തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേസെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.
സംഭവത്തില്‍ കാനറാ ബാങ്ക് റീജിയണല്‍ മാനേജരും തിരുവനന്തപുരം ജില്ലാ കളക്ടറും മൂന്നാഴ്ചക്കകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം.
കേസ് ജൂണ്‍ 13ന് തിരുവനന്തപുരത്ത് പരിഗണിക്കും. കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ആന്‍റണി ഡൊമിനിക്കാണ് കേസ് രജിസ്റ്റര്‍ ചെയ്ത് നോട്ടിസയക്കാന്‍ ഉത്തരവായത്. മനുഷ്യാവകാശ പ്രവര്‍ത്തകനായ പി. കെ. രാജു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
നെയ്യാറ്റിന്‍കരയിലെ മാരായമുട്ടത്ത് ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം നടന്നത്. വീടും വസ്തുവകകളും ജപ്തിയിലൂടെ നഷ്ടപ്പെടും എന്ന ആശങ്കയാണ് അമ്മയെയും മകളെയും ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നായിരുന്നു തുടക്കത്തില്‍ പുറത്തു വന്ന വാര്‍ത്തകള്‍. എന്നാല്‍ പിന്നീട് തങ്ങളുടെ മരണത്തിന് ഉത്തരവാദി ഭര്‍ത്താവും ബന്ധുക്കളുമാണെന്ന് വെളിപ്പെടുത്തുന്ന ലേഖയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ബാങ്കില്‍നിന്നും ജപ്തി നടപടികളുണ്ടായിട്ടും ഭര്‍ത്താവ് ചന്ദ്രന് ഒന്നും ചെയ്തില്ലെന്നും സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും കുറിപ്പില്‍ പറയുന്നു.
ഇതോടെ സംഭവത്തില്‍ ചന്ദ്രന് ഉള്‍പ്പെടെ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ ലേഖയുടെ ഭര്‍ത്താവ് ചന്ദ്രനും സഹോദരി ഭര്‍ത്താവ് കാശിനാഥനും അമ്മ കൃഷ്ണമ്മയും ഇവരുടെ സഹോദരി ശാന്തയും ഉള്‍പ്പടെയുള്ള ബന്ധുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.