)
കണ്ണൂര്‍: മകനുമായി പുഴയില്‍ ചാടി ജീവനൊടുക്കിയ അമ്മയുടെ നിർണായക വാട്സ്ആപ്പ് സന്ദേശം പുറത്ത്. തങ്ങളുടെ മരണത്തിന് ഉത്തരവാദി ഭര്‍ത്താവും ഭര്‍ത്താവിന്റെ അമ്മയുമാണെന്ന സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. റീമയുടെ വാട്സാപ്പിൽ നിന്നാണ് പൊലീസ് സന്ദേശം കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം 6.02നാണ് വാട്സാപ്പിൽ സന്ദേശം അയച്ചിരിക്കുന്നത്. സ്വന്തം വാട്സാപ്പിലേക്ക് തന്നെയാണ് റീമ സന്ദേശം അയച്ചത്.
പഴയങ്ങാടി ചെമ്പല്ലിക്കുണ്ട് പാലത്തില്‍ നിന്നാണ് റീമ മകനുമായി പുഴയിലേക്ക് ചാടിയത്. റീമയുടെ മൃതദേഹം രാവിലെ കണ്ടെത്തിയിരുന്നു. അഥേസമയം മൂന്ന് വയസുകാരന് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് കുഞ്ഞിനെയും എടുത്ത് റീമ പുഴയിലേക്ക് ചാടിയത്. സ്കൂട്ടറിലാണ് രാത്രി ചെമ്പല്ലിക്കുണ്ട് പാലത്തില്ലെത്തിയത്.
കുറച്ചു നാളുകളായി ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്നു റീമ. ഇന്നലെ രാത്രി സ്വന്തം വീട്ടില്‍ നിന്നാണ് റീമ കുട്ടിയുമായി എത്തിയത്. ഇരിണാവ് സ്വദേശി കമൽരാജ് ആണ് യുവതിയുടെ ഭർത്താവ്. പിണങ്ങി കഴിഞ്ഞിരുന്ന റീമയോട് ഇയാൾ കുട്ടിയെ ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ ഇന്ന് ചർച്ച നടക്കാനിരിക്കെയാണ് സംഭവം.