കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കു൦.
കൂടത്തായിയില്‍ ബന്ധുക്കളായ 6 പേരെ കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡിലുള്ള പ്രതികളുടെ കസ്റ്റഡി അപേക്ഷ വ്യാഴാഴ്ച കോടതി പരിഗണിക്കും. താമരശേരി ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുക.
പ്രതികളെ നാളെ രാവിലെ 10 മണിക്ക് ഹാജരാക്കാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള പ്രൊഡക്ഷന്‍ വാറണ്ടും ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ചു.
ഒന്നാം പ്രതി ജോളി, മാത്യു, പ്രജുകുമാര്‍ എന്നിവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. തെളിവുകൾ ശേഖരിക്കുന്നതിനും മറ്റുമായി 15 ദിവസത്തേക്ക് കസ്റ്റഡിയിൽ ലഭിക്കാനാണ് അപേക്ഷ നൽകിയിരിക്കുന്നത്.
കൊലപാതകങ്ങൾക്ക് പിന്നിൽ വൻ ആസൂത്രണം നടന്നിട്ടുള്ളതായും കൊലപാതകങ്ങളുടെ ചുരുളഴിക്കാൻ വിശദമായ അന്വേഷണം വേണ്ടി വരുമെന്നും, ഇതിനായി പ്രതികളെ കട്ടപ്പനയിലെത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്നും പൊലീസ് കസ്റ്റഡി അപേക്ഷയിൽ വ്യക്തമാക്കി.
കൂടാതെ, റിമാന്റിലുള്ള മാത്യുവിന്റെ ജാമ്യാപേക്ഷയും വ്യാഴാഴ്ച കോടതി പരിഗണിക്കും. രണ്ടാം പ്രതിയായ മാത്യുവിനു വേണ്ടി ഇന്ന് അഭിഭാഷകര്‍ കോടതിയില്‍ ഹാജരായിരുന്നു.
മറ്റ് പ്രതികളായ ജോളിക്കോ പ്രജുകുമാറിനോ വേണ്ടി ഇതുവരെ അഭിഭാഷകര്‍ കോടതിയിൽ എത്തിയിട്ടില്ല.
അതേസമയം, ദിവസങ്ങള്‍ കടന്നുപോകുമ്പോള്‍ കൊലപാതക പരമ്പരയില്‍ കൂടുതല്‍ കഥകള്‍ കൂട്ടിച്ചേര്‍ക്കപ്പെടുകയാണ്.
കൂടത്തായി കൊലപാതകങ്ങളിലെ മുഖ്യപ്രതി ജോളി പൊന്നാമറ്റം തറവാട്ടിലെ മറ്റൊരു കുടുംബത്തെയും കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായാണ് ഇപ്പോള്‍ സൂചന. ഇതു സംബന്ധിച്ച് പൊന്നാമറ്റം തറവാട്ടിലെ അടുത്ത ബന്ധുക്കളായ അഞ്ചു പേര് പോലീസിന് മൊഴി നല്കി.
ഒരിക്കല്‍ ജോളി വീട്ടിലെത്തി പോയശേഷം ഭക്ഷണം കഴിച്ചപ്പോള്‍ എല്ലാവരും ഛര്‍ദിച്ചു. ഭക്ഷ്യവിഷബാധ എന്നു കരുതിയെങ്കിലും രക്ത പരിശോധനയില്‍ വിഷാംശം കണ്ടെത്തി. കറിയിലാണ് വിഷാംശമുണ്ടായിരുന്നത്. മറ്റാര്‍ക്കോ വേണ്ടി ജോളി ക്വട്ടേഷന്‍ എടുത്ത് വന്നതാണോ എന്ന് സംശയിക്കുന്നതായും ബന്ധുക്കള്‍ പറഞ്ഞു.
അതേസമയം, പൊന്നാമറ്റം കുടുംബത്തിലെ രണ്ടു മരണങ്ങളില്‍ക്കൂടി ദുരൂഹത. മരിച്ച ടോം തോമസിന്റെ രണ്ടു സഹോദരങ്ങളുടെ മക്കളുടെ മരണത്തിലാണ് സംശയം. അഗസ്റ്റിന് എന്നയാളുടെ മകന് വിന്‍സന്റ് 2002ല്‍ തൂങ്ങി മരിച്ചു. ഡൊമിനിക്ക് എന്നയാളുടെ മകന് സുനീഷ് 2008ല്‍ വാഹനാപകടത്തില്‍ മരിച്ചു. ഇരുവര്‍ക്കും ജോളിയുമായി അടുത്ത ബന്ധവും സാമ്പത്തിക ഇടപാടുമുണ്ടായിരുന്നെന്നാണ് സൂചന.
അതേസമയം, പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.