)
വിഎസ് എന്ന രണ്ടക്ഷരം കഴിഞ്ഞ കുറേ ദശാബ്ദങ്ങളായി കേരളത്തിലെ രാഷ്ട്രീയ മണ്ണിനെ ഉഴുതുമറിച്ചതാണ്. വയോധികർ മുതൽ പിഞ്ചുകുഞ്ഞുങ്ങൾ വരെ ഒരേസമയം 'വിഎസ്സേ' എന്ന് വിളിച്ചു. അതിൽ മുദ്രാവാക്യങ്ങളുടെ തീക്ഷ്ണതയുണ്ടായിരുന്നു, പ്രതീക്ഷയുടെ കിരണങ്ങളുണ്ടായിരുന്നു, ജീവാതാനുഭവങ്ങളുടെ കനലുകളുണ്ടായിരുന്നു... കേരളത്തിന്റെ ചരിത്രവും വർത്തമാനവും ഭാവിയും ഉണ്ടായിരുന്നു.
ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടികളുടെ ചരിത്രത്തിലെ ഏറ്റവും ചുവപ്പാർന്ന വിഎസ് അച്യുതാനന്ദൻ എന്ന ഏട് കൂടുതൽ പ്രഭയോടെ ഇനിയുള്ള കാലവും തിളങ്ങിനിൽക്കുമെന്ന് ഉറപ്പാണ്. വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വിഎസ് അച്യുതാനന്ദൻ 102-ാം വയസ്സിൽ വിടപറയുമ്പോൾ കേരളം മുഴുവൻ അദ്ദേഹത്തിന്റെ സ്മരണയ്ക്ക് മുന്നിൽ തലകുനിച്ച് നിൽക്കുന്നു.
1923 ഒക്ടോബർ 20 ന് ആലപ്പുഴ ജില്ലയിലെ പുന്നപ്രയിൽ വേലിക്കകത്ത് ശങ്കരന്റേയും അക്കമ്മയുടേയും മൂന്നാമത്തെ മകനായി ജനനം. രണ്ട് ജ്യേഷ്ഠസഹോദരങ്ങളും പിറകെ ഒരു അനിയത്തിയും. നാലാം വയസ്സിൽ അമ്മയേയും പതിനൊന്നാം വയസ്സിൽ അച്ഛനേയും വിഎസ് അച്യുതാനന്ദന് നഷ്ടമായി. പിന്നീട് അച്ഛന്റെ സഹോദരിയ്ക്കൊപ്പം ആയിരുന്നു ജീവിതം. പിതാവിന്റെ മരണത്തെത്തുടർന്ന് ഏഴാം ക്ലാസ്സിൽ പഠനം അവസാനിപ്പിച്ച് സഹോദരനൊപ്പം തുന്നൽക്കാരനായി ജോലി ചെയ്തു. ഇതിന് ശേഷം കുറച്ച് കാലം കയർ ഫാക്ടറിയിലെ തൊഴിലാളിയായി.
നിവർത്തന പ്രക്ഷോഭത്തിന്റെ കാലഘട്ടം ആയിരുന്നു അത്. കൗമാരത്തിലെത്തി നിന്ന അച്യുതാനന്ദൻ സ്വാഭാവികമായി അതിൽ പ്രചോദിതനായി. തന്റെ 15-ാം വയസ്സിൽ, 1938 ൽ സ്റ്റേറ്റ് കോൺഗ്രസിൽ അംഗമായി. ഇതായിരുന്നു അച്യുതാനന്ദന്റെ രാഷ്ട്രീയ ജീവിതത്തിലെ ആദ്യവഴിത്തിരിവ്. പിറകെ ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിൽ സജീവമായ വിഎസ്, 1940 ൽ കമ്യൂണിസ്റ്റ് പാർട്ടി അംഗവും ആയി. പതിനേഴാം വയസ്സിൽ വിഎസിലെ കമ്യൂണിസ്റ്റുകാരനെ കണ്ടെത്തിയത് മറ്റാരും ആയിരുന്നില്ല, സഖാവ് പി കൃഷ്ണപിള്ള ആയിരുന്നു.
