തിരുവനന്തപുരം: സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതിനുള്ള നേതൃയോഗം നടത്തി കേരള കോണ്‍ഗ്രസ്. ഇന്ന് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗവും ഉച്ചയ്ക്ക് സ്റ്റിയറിംഗ് കമ്മിറ്റി യോഗവുമാണ് നടക്കുന്നത്.
അതേസമയം മത്സരിക്കുമെന്ന ഉറച്ച നിലപാടിലാണ് പി ജെ ജോസഫ്. സ്ഥാനാര്‍ഥിയാക്കിയില്ലെങ്കില്‍ പാര്‍ട്ടി വിടാനുള്ള തീരുമാനവും പിജെ ഇന്ന് യോഗത്തില്‍ അറിയിക്കുമെന്നാണ് സൂചന. ആഗ്രഹം പരസ്യമായി പറഞ്ഞ പിജെ ജോസഫ് പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ്.
എന്നാല്‍ പി.ജെ. ജോസഫിന്‍റെ അവകാശവാദങ്ങള്‍ അംഗീകരിക്കാതെ മാണി ഗ്രൂപ്പ് മറുപക്ഷത്തുണ്ട്. ഒരുഘട്ടത്തില്‍ പിളര്‍പ്പിന്‍റെ സൂചനകള്‍ നല്‍കി തര്‍ക്കം മുറുകിയെങ്കിലും സഭാമേലധ്യക്ഷന്‍മാരുടെ ഇടപെടല്‍ സമവായത്തിന് വഴിയൊരുക്കിയിരുന്നു. എന്നാല്‍, മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറണമെന്ന ആവശ്യവുമായി മാണി ഗ്രൂപ്പിലെ പ്രമുഖര്‍ പി.ജെ. ജോസഫിനെ സമീപിച്ചിരുന്നു.
അതേസമയം, പരസ്യമായി സീറ്റ് ആവശ്യപ്പെട്ടത് അച്ചടക്ക ലംഘനമാണെന്ന് മാണി വിഭാഗം ചൂണ്ടിക്കാട്ടുന്നു.
ഗ്രൂപ്പിന്‍റെ പേരിലല്ല മറിച്ചു വർക്കി൦ഗ് ചെയർമാൻ എന്ന നിലയിൽ സീറ്റു വേണമെന്നാണ് പി.ജെ. ജോസഫിന്‍റെ ആവശ്യം. ഇക്കാര്യം ഇന്ന് ഇരു യോഗത്തിലും ഉന്നയിക്കും.