നിലമ്പൂര്‍: പരസ്യ പ്രചാരണം അവസാനിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ ആയിരുന്നു നിലമ്പൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന്റെ മാസ്റ്റര്‍ സ്‌ട്രോക്ക്! 2021 ല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കോണ്‍ഗ്രസ് നേതാവ് വിവി പ്രകാശിന്റെ വീട് സന്ദര്‍ശിച്ചുകൊണ്ടായിരുന്നു അത്. അന്ന് തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് വിവി പ്രകാശ് അന്തരിച്ചിരുന്നു.
വിവി പ്രകാശിന്റെ വീട് സന്ദര്‍ശിക്കുക മാത്രമായിരുന്നില്ല എം സ്വരാജ് ചെയ്തത്. എതിര്‍ സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനെ 'ഒരു തുള്ളി ചോരപോലും പുറത്ത് വരാതെ കശാപ്പ് ചെയ്യുകയും' ചെയ്തു! ആര്യാടന്‍ ഷൗക്കത്ത് പ്രകാശിന്റെ വീട് ഇതുവരെ സന്ദര്‍ശിച്ചിട്ടില്ലെന്ന ആക്ഷേപത്തിന് മധുരത്തില്‍ പൊതിഞ്ഞൊരു പ്രതികരണമാണ് സ്വരാജ് നല്‍കിയത്.
പ്രഖാസിന്റെ വീട് താന്‍ സന്ദര്‍ശിച്ചത് ഒരു തര്‍ക്ക വിഷയം ആക്കേണ്ടതില്ലെന്നായിരുന്നു സ്വരാജിന്റെ പ്രതികരണം. ആര്യാടന്‍ ഷൗക്കത്ത് അവിടെ പോകാത്തത് ചര്‍ച്ചയാക്കേണ്ടതില്ലെന്ന് കൂടി സ്വരാജ് പറഞ്ഞതോടെ വിഷയം മണ്ഡലത്തിലെ ഏറ്റവും ചൂടേറിയ ചര്‍ച്ചയായി മാറുകയും ചെയ്തു. അനസാന നിമിഷം കോണ്‍ഗ്രസ് വോട്ടര്‍മാരില്‍ പോലും ഒരു സംശയം ജനിപ്പിക്കാന്‍ ഈ ഒരു വിവാദത്തിന് കഴിഞ്ഞിട്ടുണ്ട് എന്നാണ് വിലയിരുത്തലുകള്‍.
വിവി പ്രകാശിനോട് ആര്യാടന്‍ ഷൗക്കത്തിന്റെ സമീപനം എങ്ങനെ ആയിരുന്നു എന്നത് 2021 ലെ തിരഞ്ഞെടുപ്പ് പ്രചാരണ വീഡിയോ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ്സുകാര്‍ തന്നെ വിമര്‍ശനം ഉന്നയിച്ചിരുന്നു. പ്രകാശ് മരിച്ച സമയത്ത് ആര്യാടന്‍ ഷൗക്കത്ത് എങ്ങനെ ആയിരുന്നു എന്നത് പിവി അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പച്ചയായി വിശദീകരിക്കുകയും ചെയ്തതാണ്. ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുള്ളില്‍ ഇതെല്ലാം ചര്‍ച്ചയാവുകയും ചെയ്തു.
എന്തായാലും സ്വരാജിന്റെ സന്ദര്‍ശനം നിലമ്പൂരില്‍ മാത്രമല്ല, സാമൂഹ്യ മാധ്യമങ്ങളിലും ചര്‍ച്ചയായിക്കഴിഞ്ഞു. ആര്യാടന്‍ ഷൗക്കത്ത് സന്ദര്‍ശിക്കാത്തത് ചര്‍ച്ചയാക്കേണ്ടതില്ലെന്ന സ്വരാജിന്റെ നിലപാടിനെ ഒരു വിഭാഗം പ്രശംസിക്കുന്നും ഉണ്ട്.
വിവി പ്രകാശ് കോണ്‍ഗ്രസിലെ സൗമ്യ മുഖം ആയിരുന്നു എന്നും അദ്ദേഹവുമായി വ്യക്തി ബന്ധം ഉണ്ടായിരുന്നു എന്നുമാണ് സ്വരാജ് പറഞ്ഞത്. അതിന്റെ അടിസ്ഥാനത്തിലാണ് സന്ദര്‍ശനം എന്നും വ്യക്തമാക്കുന്നു. രാഷ്ട്രീയ അഭിപ്രായ ഭിന്നത പറയുന്നതിനപ്പുറം വ്യക്തിപരമായി ആക്രമിക്ക രീതി ശരിയല്ലെന്നും സ്വരാജ് പറഞ്ഞുവയ്ക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.