പാർട്ടി വളർത്താൻ ആയി വിഎസ് അച്യുതാനന്ദനെ കൃഷ്ണപിള്ള തന്നെ പിന്നീട് കുട്ടനാട്ടേക്ക് അയക്കുകയായിരുന്നു. വിഎസ് അച്യുതാനന്ദൻ എന്ന നേതാവിന്റെ ഉദയം അവിടെ നിന്ന് തുടങ്ങുന്നു. വിഖ്യാതമായ പുന്നപ്രവയലാർ സമരനേതാവായി വിഎസ് അച്യുതാനന്ദൻ മാറുന്നതും ആ കാലഘട്ടത്തിലാണ്. സമര നേതാവായ വിഎസിനെതിരെ പൊലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. പാർട്ടി നിർദ്ദേശത്തെ തുടർന്ന് വിഎസ് പൂഞ്ഞാറിൽ ഒളിവിൽ പോവുകയും ചെയ്തു. പിന്നീട് അറസ്റ്റിലായ അച്യുതാനന്ദൻ നേരിട്ടത് സമാനതകളില്ലാത്ത പോലീസ് പീഡനങ്ങൾ ആയിരുന്നു. കാൽപാദത്തിലൂടെ തോക്കിന്റെ ബയണറ്റ് കുത്തിയിറക്കി. അതിന്റെ പാടുകൾ ജീവിതം മുഴുവൻ വിഎസിനോടൊപ്പം ഉണ്ടായിരുന്നു. നാല് വർഷം ആയിരുന്നു അന്ന് വിഎസ് പൂജപ്പുര സെൻട്രൽ ജയിലിൽ കഴിഞ്ഞത്.
കമ്യൂണിസ്റ്റ് പാർട്ടിയുടെ സമരങ്ങളും പോരാട്ടങ്ങളും കേരളക്കരയാകെ അലയടിച്ചിരുന്ന കാലം. 1952 ൽ വിഎസ് അച്യുതാനന്ദൻ സിപിഐയുടെ ആലപ്പുഴ ഡിവിഷൻ സെക്രട്ടറിയുടെ ചുമതലയിൽ എത്തിച്ചു. രണ്ട് കൊല്ലം കഴിഞ്ഞപ്പോഴേക്കും പാർട്ടി സംസ്ഥാന സമിതി അംഗവും ആയി. വെറും 29 വയസ്സായിരുന്നു അന്ന് വിഎസിന്റെ പ്രായം എന്ന് കൂടി ഓർക്കണം. 1956 ൽ ആലപ്പുഴ ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ആയി. 1959 ൽ സിപിഐ ദേശീയ കൗൺസിൽ അംഗവും ആയി. കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിൽ വരുന്നത് 1957 ൽ ആണ്. അന്ന് പാർട്ടി സംസ്ഥാന സമിതി അംഗമാണ് വിഎസ് അച്യുതാനന്ദൻ.
വർഷം 1964, രാഷ്ട്രീയ നിലപാടുകളുടെ പേരിൽ സിപിഐയ്ക്കുള്ളിൽ കടുത്ത പോരുകൾ നടക്കുന്ന കാലം. ഏപ്രിൽ 11 ന് നടന്ന ദേശീയ കൗൺസിലിൽ നിന്ന് 32 നേതാക്കൾ ഇറങ്ങിപ്പോന്ന് പുതിയ പാർട്ടി രൂപീകരിച്ചു. അതാണ് ഇന്നത്തെ സിപിഐഎം എന്ന കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ്. അന്ന് സിപിഐ ദേശീയ കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോന്നവരിൽ ഇഎംഎസ്, എകെജി തുടങ്ങിയ കേരളത്തിൽ നിന്നുള്ള ഏഴ് നേതാക്കളിൽ ഒരാൾ വിഎസ് അച്യുതാനന്ദൻ ആയിരുന്നു. ഏറ്റവും ഒടുവിൽ വിടപറഞ്ഞ, സിപിഎമ്മിന്റെ സ്ഥാപക അംഗവും അദ്ദേഹം തന്നെ.
