പോര് തുടരുന്നു; പുതിയ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് ധാരണയുടെ ലംഘനം

യുഡിഎഫ് പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയായ ജോസ് ടോമിന് പുറമെ പി.ജെ ജോസഫ് വിഭാഗം മറ്റൊരു സ്ഥാനാര്‍ഥിയെ നിര്‍ത്തിയ സാഹചര്യത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  

Last Updated : Sep 4, 2019, 05:32 PM IST
പോര് തുടരുന്നു; പുതിയ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് ധാരണയുടെ ലംഘനം

കോട്ടയം: പാലായില്‍ വിമതനെ നിര്‍ത്തിയതില്‍ മുന്നണി ധാരണയുടെ ലംഘനം നടന്നതായി ജോസ്.കെ.മാണി. പ്രശ്‌നത്തെ യുഡിഎഫ് ഗൗരവത്തോടെ കാണുന്നുവെന്നും ജോസ്.കെ.മാണി പറഞ്ഞു.

യുഡിഎഫ് പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയായ ജോസ് ടോമിന് പുറമെ പി.ജെ ജോസഫ് വിഭാഗം മറ്റൊരു സ്ഥാനാര്‍ഥിയെ നിര്‍ത്തിയ സാഹചര്യത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ച നടത്തിയ ഐക്യജനാധിപത്യ മുന്നണി യോഗത്തില്‍ ചില ധാരണകളില്‍ എത്തിയിരുന്നു. ആ ധാരണയുടെ അടിസ്ഥാനത്തിലാണ് സ്ഥാനാര്‍ത്ഥിയും ചിഹ്നവും ഐക്യത്തോടെ ഉണ്ടാകുമെന്ന് ചെയര്‍മാന്‍ പ്രഖ്യാപിച്ചത്.

തുടര്‍ന്ന് പിജെ ജോസഫ് അടക്കമുള്ള യുഡിഎഫ് നേതാക്കള്‍ ചേര്‍ന്നാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. സ്ഥാനാര്‍ത്ഥിയ്ക്ക് രണ്ടില ചിഹ്നവും ഉറപ്പു നല്‍കിയിരുന്നു. ആ ധാരണയുടെ നഗ്നമായ ലംഘനമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്ന് ജോസ് കെ മാണി പറഞ്ഞു. 

പാലായില്‍ കേരളാ കോണ്‍ഗ്രസ് എം അംഗവും പിജെ ജോസഫ് അനുകൂലിയുമായ വര്‍ഗീസ് കണ്ടത്തിലാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.

പി.ജെ ജോസഫിന്‍റെ പിഎക്കൊപ്പം എത്തിയാണ് അദ്ദേഹം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. എന്നാല്‍, കര്‍ഷക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ വര്‍ഗീസ് ഡമ്മി സ്ഥാനാര്‍ത്ഥി മാത്രമാണെന്നാണ് ജോസഫ് പക്ഷം ഉന്നയിക്കുന്ന വാദം.

യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ജോസ് കെ മാണി പക്ഷക്കാരനുമായ ജോസ് ടോം പുലിക്കുന്നേലിന് രണ്ടില ചിഹ്നം നല്‍കാനാവില്ലെന്ന് തന്നെയാണ് പി ജെ ജോസഫ് ആവര്‍ത്തിച്ചു പറയുന്നത്. ഇതിനിടെയാണ് വര്‍ഗീസ് കണ്ടത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്.

Trending News