മലപ്പുറം: നാളെ, ജൂൺ 19നാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്. ഇന്ന് നിശബ്ദ പ്രചാരണമാണ് നടക്കുന്നത്. ഓരോ മുന്നണിയും വലിയ വിജയ പ്രതീക്ഷയിലാണ്. വയനാട് എംപി പ്രിയങ്ക ഗാന്ധി പ്രചാരണത്തിനെത്തിയത് കോൺഗ്രസിന് വിജയപ്രതീക്ഷ നൽകിയിരിക്കുകയാണ്. എന്നാൽ കോൺഗ്രസ് വിജയം നേടിയാലും ഭൂരിപക്ഷം കുറയാനുള്ള സാധ്യതയുണ്ട്.
ഭരണകക്ഷിയായ എൽഡിഎഫിനും യുഡിഎഫിനും ഈ തിരഞ്ഞെടുപ്പ് ഏറെ നിർണായകമാണ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നിലമ്പൂരിലെ ഫലം പ്രതിഫലിക്കുമോ എന്ന് കാത്തിരുന്ന് തന്നെ അറിയേണ്ടതാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപുള്ള ഒരു സെമിഫൈനൽ എന്ന തരത്തിലാണ് മുന്നണികൾ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനെ കാണുന്നത്. യുഡിഎഫിന് തിരിച്ച് വരാനാകുമോ, എൽഡിഎഫിന് ഭരണം നിലനിർത്താനാകുമോ എന്നതെല്ലാം ഈ തിരഞ്ഞെടുപ്പ് ഫലത്തിലൂടെ അറിയാനായേക്കാം.
ഏതായാലും ഇരുമുന്നണികളും വലിയ വിജയപ്രതീക്ഷയിലാണ്. നിലവിൽ എൽഡിഎഫ് ഭരണത്തിലാണ് നിലമ്പൂർ മണ്ഡലം. 2016ൽ ഇടത് സ്വതന്ത്രൻ പിവി അൻവർ തിരഞ്ഞെടുപ്പ് മത്സരിച്ച് ജയിച്ചു. തുടർന്ന് ഇത്രയും നാൾ പിവി അൻവർ തന്നെയായിരുന്നു നിലമ്പൂർ മണ്ഡലത്തിന്റെ എംഎൽഎ. മുഖ്യമന്ത്രി വിജയനെതിരെ നിരവധി ആരോപണങ്ങൾ ഉന്നയിച്ച് അൻവർ രാജിവെച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
കോൺഗ്രസിനൊപ്പം ചേരാനൊരുങ്ങിയ പിവി അൻവർ ആര്യാടൻ ഷൈക്കത്തിന്റെ സ്ഥാനാർത്ഥിത്വത്തോടെ വീണ്ടും മത്സര രംഗത്തേക്കിറങ്ങിയിരിക്കുകയാണ്. സ്വതന്ത്രനായാണ് ഇത്തവണ അൻവർ മത്സരിക്കുന്നത്. തൃപ്പൂണിത്തുറ മുൻ എം.എൽ.എയും നിലമ്പൂർ സ്വദേശിയുമായ എം. സ്വരാജിനെയാണ് എൽഡിഎപ് കളത്തിലിറക്കിയിരിക്കുന്നത്. യു.ഡി.എഫ് വിട്ടുവന്ന മോഹൻ ജോർജിനെയാണ് ബി.ജെ.പി കളത്തിലിറക്കിയത്.
അൻവറിന്റെയും ജോർജിന്റെയും സ്ഥാനാർത്ഥിത്വം യു.ഡി.എഫിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായ നിലമ്പൂരിൽ വോട്ടുകൾ ഭിന്നിപ്പിക്കാൻ സഹായിക്കുമെന്നാണ് എൽ.ഡി.എഫ് പ്രതീക്ഷിക്കുന്നത്. നിലമ്പൂരിലെ ക്രിസ്ത്യൻ കുടിയേറ്റ കർഷകരുടെ പ്രതിനിധിയാണ് ജോർജ്. ജോർജിന്റെ സ്ഥാനാർത്ഥിത്വം കോൺഗ്രസിന്റെ വോട്ട് ബാങ്കിൽ ചോർച്ചയുണ്ടാക്കുമെന്ന് ബി.ജെ.പിയും കരുതുന്നു. മണ്ഡലത്തിൽ മുസ്‌ലിം, ക്രിസ്ത്യൻ വോട്ടുകൾക്ക് ഭൂരിപക്ഷമുള്ളതിനാലും പ്രിയങ്കാ ഗാന്ധി മണ്ഡലത്തിൽ വ്യാപകമായി പ്രചാരണം നടത്തിയതിനാലും തങ്ങളുടെ സ്ഥാനാർത്ഥി വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. സാഹചര്യങ്ങൾ അനുകൂലമായതിനാലും, മുസ്‌ലിം ലീഗിന്റെ പിന്തുണയുള്ളതിനാൽ വോട്ടുകൾ ഭിന്നിക്കുന്നത് തടയാൻ സാധിക്കുമെന്നതും കോൺഗ്രസിന്റെ പ്രതീക്ഷ കൂട്ടുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.