)
Atham 2025: ഇന്ന് അത്തം... കേരളക്കര കാത്തിരിക്കുന്ന തിരുവോണത്തിന് ഇനി പതിനൊന്ന് ദിവസം മാത്രം. അത്തം പത്തിന് തിരുവോണം എന്നാണല്ലോ ചൊല്ല്. എന്നാൽ ഇത്തവണ രണ്ടു ദിനം ചിത്തിര നാൾ വരുന്നതുകൊണ്ട് അത്തം കഴിഞ്ഞ് പതിനൊന്നം നാളിലാണ് തിരുവോണം.
പൊന്നോണത്തിനെ വരവേറ്റുകൊണ്ട് ഇന്ന് മുതൽ വീട്ടുമുറ്റങ്ങളിൽ പൂക്കളമുയരും. മലയാളികൾക്ക് ഇനി ഉത്സവ രാവുകൾ. കേരളീയരുടെ മഹാബലി തമ്പുരാന് നാടൊട്ടാകെ വരവേൽപ്പേകി കൊണ്ടാണ് മലയാളികൾ ഓണം കൊണ്ടാടുന്നത്. ജാതിഭേദമന്യേ കേരളത്തില്‍ എല്ലാവരും ആഘോഷിക്കുന്ന ഒരേയൊരു ആഘോഷം ഓണം തന്നെയാണ്. തിരുവോണ ദിവസം മാവേലിത്തമ്പുരാനെ സ്വീകരിക്കുന്നതിനാണ് അത്തം മുതലുള്ള ഒരുക്കങ്ങൾ. പൊന്നിൻ ചിങ്ങമാസത്തിലെ അത്തംനാൾ മുതൽ തിരുവോണം വരെയുള്ള പത്തുദിവസങ്ങളിൽ വീട്ടുമുറ്റത്ത് ഒരുക്കുന്ന പുഷ്പാലങ്കാരമാണ് അത്തപ്പൂക്കളം. തൃക്കാക്കരയപ്പന് എഴുന്നള്ളിയിരിക്കാൻ വേണ്ടിയാണ് പൂക്കളം ഒരുക്കുന്നത് എന്നാണ് വിശ്വാസം. തൃക്കാക്കരവരെപോയി ദേവനെ പൂജിക്കാൻ എല്ലാ ജനങ്ങൾക്കും സാധിക്കാതെ വന്നപ്പോൾ അവരവരുടെ മുറ്റത്ത് പൂക്കളം ഉണ്ടാക്കി അതിൽ പ്രതിഷ്ഠിച്ച് തന്നെ ആരാധിച്ചുകൊള്ളുവാൻ തൃക്കാക്കരയപ്പൻ തന്നെ അനുവാദം നൽകി എന്നാണ് ഐതിഹ്യം.
പൂക്കളം ഇടാൻ മുറ്റത്ത് സ്ഥലമൊരുക്കി ശേഷം ചാണകം മെഴുകിയിട്ടാണ് പൂക്കളമൊരുക്കുന്നത്. ചിങ്ങത്തിലെ അത്തം നാൾ മുതൽ പൂക്കളം ഇട്ട് തുടങ്ങും. ആദ്യത്തെ ദിവസമായ അത്തം നാളിൽ ഒരു നിര പൂ മാത്രമേ പാടുള്ളൂ എന്നാണ്. ചുവന്ന പൂവിടാനും പാടില്ല. രണ്ടാം ദിവസം രണ്ടിനം പൂവുകൾ മൂന്നാം ദിവസം മൂന്നിനം പൂവുകൾ എന്നിങ്ങനെ ഓരോ ദിവസവും കളത്തിന്റെ വലിപ്പം കൂടി കൂടി വരും. ചെമ്പരത്തിപ്പൂവിന് ചോതി നാൾ മുതൽ മാത്രമേ പൂക്കളത്തിൽ സ്ഥാനമുള്ളൂ. ഉത്രാടത്തിന് പൂക്കളം പരമാവധി വലിപ്പത്തിൽ ഒരുക്കും. മൂലം നാളിൽ ചതുരാകൃതിയിലാണ് പൂക്കളം ഒരുക്കേണ്ടത്. എന്നാൽ ചിലയിടങ്ങളിൽ ഒരു നിറത്തിലുള്ള പൂവിൽ തുടങ്ങി പത്തു ദിവസം പത്തു നിറങ്ങളിലുള്ള പൂക്കൾകൊണ്ട് പൂക്കളം ഒരുക്കും.
ചാണകം മെഴുകിയ വെറും നിലം കൂടാതെ, മണ്ണുകൊണ്ട് നിർമിച്ച ചാണകം മെഴുകിയ ചെറുമണ്ഡപവും പൂവിടുന്നതിന് ഉപയോഗിക്കാറുണ്ട്. ചിലയിടങ്ങളില്‍ പൂവിനുപകരം കല്ലുപ്പില്‍ പലനിറങ്ങള്‍ കൊടുത്തും അത്തം ഒരുക്കുന്നുണ്ട്. ചരിത്രപ്പെരുമയുടെ സ്മരണകള്‍ ഉണര്‍ത്തി തൃപ്പൂണിത്തുറയില്‍ അത്തച്ചമയ ഘോഷയാത്ര ഇന്ന് നടക്കും. ഇതോടെ സംസ്ഥാനത്ത് ഔദ്യോഗികമായി ഓണാഘോഷങ്ങൾക്ക് തുടക്കമാകും.
രാവിലെ 9 മണിക്ക് മന്ത്രി എംബി രാജേഷ് ആണ് ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത്. പി രാജീവ് അത്തപ്പതാക ഉയർത്തും. ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്യുന്നത് നടന് ജയറാമാണ്. തൃപ്പൂണിത്തുറ ബോയ്സ് ഗ്രൗണ്ടിൽ നിന്നും തുടങ്ങുന്ന ഘോഷയാത്ര നഗരം ചുറ്റി അവിടെ തന്നെ അവസാനിക്കും. സിനിമാ താരം പിഷാരടിയും ആഘോഷങ്ങളിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. ആനയും അമ്പാരിയും നിശ്ചല ദൃശ്യങ്ങളും നിരക്കുന്ന വർണശഭലമായ കാഴ്ചകൾക്കാകും ഇന്ന് നഗരം സാക്ഷിയാകുക. ഘോഷയാത്ര കണക്കിലെടുത്ത് തൃപ്പൂണിത്തുറയില്‍ രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് മൂന്നു മണി വരെ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷാക്രമീകരണങ്ങൾക്കായി 450 പോലീസുകാരെയും വിന്യസിച്ചിട്ടുണ്ട്. തൃപ്പൂണ്ണിത്തുറയിലെ അത്തച്ചമയ കാഴ്ചകള്‍ സഞ്ചാരികള്‍ക്ക് എന്നെന്നും ഒരു ഹരം തന്നെയാണെന്ന് സംശയമില്ലാതെ പറയാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.