ബിജെപി നേതാവും ചിക്കമംഗലൂരു എംപിയുമായ ശോഭ കരന്ദലജെയ്‌ക്കെതിരെ കേസെടുത്ത സംഭവത്തില്‍ പ്രതികരണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍.
തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് സുരേന്ദ്രന്‍ പിണറായി സര്‍ക്കാരിനും കേരളാ പോലീസിനുമെതിരെ വിമര്‍ശന൦ ഉന്നയിച്ചിരിക്കുന്നത്.
പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച ദളിത് കുടുംബങ്ങൾക്ക് കുടിവെള്ളം നിഷേധിച്ച മതഭ്രാന്തൻമാർക്കെതിരെയാണ് മിസ്റ്റർ പിണറായി വിജയൻ കേസ്സെടുക്കേണ്ടതെന്നാണ് സുരേന്ദ്രന്‍ പറയുന്നത്.
കൂടാതെ, മനുഷ്യത്വരഹിതമായ നടപടി പുറംലോകം അറിഞ്ഞതിലുള്ള ജാള്യതയാണ് പിണറായിക്കും അദ്ദേഹത്തിന്‍റെ പൊലീസിനുമെന്നും അദ്ദേഹം ആരോപിക്കുന്നു.
പൗരത്വനിയമ ഭേദഗതിയെ അനുകൂലിച്ചതിന് ഹിന്ദു കുടുംബങ്ങള്‍ക്ക് കുടിവെള്ളം നിഷേധിച്ചെന്ന ശോഭ കരന്ദലജെയുടെ ട്വിറ്റര്‍ പോസ്റ്റിനെതിരെയാണ് കേസ്. മതസ്പര്‍ദ്ധ വളര്‍ത്താനുള്ള ശ്രമത്തിനെതിരെ 153 എ വകുപ്പ് പ്രകാരമാണ് ശോഭ കരന്ദലജെയ്‌ക്കെതിരെ പോലീസ് കേസെടുത്തത്.
കുറ്റിപ്പുറം സ്വദേശി അഡ്വ. സുഭാഷ് ചന്ദ്രന്‍ മലപ്പുറം എസ്പിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കുറ്റിപ്പുറം പോലീസ് ശോഭ കലന്ദരജെ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
കുടിവെള്ളക്ഷാമം രൂക്ഷമായ മേഖലയാണ് പൈങ്കണ്ണൂര്‍ ചെറുകുന്ന് കോളനി. നാട്ടുകാരനായ മുഹമ്മദലിയുടെ കിണറില്‍നിന്നാണ് കോളനിനിവാസികള്‍ വെള്ളമെടുത്തിരുന്നത്.
ജനുവരി 11-ന് കോളനിയിലെ മൂന്നു കുടുംബത്തില്‍നിന്നുള്ളവര്‍ ബിജെപി സംഘടിപ്പിച്ച സിഎഎ വിശദീകരണ യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇതിനെ തുടര്‍ന്ന് ഈ കുടുംബങ്ങളടക്കം കോളനിയിലെ 12 കുടുംബങ്ങള്‍ക്ക് മുഹമ്മദലി കുടിവെള്ളം നിഷേധിച്ചുവെന്നാണ് ആരോപണം.
എന്നാല്‍ ആരോപിക്കപ്പെടുന്ന തരത്തിലുള്ള ഒരു പ്രശ്‌നവുമില്ലെന്ന് മുഹമ്മദലിയുടെ കുടുംബം പറയുന്നു. പ്രദേശത്ത് വെള്ളത്തിന് വലിയ ക്ഷാമമാണെന്നും വേനല്‍ മൂലം കിണറ്റില്‍ വെള്ളം കുറഞ്ഞതിനാലാണ് വെള്ളമെടുക്കേണ്ട എന്നു പറഞ്ഞതെന്നുമാണ് കുടുംബം ചൂണ്ടിക്കാണിക്കുന്നത്.