. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്കാണ് കുഞ്ഞ് മരിച്ചത്.
തുടർന്ന് സ്വകാര്യ ആശുപത്രിയിൽ നിന്ന് ഡോക്ടറെ വീട്ടിലെത്തിച്ച് മരണം സ്ഥിരീകരിച്ചു. ഇതിന് ശേഷം കുഞ്ഞിന്റെ മാതാപിതാക്കൾ പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചു. പിന്നീട് ശനിയാഴ്ച കുഞ്ഞിന്റെ ഖബറടക്കവും നടത്തി. കുഞ്ഞിന് ചികിത്സ നിഷേധിച്ചുവെന്ന ആരോപണം ഉയർന്നതോടെ നാട്ടുകാർ രംഗത്തെത്തുകയും കാടാമ്പുഴ പോലീസിൽ പരാതി നൽകുകയും ചെയ്തു.
ഇതേ തുടർന്നാണ് മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്താൻ തീരുമാനിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജിലാണ് പോസ്റ്റുമോർട്ടം നടത്തുക. സംഭവത്തിൽ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തതെന്ന് കാടാമ്പുഴ പോലീസ് ഇൻസ്പെക്ടർ കമറുദ്ദീൻ വള്ളിക്കാടൻ അറിയിച്ചു. നവാസിന്റെ വീട്ടിലെത്തി പോലീസും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും മൊഴിയെടുത്തു.
ഹിറ ഹറീറ അക്യുപങ്ചർ ചികിത്സകയും മോണ്ടിസോറി പാരന്റ് ട്രെയിനറുമാണ്. ഇവരും ഭർത്താവും എടരിക്കോട് നോവപ്പടിയിലാണ് താമസിക്കുന്നത്. അഞ്ച് വയസുകാരിയായ ഇസെൽ അയിഷാൻ ആണ് ഇവരുടെ മകൾ. ഇസെൻ ഇർഹാനെ വീട്ടിൽ വച്ച് പ്രസവിച്ച സമയത്ത് സുഖപ്രസവത്തെ കുറിച്ചും വീട്ടിൽ പ്രസവിക്കുന്നത് പ്രോത്സാഹിപ്പിക്കണമെന്ന് കാണിച്ചും ഹിറ ഹറീറ സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.