)
ശബരി റെയില്‍പാതയെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും ഉയരുമ്പോള്‍ ഇടുക്കിക്കാര്‍ക്ക് ആശ്വസിക്കാനും സന്തോഷിക്കാനും വകയുണ്ട്. ഒരിക്കല്‍ രാജ്യത്തെ ആദ്യത്തെ മോണോ റെയില്‍ ഉണ്ടായിരുന്ന ജില്ല, പിന്നീട് റെയില്‍വേ രഹിത ജില്ലയായി മാറിയതിന്റെ ദു:ഖം മാറിക്കിട്ടും എന്നതാണ് ആ സന്തോഷത്തിന്റെ കാരണം. ശബരി പാത ഇടുക്കി ജില്ലയിലൂടേയും കടന്നുപോകുന്നുണ്ട്.
സ്വന്തമായി റെയില്‍വേ സ്റ്റേഷനും റെയില്‍പ്പാതയും എല്ലാം ഉണ്ടായിരുന്ന ഒരു കാലം ഉണ്ടായിരുന്നു ഇടുക്കിയ്ക്ക്. ഇടുക്കി ജില്ല എന്ന് വിളിക്കാന്‍ പറ്റില്ലായിരിക്കും, കാരണം അത് സ്വാതന്ത്ര്യം കിട്ടുന്നതിനും ഏറെ മുമ്പായിരുന്നു.
കുണ്ടലവാലി റെയില്‍വേ അഥവാ മൂന്നാര്‍ റെയില്‍വേ എന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്. മൂന്നാറിനേയും കണ്ണന് ദേവന് ഹില്‍സിലെ ടോപ് സ്റ്റേഷനേയും ബന്ധിപ്പിക്കുന്നതായിരുന്നു ഈ റെയില്‍പ്പാത. തേയിലയുടേയും തേയില ഉത്പന്നങ്ങളുടെ ചരക്കുനീക്കം ആയിരുന്നു പാതയുടെ ലക്ഷ്യം. 1902 ല്‍ ആയിരുന്നു ഈ റെയില്‍ പാത നിര്‍മിക്കുന്നത്. രാജ്യത്തെ ആദ്യത്തെ മോണോറെയില്‍ സംവിധാനം കൂടി ആയിരുന്നു ഇത്.
1908 ല്‍ ഈ മോണോ റെയില്‍ സംവിധാനം നാരോ ഗേജിന് വഴിമാറി. രണ്ട് അടി വീതിയുള്ള നാരോഗേജ് പാതയായിരുന്നു ഉപയോഗിച്ചിരുന്നത്. പാലാറിലേയും മാട്ടുപ്പെട്ടിയിലേയും സ്റ്റേഷനുകളിലേക്ക് ആവിയന്ത്രം ഉപയോഗിച്ചായിരുന്നു ചരക്കുനീക്കം സാധ്യമാക്കിയിരുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത്, മൂന്നാറിലെ ഏറ്റവും രുചികരമായ തേയില കടല്‍കടത്താന്‍ വേണ്ടി ഉപയോഗിച്ചിരുന്നത് ഈ റെയില്‍വേ സംവിധാനം തന്നെ ആയിരുന്നു. മൂന്നാറില്‍ നിന്ന് ബോഡിനായ്ക്കനൂരിലേക്കായിരുന്നു അന്ന് ആദ്യം തേയില എത്തിച്ചിരുന്നത്.
ഈ സുഭഗകാലം പക്ഷേ, വളരെ പെട്ടെന്ന് തന്നെ അവസാനിക്കുകയായിരുന്നു. അതിന് കാരണം കേരളം കണ്ട ഏറ്റവും വലിയ വെള്ളപ്പൊക്കങ്ങളില്‍ ഒന്നായിരുന്നു. 1924 ല്‍ ഉണ്ടായ പ്രളയത്തില്‍ റെയില്‍വേ സ്റ്റേഷനുകളും റെയില്‍പ്പാതയും എല്ലാം ഒലിച്ചുപോയി. 99 ലെ വെള്ളപ്പൊക്കം എന്ന് അറിയപ്പെടുന്ന മഹാപ്രളയം ആയിരുന്നു അത്.