സിപിഐഎം രൂപീകരിച്ചപ്പോൾ ആലപ്പുഴ ജില്ലയുടെ ആദ്യ ജില്ലാ സെക്രട്ടറിയായി പാർട്ടി നേതൃത്വം ചുമതല നൽകിയത് വിഎസിനായിരുന്നു. ആറ് വർഷം ആ പദവിയിൽ അദ്ദേഹം തുടർന്നു. സിപിഐഎമ്മിന്റെ കേരള സംസ്ഥാന സെക്രട്ടറിയായി മൂന്ന് തവണ തിരഞ്ഞെടുക്കപ്പെട്ടു. 1980 മുതൽ 1991 വരെയുള്ള കാലയളവിൽ ആയിരുന്നു ഇത്. വിഎസ് ആദ്യമായി പാർട്ടി പോളിറ്റ് ബ്യൂറോയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത് 1986 ൽ ആയിരുന്നു. പിന്നീട് 2009 ൽ അച്ചടക്ക നടപടി നേരിടും വരെ 23 വർഷം പാർട്ടി പോളിറ്റ് ബ്യൂറോയിൽ തുടർന്നു. > Binu Zee: രാഷ്ട്രീയ ജീവിതത്തിൽ പത്ത് തിരഞ്ഞെടുപ്പുകളിൽ ആണ് വിഎസ് മത്സരിച്ചത്. അതിൽ ഏഴെണ്ണത്തിൽ വിജയിച്ചു. മൂന്ന് തവണ കേരളത്തിന്റെ പ്രതിപക്ഷ നേതാവും ഒരുതവണ മുഖ്യമന്ത്രിയും ആയി. 1965 ൽ, സിപിഎം രൂപീകരണത്തിന് തൊട്ടുപിറകെ നടന്ന തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ ആയിരുന്നു ആദ്യത്തെ തിരഞ്ഞെടുപ്പ് പോരാട്ടം. അന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടു. 1967 ൽ നടന്ന തിരഞ്ഞെടുപ്പിൽ വിജയത്തോടെ വിഎസ് പകരം വീട്ടി. 1977 ൽ അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസ് തരംഗം ആയിരുന്നു ആഞ്ഞടിച്ചത്. ഈ തിരഞ്ഞെടുപ്പിൽ വിഎസ് പരാജയപ്പെട്ടു. പിന്നീട് 1991 ൽ മാരാരിക്കുളത്ത് വൻ വിജയത്തോടെ തിരികെയെത്തി. അപ്പോഴേക്കും കേരളത്തിലെ സിപിഎമ്മിന്റെ അനിഷേധ്യ നേതാവായി വിഎസ് വളർന്നിരുന്നു. അതോടൊപ്പം തന്നെ പാർട്ടിയിലെ വിഭാഗീയതയും വളർന്നു.
സിപിഐഎം ഭരണം ഉറപ്പിച്ച തിരഞ്ഞെടുപ്പായിരുന്നു 1996 ലേത്. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ വിഎസ് തന്നെ ആയിരുന്നു ആ തിരഞ്ഞെടുപ്പിനെ മുന്നിൽ നിന്ന് നയിച്ചത്. എന്നാൽ ഫലം വന്നപ്പോൾ സിപിഎമ്മിന്റെ ഉരുക്കുകോട്ടയായ മാരാരിക്കുളത്ത് സംസ്ഥാനത്തെ ഏറ്റവും ശക്തനായ നേതാവ് പരാജയപ്പെട്ടു. അങ്ങനെ മുഖ്യമന്ത്രിക്കസേര വിഎസിന് നഷ്ടമായി. വിഎസ് ജയിക്കുമ്പോൾ പാർട്ടിയും പാർട്ടി ജയിക്കുമ്പോൾ വിഎസും തോൽക്കും എന്നൊരു പ്രയോഗം തന്നെ അക്കാലത്തുണ്ടായി. എന്തായാലും വിഎസിനെ തോൽപിച്ചത് പാർട്ടിയിലെ വിഭാഗീയ പ്രവർത്തനങ്ങളാണെന്ന് പിന്നീട് തെളിഞ്ഞു. വിഎസ് പാർട്ടിയിലെ ഏറ്റവും ശക്തനായി ഉയർന്നതും ഈ വിഭാഗീയ പ്രവർത്തനങ്ങളുടെ ഒരറ്റത്ത് നിന്നുകൊണ്ടായിരുന്നു എന്നത് മറ്റൊരു യാഥാർത്ഥ്യം.
2001 ൽ എത്തിയപ്പോൾ സ്ഥിരം മണ്ഡലം ആയ മാരാരിക്കളം വിഎസ് ഉപേക്ഷിച്ചു. സിപിഎമ്മിന്റെ ഉറച്ച കോട്ട ആയിരുന്ന മലമ്പുഴ മണ്ഡലത്തിലേക്ക് കളം മാറി. വിഎസിനെതിരെ അന്ന് കോൺഗ്രസ് രംഗത്തിറക്കിയത് കണ്ണൂർ ജില്ലക്കാരനായ യുവ നേതാവ് സതീശൻ പാച്ചേനിയെ ആയിരുന്നു. സിപിഎം കോട്ടയിൽ പാച്ചേനി നടത്തിയ പോരാട്ടത്തിൽ വിഎസിന്റെ ഭൂരിപക്ഷം 4,703 വോട്ടിൽ ഒതുങ്ങി. എന്നാൽ പിന്നീടുള്ള കാലം കേരളം കണ്ടത് അതുവരെ കണ്ടിട്ടില്ലാത്ത ഒരു വിഎസിനെ ആയിരുന്നു.
