കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി അക്രമിച്ച കേസിൽ അറസ്റ്റിലായ നടനും നിർമ്മാതാവുമായ ദിലീപിനെ കാണാൻ ഇന്നും നിരവധി പേരെത്തി. നടൻമാരായ വിജയരാഘവൻ, നന്ദു, നിർമാതാവായ രഞ്ജിത്, എവർഷൈൻ മണി എന്നിവരാണ് ഇന്ന് ആലുവ സബ്ജയിലിൽ എത്തിയത്.
ഇന്നലെ അച്ഛന്റെ ശ്രാദ്ധത്തിൽ പങ്കെടുക്കാൻ രണ്ടു മണിക്കൂർ കോടതി ദിലീപിന് അനുവദിച്ചിരുന്നു.
നേരത്തെ എം.എൽ.എ ഗണേഷ് കുമാർ, ജയറാം, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ എന്നിവർ ജയിലിൽ എത്തി ദിലീപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ശനിയാഴ്ച ഭാര്യയും നടിയുമായ കാവ്യാ മാധവനും മകൾ മീനാക്ഷിയും സംവിധായകന്‍ നാദിര്‍ഷായ്ക്കൊപ്പം ജയിലില്‍ എത്തിയിരുന്നു.
രണ്ട് തവണ ഹൈക്കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് സന്ദർശകർ ജയിലിൽ എത്തിത്തുടങ്ങിയത്. ഓണാവധിക്ക് ശേഷം മൂന്നാമതും ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കാനാണ് ദിലീപിന്റെ അഭിഭാഷകരുടെ തീരുമാനം.
അതേസമയം, മുൻകൂർ ജാമ്യം തേടി ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിർഷാ ഹൈക്കോടതിയെ സമീപിച്ചു. നേരത്തെ പോലീസ് ചോദ്യം ചെയ്യലിൽ നിന്ന് നാദിർഷാ ഒഴിഞ്ഞുമാറിയിരുന്നു. ചോദ്യം ചെയ്യലിനായി പോലീസ് വിളിച്ചപ്പോൾ സ്വകാര്യ ആശുപത്രിയിൽ നാദിർഷ ചികിത്സ തേടി. ഇന്നലെ ഉച്ചയോടെയാണ് നെഞ്ചുവേദനയെ തുടർന്ന് നാദിർഷ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്.