ന്യൂഡല്‍ഹി: ശബരിമലയില്‍ ഇതുവരെ 51 യുവതികള്‍ കയറിയെന്ന് സര്‍ക്കാര് സുപ്രീം കോടതിയില്‍ പറഞ്ഞു. ആവശ്യപ്പെട്ട 51 യുവതികള്‍ക്ക് സുരക്ഷ നല്‍കിയിട്ടുണ്ടെന്നും സുപ്രീം കോടതിയെ രേഖാമൂലം സര്‍ക്കാര്‍ അറിയിച്ചു.
മാത്രമല്ല അതിന്‍റെ പട്ടികയും സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ചു. ഈ പട്ടികയില്‍ യുവതികളുടെ പേരും മേല്‍വിലാസവുമടക്കമുള്ള വിശദാംശങ്ങളും ഉണ്ട്. പട്ടികയില്‍ ഏറെയും ആന്ധ്രാ, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഉള്ളത്.
ദർശനം നടത്തിയ 40നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകളുടെ പേര് വിവരങ്ങളാണ് നൽകിയത്. എന്നാൽ സർക്കാർ പറയുന്നത് കളവാണെന്ന് എതിർഭാഗം വാദിച്ചു. എത്രപേർ കയറിയെന്നത് കോടതിയെ ബാധിക്കുന്ന വിഷയമല്ലെന്നും ഇതിനെ ഖണ്ഡിച്ച് കൊണ്ട് കോടതി വ്യക്തമാക്കി. അതിനാൽ തന്നെ പേരുവിവരങ്ങളോ പട്ടികയോ സുപ്രീം കോടതി പരിശോധിച്ചില്ല.
ശബരിമലയിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ മൂന്ന് പേരടങ്ങിയ നിരീക്ഷകസമിതിയെ കേരളാ ഹൈക്കോടതി നിയോഗിച്ചിട്ടുമുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.