മൂന്ന് തവണ പ്രതിപക്ഷ നേതാവായി പ്രവർത്തിച്ചിട്ടുണ്ടെങ്കിലും, വിഎസിനെ ജനപ്രിയനാക്കിയത് 2001 മുതൽ 2006 വരെയുള്ള കാലഘട്ടം ആയിരുന്നു. എകെ ആന്റണി, ഉമ്മൻ ചാണ്ടി സർക്കാരുകൾക്കെതിരെ ജനകീയ സമരങ്ങൾക്ക് നേതൃത്വം നൽതി വിഎസ് അച്യുതാനന്ദൻ ജനങ്ങളുടേയും മാധ്യമങ്ങളുടേയും കണ്ണിലുണ്ണിയായി. അതേമസമയം പാർട്ടിയ്ക്കുള്ളിൽ ആശയ സമരങ്ങളുടെ നെടുനാകയത്വവും വഹിച്ചു. ഇതിനെ വിഭാഗീയ പ്രവർത്തനങ്ങളായിട്ടായിരുന്നു പാർട്ടി നേതൃത്വം കണ്ടത്. ഇതിന്റെ പേരിൽ ഒരുപാട് വിമർശനങ്ങളും നടപടികളും വിഎസിന് ഏറ്റുവാങ്ങേണ്ടി വന്നു.
ഒരുകാലത്ത് വിഎസിന്റെ മുന്നണിപ്പോരാളിയായിരുന്ന പിണറായി വിജയൻ പാർട്ടി അധ്യക്ഷനായതിന് ശേഷം ആണ് കേരളത്തിൽ സിപിഎം കണ്ട ഏറ്റവും രൂക്ഷമായ വിഭാഗീയ പ്രവർത്തനങ്ങൾ നടമാടിയത്. ഒരുഭാഗത്ത് വിഎസും മറുഭാഗത്ത് പിണറായി വിജയനും. 2002 ലെ പാർട്ടി കണ്ണൂർ സമ്മേളനം മുതൽ ഇത് രൂക്ഷമായി. 2005 ലെ മലപ്പുറം സമ്മേളനത്തിൽ വിഎസിനെ പോലും ഞെട്ടിച്ചുകൊണ്ട് പിണറായി വിജയൻ ഔദ്യോഗിക പാർട്ടിയെ കൈപ്പിടിയിൽ ഒതുക്കി. പിന്നീട് നടന്ന സമ്മേളനങ്ങളിൽ വിഎസ് പക്ഷം പതിയെ പതിയെ നാമാവശേഷമാകുന്നതും കേരളം കണ്ടു. 2015 ആലപ്പുഴ സമ്മേളനത്തിൽ നിന്ന് വിഎസ് അച്യുതാനൻ ഇറങ്ങിപ്പോകുന്ന സാഹചര്യം വരെ ഉണ്ടായി. പണ്ട് സിപിഎം ഉണ്ടാക്കിയ വിഎസ് അതേ സിപിഎമ്മിനെ പിളർത്തുമോ എന്ന് വരെ അണികൾ സംശയിച്ചു. എന്നാൽ വിഎസ് കടുത്ത നീക്കങ്ങളിലേക്ക് കടന്നില്ല.
