)
തിരുവനന്തപുരം: കൊല്ലത്ത് തേവലക്കര സ്കൂളിൽ എട്ടാം ക്ലാസുകാരൻ മിഥുൻ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തിൽ അസാധാരണ നടപടിയുമായി സർക്കാർ. സ്കൂൾ മാനേജ്മെന്റ് പിരിച്ചുവിടുകയും സർക്കാർ ഭരണം ഏറ്റെടുത്തുവെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കടുത്ത നടപടിയിലേക്ക് സർക്കാരിന് പോകേണ്ടി വന്നതായി മന്ത്രി കൂട്ടിച്ചേർത്തു. സ്കൂൾ പ്രഥമ അധ്യാപകന്റെ ഭാഗത്ത് നിന്നും മാനേജ്മെന്റിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്ന് ചൂണ്ടികാട്ടിയാണ് നടപടി.
സംഭവത്തിൽ സ്കൂൾ മാനേജരുടെ വിശദീകരണം തേടിയിരുന്നു വിദ്യാഭ്യാസ വകുപ്പ്. മനേജറുടെ വിശദീകരണം തള്ളിയാണ് സ്കൂൾ ഭരണം സർക്കാർ ഏറ്റെടുത്തത്. മാനേജർ ജി തുളസീധരൻപിള്ളയെ അയോഗ്യനാക്കിയതിനെ തുടർന്ന് ചുമതല കൊല്ലം ജില്ല വിദ്യാഭ്യാസ ഓഫീസർ (DEO) നൽകി. സിപിഎം നിയന്ത്രണത്തിലുള്ള മാനേജ്മെന്റ് ആയിരുന്നു പ്രവർത്തിച്ചിരുന്നത്. മിഥുന്റെ മരണത്തിൽ പ്രധാന അധ്യാപികയ്ക്ക് എതിരെ മാത്രം നടപടി എടുത്തത് ഏറെ വിവാദമായിരുന്നു. മാനേജ്മെന്റിനെ പാർട്ടി സംരക്ഷിക്കുന്നുവെന്നായിരുന്നു ആക്ഷേപം. തുടർന്നാണ് മാനേജ്മെന്റ് പിരിച്ചുവിട്ടത്.
സ്കൂളുകളിൽ സുരക്ഷയ്ക്കായി കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഈ മാസം 31ന് മുമ്പ് ഡിഡിഇമാർ പരിശോധന നടത്തി റിപ്പോർട്ട് നൽകും. സ്കൂളുകളിൽ സേഫ്റ്റി സെല്ലിന്റെ ഭാഗമായി വാട്സാപ്പ് നമ്പറുകൾ നൽകുമെന്നും വി ശിവൻകുട്ടി പറഞ്ഞു.
ജൂലൈ 17ന് രാവിലെയാണ് തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന മിഥുൻ വൈദ്യുതാഘാതമേറ്റ് മരിച്ചത്. സ്കൂളിൽ കളിക്കുന്നതിനിടെ സൈക്കിൾ ഷെഡിൽ വീണ ചെരുപ്പ് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റത്. തുടർന്ന് പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യുകയും, സ്കൂൾ മാനേജ്മെന്റിനെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ പൊലീസിന്റെ പ്രത്യേക സംഘത്തിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്.
അതേസമയം മിഥുൻ കേരളത്തിൻ്റെ മകനെന്ന് പറഞ്ഞ വി ശിവൻകുട്ടി മിഥുന്റെ കുടുംബത്തിന് പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൗട്ട്സ് ആന്റ് ഗെയിഡ്സ് മുഖാന്തിരം വീട് വെച്ച് നൽകുന്നതിനും ധനസഹായമായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പി.ഡി. അക്കൗണ്ടിൽ നിന്നും മൂന്ന് ലക്ഷം രൂപ അനുവദിച്ചുവെന്നും മന്ത്രി വ്യക്തമാക്കി. കെ.എസ്.ഇ.ബി. അഞ്ച് ലക്ഷം രൂപ ധനസഹായമായി കൈമാറി. 10 ലക്ഷം രൂപയുടെ ധനസഹായം നൽകുമെന്ന് സ്കൂൾ മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്. അധ്യാപക സംഘടനയായ കെ.എസ്.റ്റി.എ. 10 ലക്ഷം രൂപ ധനസഹായം ഉടൻ തന്നെ കൈമാറും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.