തിരുവനന്തപുരം: നേതൃത്വം മാറണമെന്ന് പറഞ്ഞിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി യോഗ്യനാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും മുരളീധരന്‍ പറഞ്ഞു. പ്രസ്താവനകള്‍ വളച്ചൊടിക്കുന്നവര്‍ക്ക് മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടോ എന്ന് അറിയില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് എന്നനിലയില്‍ രമേശ് ചെന്നിത്തലയേക്കാള്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ ഉമ്മന്‍ചാണ്ടിക്കാകുമെന്നുള്ള ആര്‍എസ്‌പി നേതാവ് എ.എ അസിസിന്‍റെ പ്രസ്താവനയെ പിന്തുണച്ച് മുരളീധരന്‍ രംഗത്ത് എത്തിയിരുന്നു. ഇത് വിവാദമായതോടെയാണ് പ്രതികരണവുമായി മുരളീധരന്‍ വീണ്ടുമെത്തിയത്. അസീസിന്‍റെ പ്രസ്താവനയിലെ വികാരം ഉള്‍ക്കൊള്ളുന്നുവെന്നും പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് വരാന്‍ ഉമ്മന്‍ചാണ്ടി യോഗ്യനാണെന്നും പ്രവര്‍ത്തകര്‍ അങ്ങനെ ആഗ്രഹിക്കുന്നുണ്ടെന്നുമാണ് മുരളീധരൻ പറഞ്ഞത്.
അതേസമയം മുരളീധരന്‍റെ പ്രസ്താവനയ്ക്ക് മറുപടിയുമായി വി.ഡി.സതീശന്‍ രംഗത്ത് വന്നു. പ്രതിപക്ഷ നേതൃമാറ്റം ഇപ്പോള്‍ പരിഗണനയിലില്ലെന്നും അനാവശ്യ ചര്‍ച്ചകള്‍ കൊണ്ടുവന്ന് കോണ്‍ഗ്രസിനെ കുഴപ്പത്തിലാക്കരുതെന്നും സതീശന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ പേര് വലിച്ചിഴച്ച് മുരളീധരന്‍ അദ്ദേഹത്തെ അപമാനിക്കുകയാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.