)
തിരുവനന്തപുരം: 71ാമത് ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. ഏറെ വിവാദമായ ദ കേരള സ്റ്റോറി എന്ന ചിത്രത്തിന് ലഭിച്ച അംഗീകാരമാണ് വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. വിഷയത്തിൽ മന്ത്രി വി ശിവൻകുട്ടിയും പ്രതികരിച്ചു. കേരളത്തിൽ നിന്നുള്ള പ്രതിഭകൾക്ക് ദേശീയ പുരസ്കാരങ്ങൾ ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. പുരസ്കാരങ്ങൾ നേടിയ എല്ലാവരെയും മന്ത്രി അഭിനന്ദിക്കുകയും ചെയ്തു.
എന്നാൽ, ഈ നേട്ടങ്ങളുടെ തിളക്കം കെടുത്തുന്നതാണ് 'ദ കേരള സ്റ്റോറി' എന്ന സിനിമയ്ക്ക് ലഭിച്ച അംഗീകാരം എന്നാണ് ശിവൻകുട്ടി സാമൂഹിക മാധ്യമത്തിൽ കുറിച്ചത്. മറ്റ് പുരസ്കാരങ്ങളുടെ മൂല്യം തന്നെ കുറയ്ക്കുന്ന ഒന്നാണിതെന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങളും വിദ്വേഷ പ്രചാരണങ്ങളും നിറഞ്ഞ ഒരു സിനിമയ്ക്ക് ദേശീയ പുരസ്കാരം നൽകുന്നത് അങ്ങേയറ്റം ഖേദകരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇത് കലയോടുള്ള നീതിയല്ല, മറിച്ച് സമൂഹത്തിൽ വിഭജനം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾക്ക് ലഭിച്ച അംഗീകാരമാണ്. ഇത്തരം പ്രവണതകൾ നമ്മുടെ രാജ്യത്തിന്റെ ബഹുസ്വരതക്ക് ഒട്ടും ചേർന്നതല്ലെന്നും അദ്ദേഹം കുറിച്ചു.
ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചതിൽ കേരളത്തിൽ നിന്നുള്ള പ്രതിഭകൾക്ക് ലഭിച്ച അംഗീകാരത്തിൽ അതിയായ സന്തോഷമുണ്ട്.
മികച്ച മലയാള സിനിമക്കുള്ള അവാർഡ് നേടിയ 'ഉള്ളൊഴുക്ക്' എന്ന ചിത്രത്തിന്റെ സംവിധായകൻ ക്രിസ്റ്റോ ടോമിയെയും, മികച്ച സഹനടിക്കുള്ള പുരസ്കാരം നേടിയ ഉർവശിയേയും, മികച്ച സഹനടനുള്ള പുരസ്കാരം നേടിയ വിജയരാഘവനെയും ഈ അവസരത്തിൽ ഞാൻ അഭിനന്ദിക്കുന്നു. നിങ്ങളുടെ പ്രതിഭയും കഠിനാധ്വാനവും മലയാള സിനിമയുടെ അഭിമാനമായി മാറിയിരിക്കുന്നു.
എന്നാൽ, ഈ നേട്ടങ്ങളുടെ തിളക്കം കെടുത്തുന്ന ഒരു കാര്യമുണ്ട്. 'ദ കേരള സ്റ്റോറി' എന്ന സിനിമയ്ക്ക് ലഭിച്ച അംഗീകാരം മറ്റ് പുരസ്കാരങ്ങളുടെ മൂല്യം തന്നെ കുറയ്ക്കുന്ന ഒന്നാണ്. അടിസ്ഥാനരഹിതമായ ആരോപണങ്ങളും വിദ്വേഷ പ്രചാരണങ്ങളും നിറഞ്ഞ ഒരു സിനിമയ്ക്ക് ദേശീയ പുരസ്കാരം നൽകുന്നത് അങ്ങേയറ്റം ഖേദകരമാണ്.
ഇത് കലയോടുള്ള നീതിയല്ല, മറിച്ച് സമൂഹത്തിൽ വിഭജനം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾക്ക് ലഭിച്ച അംഗീകാരമാണ്. ഇത്തരം പ്രവണതകൾ നമ്മുടെ രാജ്യത്തിന്റെ ബഹുസ്വരതക്ക് ഒട്ടും ചേർന്നതല്ല.
ഉള്ളൊഴുക്കാണ് മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. ഉള്ളൊഴുക്കിലെ അഭിനയത്തിന് ഉർവശി മികച്ച സഹനടിക്കുള്ള പുരസ്കാരവും പൂക്കാലം എന്ന ചിത്രത്തിലെ പ്രകടനത്തിന് വിജയരാഘവൻ മികച്ച സഹനടനുള്ള അവാർഡും നേടി. മികച്ച എഡിറ്റിംഗിന് പൂക്കാലം എന്ന ചിത്രത്തിന്റെ എഡിറ്റർ മിഥുൻ മുരളി അർഹനായി. 2018നും നേട്ടം സ്വന്തമാക്കാനായി. മികച്ച പ്രൊഡക്ഷൻ ഡിസൈനർ എന്ന കാറ്റഗറിയിൽ മോഹൻദാസ് ആണ് പുരസ്കാരം സ്വന്തമാക്കിയത്.
2023ലെ സിനിമകളാണ് അവാർഡിനായി പരിഗണിച്ചത്. ഷാരൂഖ് ഖാൻ (ജവാൻ), വിക്രാന്ത് മാസി (12th ഫെയിൽ) എന്നിവരാണ് മികച്ച നടന്മാർ. മിസിസ് ചാറ്റർജി വേഴ്സസ് നോർവേ എന്ന ചിത്രത്തിലെ പ്രകടനത്തിന് നടി റാണി മുഖർജി മികച്ച നടിക്കുള്ള പുരസ്കാരം നേടി. മികച്ച സിനിമ - 12ത് ഫെയിൽ, മികച്ച സംവിധായകൻ - സുദീപ്തോ സെൻ (കേരള സ്റ്റോറി). ജി.വി പ്രകാശ് കുമാർ ആണ് മികച്ച സംഗീത സംവിധായകൻ. മികച്ച സൗണ്ട് ഡിസൈൻ - സച്ചിൻ സുധാകരൻ, ഹരിഹരൻ മുരളീധരൻ (അനിമൽ). ഇരുവരും മലയാളികളാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല് സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.