സമുദ്ര നിരപ്പില്‍ നിന്ന് 5,000- 6,000 അടി ഉയരുമുള്ള മൂന്നാറില്‍ എങ്ങനെ വെള്ളപ്പൊക്കം ഉണ്ടായി എന്ന് ഇപ്പോഴും ആളുകള്‍ അത്ഭുതം കൂറാറുണ്ട്. 1924 ജൂലായില്‍ മൂന്നാറില്‍ പെയ്തത് 171.2 ഇഞ്ച് മഴ ആയിരുന്നു എന്നാണ് കണക്ക്. ഈ മഴ മാത്രം ആയിരുന്നില്ല, ഏഷ്യയിലെ സ്വിറ്റ്സര്‍ലാന്റ് എന്നറിയപ്പെട്ടിരുന്ന മൂന്നാറിനെ മുക്കിയത്. കൊടിയ പേമാരിയില്‍ മാട്ടുപ്പെട്ടിയില്‍ രണ്ട് മലകള്‍ക്കിടയില്‍ മണ്ണും മരങ്ങളും അടിഞ്ഞ് ഒരു ബണ്ട് രൂപപ്പെട്ടിരുന്നു. മഴ പിന്നേയും തുടര്‍ന്നതോടെ അതിശക്തമായ ഉരുള്‍പൊട്ടലുകളും മണ്ണിടിച്ചിലുകളും മൂന്നാറില്‍ താണ്ഡവമാടി. ഇങ്ങനെ ഒഴുകിവന്ന വെള്ളവും മണ്ണും മരങ്ങളും എല്ലാം ചേര്‍ന്നപ്പോള്‍ ആ പ്രകൃതിദത്ത ബണ്ടിന് താങ്ങാന്‍ ആയില്ല. അങ്ങനെ ആ ബണ്ട് പൊട്ടിയപ്പോള്‍ മൂന്നാര്‍ ശരിക്കും പ്രളയത്തില്‍ മുങ്ങി.
അങ്ങനെ മൂന്നാറിലെ റെയില്‍വേ സ്റ്റേഷനും റെയില്‍പ്പാതയും, റെയിൽവേ പാലങ്ങളും എല്ലാം ഒലിച്ചുപോയി. മൂന്നാര്‍ നഗരം തന്നെ നാമാവശേഷമാക്കി ഈ പ്രളയം. റോഡുകളും കെട്ടിടങ്ങളും എല്ലാം നശിച്ചു. പിന്നീട് ബ്രിട്ടീഷ് ഭരണത്തില്‍ തന്നെ മൂന്നാറിനെ പുനര്‍ നിര്‍മിച്ചു. എന്നാല്‍ കുണ്ടലവാലി റെയില്‍വേ അല്ലെങ്കില്‍ മൂന്നാര്‍ റെയില്‍വേ പുനരുദ്ധരിക്കാന്‍ അവര്‍ മിനക്കെട്ടില്ല. ഇപ്പോഴും, പലയിടത്തും ആ പഴയ മൂന്നാര്‍ റെയില്‍വേയുടെ അവശിഷ്ടങ്ങള്‍ കാണാനാകും.
പിന്നീട് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചു, കേരള സംസ്ഥാനം രൂപീകൃതമായി, ഇടുക്കി എന്നൊരു ജില്ലയും ഉണ്ടായി. പക്ഷേ, ആ പഴയ മൂന്നാര്‍ റെയില്‍വേ പുനരുജ്ജീവിപ്പിക്കാന്‍ ആയില്ല. എന്നാല്‍ ആ പ്രതീക്ഷകള്‍ക്ക് ജീവന്വപ്പിക്കുന്ന ചില നീക്കങ്ങള്‍ കേരള സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്. 2019 ല്‍ കേരള ടൂറിസം വകുപ്പ് മൂന്നാര്‍ റെയില്‍വേയെ ഡാര്‍ജിലിങ് ഹിമാലയന്‍ റെയില്‍വേ മാതൃകയില്‍ പുനര്‍നിര്‍മിക്കാന്‍ ഒരു പദ്ധതിയുമായി മുന്നോട്ടുവന്നു. ഇടുക്കി ഡിടിപിസിയും കണ്ണന് ദേവന് ഹില്‍സ് പ്ലാന്റേഷനും ചേര്‍ന്നായിരുന്നു പ്രാഥമിക പഠനം നടത്തിയത്. പിപിപി മോഡലില്‍ നിര്‍മാണം നടത്താം എന്നതായിരുന്നു ധാരണ. ഹെറിറ്റേജ് റെയില്‍ പദ്ധതിയിക്കായി ഭൂമി നല്കാന് കണ്ണന് ദേവന് കമ്പനി തയ്യാറാണെന്ന് 2021 ലെ സംസ്ഥാന ബജറ്റ് അവതരണ വേളയില്‍ അന്നത്തെ ധനമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ പിന്നേയും കടന്നുപോയെങ്കിലും പദ്ധതി മുന്നോട്ടുപോയതേ ഇല്ല.
ശബരി പാത വരുന്നതോടെ ഇടുക്കിക്കാര് പറയും, ഞങ്ങളുടെ നാട്ടില്‍ റെയില്‍വേ തിരികെ എത്തിയെന്ന്. പുതിയ പാത ശബരിമല തീര്‍ത്ഥാടനത്തിന് മാത്രമല്ല, ഇടുക്കിയിലെ ടൂറിസം വികസനത്തിനും ഏറെ ഗുണം ചെയ്യും എന്ന് ഉറപ്പാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.