തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രൗഢഗംഭീരമായ ചടങ്ങിലാണ് പ്രധാനമന്ത്രി പദ്ധതി കമ്മീഷൻ ചെയ്‌തത്. മലയാളത്തിലാണ് പ്രധാനമന്ത്രി സംസാരിച്ചത്. വിഴിഞ്ഞം പദ്ധതിയുടെ നേട്ടങ്ങളും സാധ്യതകളും ഉയർത്തിക്കാട്ടി കൊണ്ടാണ് പ്രധാനമന്ത്രി ചടങ്ങിൽ സംസാരിച്ചത്. രാജ്യത്തിന്റെ പണം ഇനി പുറത്തേക്ക് പോകില്ലെന്നും രാജ്യത്തിന്റെ പണം രാജ്യത്തിനാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ പദ്ധിതിയിലൂടെ കേരളത്തിനും രാജ്യത്തിനും പുതിയ സാമ്പത്തിക സ്ഥിരതയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വികസിത ഭാരത് സങ്കല്പത്തിന്റെ പ്രധാന കേന്ദ്രമാണ് രാജ്യത്തിന്റെ തുറമുഖ നഗരങ്ങൾ. സംസ്ഥാന സർക്കാരിനൊപ്പം ചേർന്ന് ഈ സ്വപ്നപദ്ധതി കേന്ദ്ര സർക്കാർ യാഥാർത്ഥ്യമാക്കി. ഇന്ത്യ സഖ്യത്തിലെ പലരുടെയും ഉറക്കം കെടുത്തുന്നതാണ് ഇന്നത്തെ പരിപാടിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
വിഴിഞ്ഞം തുറമുഖം താൻ കണ്ടുവെന്നും ഇത്രയും വലിയ തുറമുഖം ഗൗതം അദാനി കേരളത്തിൽ നിർമിച്ചതിന് ഗുജറാത്തുകാർ അദ്ദേഹത്തോട് പിണങ്ങുമെന്നും മോദി പ്രസംഗത്തിനിടെ പറഞ്ഞു. രാവിലെ ഹെലികോപ്റ്റർ മാർഗമാണ് പ്രധാനമന്ത്രി തുറമുഖത്ത് എത്തിയത്. തുടർന്ന് പദ്ധതി പ്രദേശം നടന്നുകണ്ട ശേഷമാണ് അദ്ദേഹം വേദിയിലേക്ക് എത്തിയത്. ഗൗതം അദാനി നേരിട്ടെത്തി പ്രധാനമന്ത്രിയെ പൊന്നാടയണിയിച്ചു.
തുറമുഖ വകുപ്പ് മന്ത്രി വിഎൻ വാസവൻ ആണ് പരിപാടിക്ക് സ്വാഗതം ആശംസിച്ച് സംസാരിച്ചത്. ഇടതുപക്ഷ സർക്കാരിൻ്റെ നേട്ടമാണ് വിഴിഞ്ഞം കമ്മീഷനിങ് എന്നാണ് മന്ത്രി പറഞ്ഞത്. കേന്ദ്രം വായ്പയായി നൽകിയ വിജിഎഫ് ഫണ്ട് മാത്രമാണ് വിഴിഞ്ഞം പദ്ധതിക്കായുള്ള കേന്ദ്ര വിഹിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മോദിയെ വേദിയിലിരുത്തികൊണ്ടാണ് മുഖ്യമന്ത്രി കേന്ദ്രസർക്കാർ നിലപാടിനെതിരെ സംസാരിച്ചത്. അധ്യക്ഷ പ്രസംഗത്തിൽ പദ്ധതി സംസ്ഥാന സർക്കാരിൻ്റെ നേട്ടമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, അങ്ങനെ അതും നമ്മൾ നേടി എന്നും പറഞ്ഞു. അതേസമയം പ്രസംഗത്തിൽ എവിടെയും മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കുറിച്ച് പരാമർശിച്ചില്ല.
വിഴിഞ്ഞം തുറമുഖം തുറന്നുകൊടുത്തതോടെ ലോക സമുദ്ര വ്യാപാരത്തിൽ കേരളത്തിന്‍റെ വാതിലായി വിഴിഞ്ഞം തുറമുഖം മാറിയിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









