കൊച്ചി: മുസ്ലീം സ്ത്രീകളെ പള്ളികളില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി കേരള ഹൈക്കോടതി തള്ളി. കൂടാതെ, ശബരിമല വിഷയവുമായി ഇതിനെ താരതമ്യപ്പെടുത്താനാകില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
മുസ്ലീം പള്ളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് അഖില ഭാരത ഹിന്ദു മഹാസഭാ കേരള ഘടകം പ്രസിഡന്‍റ് സ്വാമി ദത്താത്രേയ സായ് സ്വരൂപ് സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി തള്ളിയത്. ഇതേ വിഷയത്തിൽ മുസ്ലീം സ്ത്രീകൾ തന്നെ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹർജി പരിഗണനയ്ക്ക് എടുക്കാതെ തള്ളിക്കളഞ്ഞത്. കൂടാതെ,
ഹര്‍ജി സമര്‍പ്പിച്ച സംഘടനക്ക് ഈ വിഷയത്തില്‍ കോടതിയെ സമീപിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
മുസ്ലീം സ്ത്രീകളെ പള്ളിയില്‍ പ്രവേശിപ്പിക്കണമെന്നും പര്‍ദ ധരിക്കാന്‍ നിര്‍ബന്ധിക്കരുതെന്നും ആവശ്യപ്പെട്ടായിരുന്നു അഖില ഭാരത ഹിന്ദുമഹാസഭാ കേരള ഘടകം പ്രസിഡന്‍റ് സ്വാമി ദത്താത്രേയ സായ് സ്വരൂപാ ഹൈക്കോടതിയില്‍ പൊതുതാൽപ്പര്യ ഹർജി നല്‍കിയത്.
മക്കയില്‍ സ്ത്രീകള്‍ക്ക് പ്രവേശന വിലക്കില്ലെന്നും മുസ്സീം സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നത് തുല്യതക്കും ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിന്‍റെയും ലംഘനമാണന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.
കൂടാതെ, ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ട പശ്ചാത്തലത്തില്‍ പള്ളികളില്‍ മുസ്ലീം സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.