2006 ലെ തിരഞ്ഞെടുപ്പിൽ വിഎസ് അച്യുതാനന്ദന് സംസ്ഥാന നേതൃത്വം ആദ്യം സീറ്റ് നിഷേധിച്ചത് വലിയ വിവാദങ്ങൾക്ക് വഴിവച്ചു. ചരിത്രത്തിൽ ആദ്യമായി ഒരു നേതാവിന് സീറ്റ് നൽകണം എന്നാവശ്യപ്പെട്ട് കേരളത്തിലങ്ങളോളമിങ്ങോളം പാർട്ടി പ്രവർത്തകരും സാധാരണ ജനങ്ങളും നിരത്തിലിറങ്ങി. പാർട്ടി നേതൃത്വം അക്ഷരാർത്ഥത്തിൽ പകച്ചുപോവുകയും കേന്ദ്ര നേതൃത്വം ഇടപെട്ട് വിഎസിന് മലമ്പുഴ സീറ്റ് നൽകുകയും ചെയ്തു. 2001 ലെ ചെറിയ ഭൂരിപക്ഷം എന്ന ചീത്തപ്പേര് അത്തവണ വിഎസ് തിരുത്തി. ഇരുപതിനായിരത്തിന് മുകളിലായിരുന്നു 2006 ൽ ഭൂരിപക്ഷം. > Binu Zee: വിഎസ് ജയിക്കുമ്പോൾ പാർട്ടി തോൽക്കും എന്ന കഥയും 2006 ൽ അവസാനിപ്പിച്ചു. ജയിച്ച വിഎസിനെ മുഖ്യമന്ത്രിയാക്കാൻ കേരളത്തിലെ ഔദ്യോഗിക നേതൃത്വത്തിന് അത്ര താത്പര്യമുണ്ടായിരിന്നില്ല എന്നാണ് റിപ്പോർട്ടുകൾ. പാലോളി മുഹമ്മദ് കുട്ടി ആയിരുന്നു ഔദ്യോഗിക വിഭാഗം ആഗ്രഹിച്ച മുഖ്യമന്ത്രി. എന്നാൽ പോളിറ്റ് ബ്യൂറോ യോഗം വിഎസ് അച്യുതാനന്ദനെ തന്നെ തിരഞ്ഞെടുത്തു. എന്നാൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയെ അന്നേ ദിവസം പ്രഖ്യാപിച്ചപ്പോൾ, കേരളത്തിലെ കാര്യം സംസ്ഥാന സമിതിയ്ക്ക് മുന്നിൽ വച്ചതിന് ശേഷം പ്രഖ്യാപിക്കുമെന്നാണ് പിബി അറിയിച്ചത്. ഇത് വീണ്ടും ആശയക്കുഴപ്പങ്ങൾക്ക് വഴിവച്ചു. ഒടുവിൽ 2006 മെയ് 15 ന് വിഎസ് തന്നെ ആയിരിക്കും മുഖ്യമന്ത്രി എന്ന പ്രഖ്യാപനം വന്നു. അങ്ങനെ കേരള ചരിത്രത്തിലെ ഏറ്റവും പ്രായമേറിയ മുഖ്യമന്ത്രിയായി വിഎസ് മാറി, 83-ാം വയസ്സിൽ...
കേരളത്തിലെ ഏറ്റവും മികച്ച സർക്കാരുകളിൽ ഒന്ന് എന്ന് നിസ്സംശയം വിശേഷിപ്പിക്കാവുന്നതായിരുന്നു വിഎസ് സർക്കാർ. മന്ത്രിസഭ ഒന്നടങ്കം മികച്ച അഭിപ്രായം നേടി. അത്രയേറെ വികസന പ്രവർത്തനങ്ങളും നടന്നു. മൂന്നാർ അടക്കം കൈയ്യേറ്റങ്ങൾക്കും അഴിമതികൾക്കും എതിരെ വിഎസ് സർക്കാർ കർശന നടപടികൾ സ്വീകരിച്ചു. എന്നാൽ പാർട്ടിയിൽ നിന്നുള്ള പിന്തുണ പലപ്പോഴും സർക്കാരിനും മുഖ്യമന്ത്രിയ്ക്കും ലഭിക്കാതെ പോയി.
