ശബരിമലയിലേക്ക് കൂടുതല്‍ വനിതകള്‍ എത്തിയേക്കുമെന്ന് രഹസ്യ റിപ്പോര്‍ട്ട്

ഇന്റലിജന്‍സ് മുന്നറിയിപ്പുള്ളതിനാല്‍ ഇനിയുള്ള 24 ദിവസം സുരക്ഷ ശക്തമാക്കാനാണു പൊലീസിന്‍റെ തീരുമാനം.  

Last Updated : Dec 24, 2018, 04:52 PM IST
ശബരിമലയിലേക്ക് കൂടുതല്‍ വനിതകള്‍ എത്തിയേക്കുമെന്ന് രഹസ്യ റിപ്പോര്‍ട്ട്

തിരുവനന്തപുരം: മകരവിളക്കിന് മുന്‍പായി ശബരിമലയില്‍ ദര്‍ശനം നടത്താന്‍ വിവിധ വനിതാ സംഘടനകള്‍ എത്തിയേക്കുമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഇവര്‍ക്ക് രാഷ്ട്രീയ സംഘടനകളുടെ പിന്തുണയുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

മകരവിളക്കു കഴിയുന്നതുവരെ യുവതീപ്രവേശ വിഷയം സജീവമാക്കി നിലനിര്‍ത്താന്‍ സംഘടനകള്‍ ശ്രമിക്കുമെന്നാണു സൂചന. 19ന് നട അടയ്ക്കുന്നതുവരെ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് സര്‍ക്കാരിനോടും പൊലീസിനോടും ഇന്റലിജന്‍സ് നിര്‍ദേശിച്ചു. മാധ്യമശ്രദ്ധ കിട്ടാനായി സംഘടനകള്‍ യുവതികളെ എത്തിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഇതര സംസ്ഥാനങ്ങളിലെ രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സംസ്ഥാന ഇന്റലിജന്‍സ് ശേഖരിക്കുന്നുണ്ട്. തെക്കേ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലുള്ള ചെറിയ സംഘടനകള്‍ ശബരിമല വിഷയത്തില്‍ ഇടപെടാന്‍ തയ്യാറെടുക്കുന്നു. ഇവര്‍ക്കെല്ലാം ഏതെങ്കിലും തരത്തില്‍ കേരള ബന്ധങ്ങളുള്ളതായാണു വിവരം. 

ശബരിമല വിഷയത്തിലെ പ്രതിഷേധം സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കു വ്യാപിപ്പിക്കാന്‍ സംഘടനകള്‍ ശ്രമിക്കുന്നതായും ഇതു ഗുരുതരമായ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നയിപ്പു നല്‍കിയിട്ടുണ്ട്. 

ചില രാഷ്ട്രീയ സംഘടനകള്‍ ഇതര സംസ്ഥാനങ്ങളിലെ അനുഭാവികളെ ഉപയോഗിച്ച് ഇവരുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. പന്ത്രണ്ടോളം സംഘടനകള്‍ നിരീക്ഷണത്തിലാണ്. സജീവമായ സംഘടനകളല്ല ഇവയില്‍ പലതും. വിശ്വാസത്തിന്‍റെ പേരിലല്ല ഇവര്‍ ക്ഷേത്രദര്‍ശനത്തിന് എത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഇന്റലിജന്‍സ് മുന്നറിയിപ്പുള്ളതിനാല്‍ ഇനിയുള്ള 24 ദിവസം സുരക്ഷ ശക്തമാക്കാനാണു പൊലീസിന്‍റെ തീരുമാനം. 14 മുതല്‍ 29 വരെയുളള മൂന്നാം ഘട്ടത്തില്‍ 4,026 പൊലീസ് ഉദ്യോഗസ്ഥരാണു സുരക്ഷയ്ക്കുള്ളത്. 

29 മുതല്‍ ജനുവരി 16 വരെയുളള നാലാം ഘട്ടത്തില്‍ 4,383 പൊലീസുകാരെ വിന്യസിക്കും. ഇവരില്‍ 230 പേര്‍ വനിതകളാണ്. 400 എസ്‌ഐ, 95 സിഐ, 34 ഡിവൈഎസ്പിമാര്‍ എന്നിവര്‍ ഡ്യൂട്ടിയിലുണ്ടാകും. 27നാണു മണ്ഡലപൂജ. അന്നു നട അടച്ചശേഷം 30ന് വീണ്ടും തുറക്കും. 11നാണു പേട്ട തുള്ളല്‍. 14ന് മകരവിളക്ക്. 19ന് നട അടയ്ക്കും.

Trending News