)
തിരുവനന്തപുരം: ചെയ്യുന്ന കാര്യങ്ങൾ മാത്രം പറയുന്ന ആളാണ് താൻ എന്നാണ് മുഖ്യമന്ത്രി വിഡി സതീശന്റെ അവകാശവാദം. തിരഞ്ഞെടുപ്പിന് മുമ്പ് ഇന്ദിര ഗാരണ്ടി എന്ന പേരിൽ അവതരിപ്പിച്ച പല കാര്യങ്ങളും എങ്ങനെ സാധ്യമാക്കുമെന്ന് ഇപ്പോഴും വ്യക്തതയില്ല. അതിൽ ഇപ്പോൾ ഏറ്റവും ചർച്ച ചെയ്യപ്പെടുന്നത് കെഎസ്ആർടിസി ബസ്സുകളിൽ സൗജന്യ യാത്ര എന്ന വാഗ്ദാനമാണ്.
നഷ്ടത്തിലോടിക്കൊണ്ടിരുന്ന കെഎസ്ആർടിസി അടുത്ത കാലത്താണ് വലിയ പ്രതിസന്ധിയില്ലാതെ നടുനിവർത്തി നിൽക്കാൻ തുടങ്ങിയത്. അങ്ങനെയൊരു ഘട്ടത്തിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര എന്ന വാഗ്ദാനം നടപ്പിലാക്കുമ്പോൾ കെഎസ്ആർടിസിയുടെ സാമ്പത്തിക നിലയെ അത് എത്രത്തോളം ബാധിക്കുമെന്നാണ് തുടക്കം മുതലേ ഉയരുന്ന ചോദ്യം.
എന്തായാലും ഈ വാഗ്ദാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിൽ തുടരുകയാണ് വിഡി സതീശനും പുതിയ സർക്കാരും. എന്നാൽ എല്ലാ കെഎസ്ആർടിസി ബസ്സുകളിലും ഈ സൗജന്യ യാത്ര തരപ്പെടാൻ സാധ്യതയില്ലെന്നാണ് ഒടുവിൽ പുറത്ത് വരുന്ന വാർത്തകൾ.
കെഎസ്ആർടിസിയ്ക്ക് ഓർഡിനറി ബസ്സുകൾ മുതൽ പ്രീമിയം ബസ്സുകൾ വരെയുണ്ട്. ഇന്ദിര ഗാരണ്ടിയിൽ കെഎസ്ആർടിസി ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര എന്ന വാഗ്ദാനം മാത്രമേ നൽകിയിരുന്നുള്ളു. ഏതൊക്കെ ബസ്സുകളിൽ യാത്ര സൗജന്യമാക്കും എന്ന് കൃത്യമായി പറഞ്ഞിരുന്നില്ല.
കെഎസ്ആർടിസിയിലെ സൗജന്യ യാത്ര ഓർഡിനറി ബസ്സിൽ
പുറത്ത് വരുന്ന വിവരങ്ങൾ പ്രകാരം, എല്ലാ കെഎസ്ആർടിസി ബസ്സുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടായിരിക്കില്ല. ഓർഡിനറി ബസ്സുകളിൽ മാത്രമായിരിക്കും ഈ ആനുകൂല്യം ലഭിക്കുക എന്നതാണ്.
എല്ലാ ബസ്സുകളിലും സൗജന്യയാത്ര എന്ന വാഗ്ദാനം നൽകിയിട്ടില്ലാത്തതുകൊണ്ടുതന്നെ വിഡി സതീശന് വാക്കുപാലിക്കുന്നു എന്ന് പറയാം. കെഎസ്ആർടിസിയുടെ ഓർഡിനറി ബസ്സുകളിൽ മാത്രം എന്ന് പറയാതെ ജനങ്ങളെ പറ്റിച്ചു എന്ന് എതിരാളികൾക്കും പറയാവുന്നതാണ്.
പാസ്സ് വേണ്ട
കേരളത്തിൽ മാത്രമല്ല, മറ്റ് പല സംസ്ഥാനങ്ങളിലും സർക്കാരിന് കീഴിലുള്ള ബസ് സർവ്വീസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നുണ്ട്. മിക്കയിടങ്ങളിലും ഇതിന് പ്രത്യേക പാസ്സും മറ്റും വേണം. വരുമാന പരിധിയിലും ചിലയിടങ്ങളിൽ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്.
എന്നാൽ കേരളത്തിൽ ഇങ്ങനെയുള്ള നിബന്ധനകൾ ഉണ്ടാവില്ലെന്നാണ് റിപ്പോർട്ടുകൾ. പ്രത്യേക പാസ് ഇല്ലാതെ തന്നെ സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസ്സുകളിൽ യാത്ര ചെയ്യാനാകും. അതുകൊണ്ടുതന്നെ വരുമാന പരിധിയും ഒരു പ്രശ്നമാവില്ല.
മലബാറിലെ സ്ത്രീകൾക്കോ?
യുഡിഎഫിന് വൻ വിജയം സമ്മാനിച്ചതിൽ വടക്കൻ കേരളത്തിന് ഇത്തവണ നിർണായക പങ്കുണ്ട്. എന്നാൽ വടക്കൻ കേരളത്തിൽ കെഎസ്ആർടിസി ബസ്സ് സർവ്വീസുകൾ കുറവാണ്. അതേസമയം, മധ്യ, തെക്കൻ കേരളത്തിൽ പല റൂട്ടുകളും ദേശസാൽക്കരിക്കപ്പെട്ടവയോ, കെഎസ്ആർടിസിയ്ക്ക് വ്യക്തമായ മേൽക്കൈ ഉള്ളവയോ ആണ്.
ചുരുക്കിപ്പറഞ്ഞാൽ, ഈ സൗജന്യ യാത്ര നിലവിൽ വന്നാൽ പോലും കേരളത്തിന്റെ എല്ലാ ഭാഗത്തും ഉള്ള സ്ത്രീകൾക്ക് അതിന്റെ ആനുകൂല്യം പൂർണാർത്ഥത്തിൽ ലഭിക്കില്ല. അതേസമയം, സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ വലിയ തോതിൽ ഉപയോഗിക്കപ്പെടുയും ചെയ്യും.
പരിഹരിക്കാവുന്ന പ്രശ്നമാണോ?
കെഎസ്ആർടിസി ബസ്സുകളുടെ ലഭ്യത കേരളത്തിൽ എല്ലായിടത്തും ഒരുപോലെ ആക്കുക എന്നത് സാധ്യമായ ഒരു കാര്യമാണോ? വാഗ്ദാന പൂർത്തീകരണം ഉറപ്പാക്കണമെങ്കിൽ അങ്ങനെ ചെയ്യേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ട്. എന്നാൽ കെഎസ്ആർടിസിയെ സംബന്ധിച്ച് ഇത്തരം ഒരു നീക്കം നടത്തുക അസാധ്യം എന്ന് തന്നെ പറയാം.
നിലവിൽ പ്രതിമാസം നൂറ് കോടിയിലേറെ രൂപയാണ് സംസ്ഥാന സർക്കാർ കെഎസ്ആർടിസിയ്ക്കായി നൽകുന്നത്. സ്ത്രീകളുടെ സൗജന്യ യാത്ര കൂടി വരുന്നതോടെ ഇത് നൂറ്റമ്പത് കോടിയിലും നിൽക്കില്ല എന്നാണ് വിദഗ്ധർ പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല് സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.