2011 ൽ വീണ്ടും തിരഞ്ഞെടുപ്പെത്തിയപ്പോൾ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ഔദ്യോഗിക വിഭാഗം വീണ്ടും കടുംപിടിത്തത്തിന് മുതിർന്നു. വിഎസ് മത്സരിക്കേണ്ടതില്ലെന്നായിരുന്നു ആദ്യത്തെ തീരുമാനം. എന്നാൽ 2006 ലേതിന് സമാനമായ സാഹചര്യം ഉരുത്തിരിഞ്ഞതോടെ കേന്ദ്ര നേതൃത്വം വീണ്ടും ഇടപെട്ടു. വിഎസ് വീണ്ടും മലമ്പുഴയിൽ മത്സരിച്ച് ജയിച്ചു. കേരളത്തിൽ ആദ്യമായി തുടർഭരണം നേടുന്ന സർക്കാർ എന്ന റെക്കോർഡ് ശരിക്കും വിഎസിന് ലഭിക്കേണ്ടതായിരുന്നു. വെറും രണ്ട് സീറ്റുകളുടെ വ്യത്യാസത്തിൽ ആയിരുന്നു അന്ന് ഇടതുപക്ഷത്തിന് ഭരണം നഷ്ടമായത്. തുടർഭരണം വേണ്ട എന്ന നിലയ്ക്കായിരുന്നു അന്ന് പാർട്ടി നേതൃത്വം പ്രവർത്തിച്ചത് എന്നൊരു ആക്ഷേപം പിന്നീട് ഉയർന്നിരുന്നു. ജയം ഉറപ്പിച്ച ചില മണ്ഡലങ്ങളിൽ ചെറിയ വോട്ടുകൾക്ക് പാർട്ടി സ്ഥാനാർത്ഥികൾ തോറ്റതിന് പിന്നിൽ പോലും ഇത്തരം ചില കാര്യങ്ങളുണ്ടായിരുന്നു എന്നാണ് ആക്ഷേപം.
വീണ്ടും പ്രതിപക്ഷ നേതാവായി വിഎസ് അച്യുതാനന്ദനെ തന്നെ എൽഡിഎഫിന് തിരഞ്ഞെടുക്കേണ്ടി വന്നു. ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ നിയമസഭയിലും പുറത്തും വിഎസ് അച്യുതാനന്ദൻ ആഞ്ഞടിച്ചു. സോളാർ കേസ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാരിനെ അടിമുടി വിറപ്പിക്കാനും വിഎസിന് സാധിച്ചു.
2016 ൽ വിഎസ് അച്യുതാനന്ദൻ തന്നെ വീണ്ടും മലമ്പുഴയിൽ മത്സരിച്ചു. സംസ്ഥാന സെക്രട്ടറി പദവി ഒഴിഞ്ഞ പിണറായി വിജയനും ആ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. 91 സീറ്റുകളോടെ എൽഡിഎഫ് വൻ വിജയം സ്വന്തമാക്കി. എന്നാൽ ഇത്തവണ മുഖ്യമന്ത്രി സ്ഥാനം പിണറായി വിജയനാണ് പാർട്ടി നൽകിയത്. ആദ്യ ഘട്ടത്തിൽ വിഎസിന് പ്രത്യേക ചുമതലകൾ ഒന്നും നൽകിയതും ഇല്ല. ഇത് ഏറെ വിമർശനങ്ങൾക്ക് വഴിവച്ചതിന് പിറകെ അദ്ദേഹത്തെ ക്യാബിനറ്റ് റാങ്കിൽ ഭരണ പരിഷ്കാര കമ്മീഷൻ അധ്യക്ഷനായി നിയമിച്ചു.
വിഎസ് എന്ന പോരാളിയുടെ സമര ജീവിതം ഏറെക്കുറേ അവസാനിച്ചത് ഈ കാലഘട്ടം മുതൽ ആണെന്ന് പറയാം. സജീവ രാഷ്ട്രീയത്തിൽ നിന്ന് പതിയെ പതിയെ വിഎസ് ഉൾവലിയുന്നതാണ് പിന്നീട് കേരളം കണ്ടത്. അപ്പോഴും അദ്ദേഹത്തിന് 90 ന് മുകളിൽ പ്രായമുണ്ടായിരുന്ന എന്നത് വേറെ കാര്യം. 2019 വട്ടിയൂർക്കാവ് ഉുപതിരഞ്ഞെടുപ്പിൽ വികെ പ്രശാന്തിന് വേണ്ടിയായിരുന്നു വിഎസ് ഏറ്റവും ഒടുവിൽ പൊതുവേദയിൽ എത്തിയത്. തിയെ ആരോഗ്യനില അത്ര സുഖകരമല്ലാതാവുകയും വിഎസ് പൊതു ജീവിതത്തിൽ നിന്ന് പൂർണമായും പിൻവാങ്ങുകയും ചെയ്തു.
പക്ഷേ വിഎസ് എന്ന ദ്വയാക്ഷരി കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിലെ ഒരു ചൂണ്ടുപലകയായി എന്നും നിലനിൽക്കും. ആ ചൂണ്ടുപലക ഇടത്തോട്ട് നീളുന്നതായിരിക്കും. സഫലവും കലാപഭരിതവും ആയ ഒരു ജീവിതം ജീവിച്ച് തീർത്ത് വിഎസ് അനശ്വരനായിരിക്കുന്നു...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല് സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.