പാലാ: കെ. എം. മാണിയെന്ന കുഞ്ഞുമാണിയെ 'മാണിസാറാക്കി' മാറ്റിയ തന്‍റെ പ്രിയപ്പെട്ട നാടിനോടും നാട്ടുകാരോടും യാത്ര പറഞ്ഞ് 'പാലായുടെ മാണിസാര്‍'....
അന്ത്യയാത്രയുടെ ഭാഗമായുള്ള നഗരികാണിക്കല്‍ ചടങ്ങില്‍ ആയിരങ്ങളാണ് പങ്കെടുക്കുന്നത്. വഴിയുടെ ഇരുവശത്തും ആയിരക്കണക്കിന് ആളുകളാണ് തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ അവസാനമായി ഒരുനോക്കു കാണാന്‍ തടിച്ചുകൂടിയിരിക്കുന്നത്.
മാണിയുടെ വസതിയില്‍നിന്ന് മൂന്നുകിലോമീറ്റര്‍ ദൂരയാണ് പാലാ കത്തീഡ്രല്‍ ദേവാലയം. പാലാ കത്തീഡ്രൽ ദേവാലയത്തിലെ സെമിത്തേരിയിലെ 126-ാം നമ്പർ കല്ലറയിലാണ് പാലായുടെ മാണിക്യത്തിന് അന്ത്യവിശ്രമം ഒരുങ്ങുന്നത്.
പ്രത്യേക വാഹനത്തില്‍ വിലാപയാത്രയായാണ് മൃതദേഹം പള്ളിയിലേക്ക് കൊണ്ടുപോകുന്നത്. കര്‍ദിനാള്‍ സിറില്‍ മാര്‍ ബസേലിയോസ്, മാര്‍ ജോസഫ് കല്ലറങ്ങാട്ട് തുടങ്ങിയവരാകും സംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുക. സംസ്‌കാരച്ചടങ്ങുകള്‍ക്കു ശേഷം പാലാ കത്തീഡ്രല്‍ പാരിഷ് ഹാളില്‍ അനുശോചന സമ്മേളനം നടക്കും.
അതേസമയം, പ്രിയപ്പെട്ട നേതാവിനെ കാണാൻ പാലായിലെ കരിങ്ങോഴയ്ക്കൽ വീട്ടിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങളാണ്. പാലായുടെ സ്വന്തം മാണിസാറിനെ കാണാൻ നിറകണ്ണുകളോടെ നിരവധിപ്പെരെത്തി.
21 മണിക്കൂർ നീണ്ട വിലാപയാത്ര... 8 മണിക്കൂർ നീണ്ട പൊതുദർശനം... 'ഇല്ലാ.. ഇല്ലാ മരിക്കില്ലാ.. കെ എം മാണി മരിക്കില്ലാ' എന്ന മുദ്രാവാക്യങ്ങളോടെ അന്ത്യയാത്ര.... കേരള രാഷ്ട്രീയത്തിലെ ഒരു അതികായൻ അങ്ങനെ തന്‍റെ സ്വര്‍ഗീയനാഥന്‍റെ പക്കലേയ്ക്ക് യാത്രയാവുകയാണ്.... ഇനി തിരിച്ചുവരവില്ലാത്ത ഒരു യാത്രാ...