കൂടത്തായി കൊലപാതക പരമ്പര: കൂടുതല്‍ അറസ്റ്റിനു സാധ്യത

കുറ്റകൃത്യം നടത്താന്‍ ബന്ധുക്കളും സുഹൃത്തുക്കളുമായ ചിലര്‍ സഹായിച്ചുവെന്ന്‍ ജോളി മൊഴി നല്‍കിയതോടെയാണ് കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് അന്വേഷണ സംഘം സൂചന നല്‍കിയത്.  

Last Updated : Oct 6, 2019, 09:11 AM IST
കൂടത്തായി കൊലപാതക പരമ്പര: കൂടുതല്‍ അറസ്റ്റിനു സാധ്യത

കോഴിക്കോട്: കൂടത്തായിയിലെ ആറുപേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ കൂടുതല്‍ അറസ്റ്റിനു സാധ്യത. 

കുറ്റകൃത്യം നടത്താന്‍ ബന്ധുക്കളും സുഹൃത്തുക്കളുമായ ചിലര്‍ സഹായിച്ചുവെന്ന്‍ ജോളി മൊഴി നല്‍കിയതോടെയാണ് കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് അന്വേഷണ സംഘം സൂചന നല്‍കിയത്.

ജോളിയുടെ മൊഴിയില്‍ നിന്നും റോയിയുടെ മരണത്തിനൊഴികെയുള്ള ബാക്കി അഞ്ചു കേസുകളില്‍ കൂടുതല്‍ പേരില്‍ നിന്നും സഹായം ലഭിച്ചിരിക്കുന്നുവെന്ന് വ്യക്തമാണെന്ന് പൊലീസ് പറഞ്ഞു.  

അതേസമയം അറസ്റ്റിലായ മുഖ്യപ്രതി ജോളി, ജോളിയുടെ സുഹൃത്തായ ജ്വല്ലറി ജീവനക്കാരന്‍ മാത്യു, മാത്യുവിന്‍റെ സുഹൃത്ത് സ്വര്‍ണപ്പണിക്കാരന്‍ പ്രജുകുമാര്‍ എന്നിവരെ പതിനാല് ദിവസത്തേയ്ക്ക് താമരശ്ശേരി ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ്‌ ചെയ്തു.

ഇവരെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി. ഇവരെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്‍റെ അപേക്ഷ ബുധനാഴ്ച കോടതി പരിഗണിക്കും.

ജോയിയുടെ മരണത്തില്‍ മാത്രമേ പൊലീസിന് ഇതുവരെ കൃത്യമായ തെളിവ് ലഭിച്ചിട്ടുള്ളൂ. റോയിക്ക് സയനൈഡ്‌ നല്‍കിയത് താനാണെന്ന് ജോളി സമ്മതിച്ചിരുന്നു. 

അവര്‍ക്ക് സയനൈഡ്‌ എത്തിച്ചുകൊടുത്തത് അറസ്റ്റിലായ മാത്യുവും പ്രജുകുമാറുമാണ്. ഇക്കാര്യം ഇവര്‍ പൊലീസിനോട് സമ്മതിക്കുകയും ചെയ്തു.     

കൂടത്തായിയിലെ കൂട്ടമരണക്കേസില്‍ സംശയമുണ്ടെന്ന് ഉന്നയിച്ച് മരിച്ച ടോം തോമസ്-അന്നമ്മ ദമ്പതികളുടെ മകനായ റോജോ നല്‍കിയ പരാതിയിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കല്ലറ തുറന്ന് പരിശോധന നടത്തിയത്. 

ഇതോടെയാണ് മരണത്തിന്‍റെ ചുരുളഴിഞ്ഞത്. അറസ്റ്റ് ഇവരില്‍ മാത്രം ഒതുങ്ങില്ലെന്ന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മാത്രമല്ല ഇവരെ കൊല്ലാന്‍ സയനൈഡ് മാത്രമല്ല മറ്റ് ചില വിഷ വസ്തുക്കളും ഉപയോഗിച്ചെന്ന് ജോളി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിട്ടുണ്ട്. 

റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ (57), മകന്‍ റോയി തോമസ് (40), ബന്ധുവായ യുവതി സിലി, സിലിയുടെ മകള്‍ അല്‍ഫോന്‍സ (2), അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍ (68) എന്നിവരാണ് മരണപ്പെട്ടത്. 

2002 ഓഗസ്റ്റ് 22ന് അന്നമ്മയിലൂടെയാണ് കൂടത്തായി കൂട്ടമരണങ്ങളുടെ പരമ്പരയിലെ ആദ്യമരണം സംഭവിക്കുന്നത്. പിന്നീട് വര്‍ഷങ്ങളുടെ ഇടവേളയില്‍ അഞ്ച് മരണങ്ങള്‍. 

2008-ല്‍ ടോം തോമസ്, 2011ല്‍ റോയി തോമസ്, 2014-ല്‍ അന്നമ്മയുടെ സഹോദരൻ മാത്യു, അതിനുശേഷം ടോം തോമസിന്‍റെ സഹോദരപുത്രന്‍റെ മകള്‍ അല്‍ഫോന്‍സ, ഒടുവില്‍ 2016ല്‍ സഹോദര പുത്രന്‍റെ ഭാര്യ സിലി.

സിലിയുടെ ഭര്‍ത്താവ് പിന്നീട് റോയിയുടെ ഭാര്യയെ വിവാഹം കഴിക്കുകയായിരുന്നു.

Trending News