തിരുവനന്തപുരം: ജൂണ്‍ ഒമ്പതിന് അര്‍ധരാത്രി 12 മുതല്‍ ജൂലൈ 31 വരെ ട്രോളിങ് നിരോധനം. ട്രോളിങ് നിരോധന കാലയളവില്‍ മത്സ്യബന്ധനത്തിന് കര്‍ശന നിയന്ത്രണം ഏർപ്പെടുത്തി. മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിന് മത്സ്യപ്രജനന കാലത്ത് നടത്തുന്ന നിയന്ത്രണത്തിന് മുഴുവന്‍ മത്സ്യത്തൊഴിലാളികളുടെയും സഹകരണം ഉണ്ടാകണമെന്ന് അധികൃതർ അഭ്യർഥിച്ചു.
പരമ്പരാഗത മത്സ്യബന്ധനത്തിന് വിലക്കില്ല. സാധാരണ വള്ളങ്ങളും ഇന്‍ബോര്‍ഡ് വള്ളങ്ങളും ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിന് വിലക്കില്ല. എന്നാല്‍, ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ ഒരു കാരിയര്‍ വള്ളം മാത്രമേ ഉപയോഗിക്കാവൂ. നിയമവിരുദ്ധമായ മത്സ്യബന്ധന രീതികളും രണ്ടു ചെറുവള്ളങ്ങള്‍ ഉപയോഗിച്ചുള്ള പെയര്‍ ട്രോളിങ്ങും സ്വീകരിക്കരുത്.
ട്രോളിങ് നിരോധനത്തിന് എതിരായ നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. യന്ത്രവത്കൃതബോട്ടുകള്‍ കടലില്‍ പോകുകയോ മത്സ്യബന്ധനം നടത്തുകയോ ചെയ്യാൻ പാടില്ല. ജൂണ്‍ ഒമ്പത് അര്‍ധരാത്രി 12ന് മുമ്പ് എല്ലാ ബോട്ടുകളും ഹാര്‍ബറിലെത്തിക്കണം. നിരോധനം അവസാനിക്കുന്ന ദിവസമായ ജൂലൈ 31ന് അര്‍ധരാത്രി 12ന് ശേഷം മാത്രമേ മത്സ്യബന്ധനത്തിന് പുറപ്പെടാനാകൂ.
മത്സ്യബന്ധനം നടത്തുന്ന ഇതരസംസ്ഥാന ബോട്ടുകള്‍ ജൂണ്‍ ഒമ്പതിന് മുമ്പ് കേരള തീരം വിടണമെന്നും നിർദേശമുണ്ട്. നിരോധനം നടപ്പാക്കാനും നിയമലംഘനം തടയാനും ആവശ്യമെങ്കില്‍ കൂടുതല്‍ പോലീസ് സേനയെ വിന്യസിക്കും.
എല്ലാ യാനങ്ങളിലും രജിസ്ട്രേഷന്‍ മാര്‍ക്ക് ഉണ്ടാകണമെന്നും മത്സ്യബന്ധനത്തിന് പോകുന്ന മത്സ്യത്തൊഴിലാളികള്‍ തിരിച്ചറിയല്‍ രേഖ, മതിയായ ജീവന്‍രക്ഷാ ഉപകരണങ്ങള്‍, ലൈഫ് ജാക്കറ്റ്, ആവശ്യമായ അളവില്‍ ഇന്ധനം, ടൂള്‍ കിറ്റ് എന്നിവ വള്ളങ്ങളില്‍ കരുതണമെന്നും അധികൃതർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









