തിരുവനന്തപുരം: സംസ്ഥാനത്തെ 5 നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിനുള്ള പത്രികാ സമര്‍പ്പണം ഇന്ന് അവസാനിക്കും. ഇന്ന് രാവിലെ 11 മുതൽ 3 മണിവരെയാണ് പത്രിക നൽകാൻ സമയമുള്ളത്.
ഒക്ടോബര്‍ 1നാണ് പത്രികകളുടെ സൂക്ഷ്മ പരിശോധന. പത്രിക പിൻവലിക്കാനുളള അവസാന തിയതി ഒക്ടോബർ 3 ആണ്. സ്ഥാനാർഥി നിർണ്ണയം പൂർത്തിയായതോടെ മുന്നണികൾ പ്രചാരണരംഗത്ത് സജീവമായി.
ഒട്ടുമിക്ക സ്ഥാനാര്‍ഥികളും ഇന്നാണ് പത്രിക സമര്‍പ്പിക്കുക. പ്രമുഖ മുന്നണികളിൽ അരൂരിലെ എൽഡിഎഫ് സ്ഥാനാർഥി മനു സി പുളിക്കൽ മാത്രമാണ് ഇതുവരെ പത്രിക സമർപ്പിച്ചത്. കൂടാതെ, മഞ്ചേശ്വരത്ത് രണ്ട് സ്വതന്ത്ര സ്ഥാനാർഥികളും പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.
പതിവുപോലെ സ്ഥാനാര്‍ഥി നിര്‍ണ്ണയം ആദ്യമേതന്നെ പൂര്‍ത്തിയാക്കി എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാണ്. പിന്നാലെയെങ്കിലും യുഡിഎഫും പ്രചാരണ രംഗത്ത് ആവേശം കാട്ടിത്തുടങ്ങി. റോഡ് ഷോയടക്കം പ്രചാരണ പരിപാടികളുമായി സ്ഥാനാർത്ഥികള്‍ സജീവമായി.
സ്ഥാനാര്‍ഥി നിര്‍ണ്ണയം വളരെ വൈകി പൂര്‍ത്തിയാക്കിയ എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണവും മന്ദഗതിയിലാണ്.
അങ്കത്തട്ടില്‍ അണിനിരന്നവരെ പരിചയപ്പെടാം:-
അരൂര്‍
ഷാനിമോള്‍ ഉസ്മാന് (യുഡിഎഫ്)
കെ. പി. പ്രകാശ് ബാബു (ബിജെപി)
മനു സി പുളിക്കല്‍ (എല്‍ഡിഎഫ്)
എറണാകുള൦
ടി. ജെ. വിനോദ് (യുഡിഎഫ്)
സി. ജി. രാജഗോപാല്‍ (ബിജെപി)
മനു റോയ് (എല്‍ഡിഎഫ്)
കോന്നി
പി. മോഹന്‍രാജ് (യുഡിഎഫ്)
കെ. സുരേന്ദ്രന്‍ (ബിജെപി)
കെ.യു ജനീഷ് കുമാര്‍ (എല്‍ഡിഎഫ്)
വട്ടിയൂര്‍ക്കാവ്
കെ. മോഹന്‍കുമാര്‍ (യുഡിഎഫ്)
എസ് സുരേഷ് (ബിജെപി)
വികെ പ്രശാന്ത് (എല്‍ഡിഎഫ്)
മഞ്ചേശ്വരം
എംസി ഖമറുദ്ദീന്‍ (യുഡിഎഫ്)
രവീശ തന്ത്രി (ബിജെപി)
ശങ്കര്‍ റേ (എല്‍ഡിഎഫ്)
വോട്ടെടുപ്പ് 21നും വോട്ടെണ്ണൽ 24നും നടക്കും.