)
കോന്നിയിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവത്തിൽ വനം വകുപ്പ് കസ്റ്റഡിയിൽ എടുത്തയാളെ ബലമായി മോചിപ്പിച്ച് എംഎൽഎ. വനംവകുപ്പ് കസ്റ്റഡിയിൽ എടുത്ത മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറെയാണ് കോന്നി എംഎൽഎ കെ യു ജനീഷ് കുമാർ ബലമായി മോചിപ്പിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥരെ എംഎൽഎ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഡിവൈഎസ്പി ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർ വനംവകുപ്പ് ഓഫീസിലുള്ളപ്പോഴായിരുന്നു ഭീഷണി.
‘അറസ്റ്റ് രേഖപ്പെടുത്തിയ പേപ്പർ എവിടെ? മനുഷ്യനിവിടെ ആന കയറി ചാകുവാണ്. എന്ത് തോന്ന്യാസമാണ് കാണിക്കുന്നത്. ക്ഷമിക്കുന്നതിനും സഹിക്കുന്നതിനും പരിധിയുണ്ട്. കത്തിക്കും. രണ്ടാമത് ഇവിടെ നക്സലുകൾ വരും. നിങ്ങൾ എന്താ കരുതിയിരിക്കുന്നത്. അവിടെ ജനങ്ങൾ ആന വന്നതിൽ പ്രതിഷേധിക്കുകയാണ്. അതിനിടയിലാണ് പാവങ്ങളെ പിടിച്ചു കൊണ്ടുവരുന്നത്’ ഫോറസ്റ്റ് സ്റ്റേഷനിലെത്തിയ എംഎൽഎ പറഞ്ഞു.
കാട്ടാന ഷോക്കേറ്റാണ് ചരിഞ്ഞതെന്നു പരിശോധനയിൽ കണ്ടെത്തിയിരുന്നു. കൈതകൃഷി പാട്ടത്തിന് എടുത്തവർ സോളർ വേലിയിൽ കൂടിയ തോതിൽ വൈദ്യുതി കടത്തി വിട്ടതാണ് ആന ഷോക്കടിച്ച് ചരിയാൻ കാരണമെന്ന് വനം വകുപ്പ് സംശയിക്കുന്നുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നയാളുടെ സഹായിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. വിവരമറിഞ്ഞെത്തിയ എംഎൽഎ വനം വകുപ്പിൻ്റെ കസ്റ്റഡിയിൽ നിന്ന് ഇയാളെ മോചിപ്പിക്കുകയായിരുന്നു. സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് എതിരെ വനം മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
അതേസമയം, കാട്ടാന ശല്യം കൊണ്ട് ജനം പൊറുതി മുട്ടുമ്പോൾ വനം വകുപ്പ് പ്രദേശത്തെ ജനങ്ങളെ അനധികൃതമായി കസ്റ്റഡിയിലെടുക്കുകയാണെന്ന് എംഎൽഎ വിശദീകരിച്ചു. താൻ അവിടെ എത്തിയത് നാട്ടുകാരുടെ പ്രതിഷേധത്തിൽ പങ്കെടുക്കാനാണ്. നാട്ടുകാരെ അനധികൃതമായി കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്യുകയാണ് വനംവകുപ്പ് ചെയ്തത്. നിരപരാധികളായ അവരെ എങ്ങനെയെങ്കിലും പ്രതികളാക്കി കുറ്റം അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കെ യു ജനീഷ് കുമാർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.