)
നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പിന് ഇനി അക്ഷരാര്‍ത്ഥത്തില്‍ മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ആര് ജയിക്കും ആര് തോല്‍ക്കും എന്നതെല്ലാം ആപേക്ഷികം മാത്രമാണ്. ആര് ജയിച്ചാലും ആര് തോറ്റാലും അത് കേരള രാഷ്ട്രീയ ചരിത്രത്തില്‍ വലിയ മാറ്റമൊന്നും സൃഷ്ടിക്കില്ല. എന്നാല്‍ പിവി അന്‍വറിനെ സംബന്ധിച്ച് മാത്രം ഇത് ഏറെ നിര്‍ണായകമാണ്.
പിവി അന്‍വറിന്റെ രാജിയാണല്ലോ ഇപ്പോഴത്തെ ഉപതിരഞ്ഞെടുപ്പിന് കാരണം. കോണ്‍ഗ്രസിന്റെ ഉരുക്കുകോട്ട (ആര്യാടന്റെ ഉരുക്കുകോട്ട) എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന നിലമ്പൂരില്‍ അട്ടിമറി സൃഷ്ടിച്ച് വന്ന ആളാണ് പിവി അന്‍വര്‍. അന്ന് ഇടതുപക്ഷത്തിനും സിപിഎമ്മിനും വേണ്ടി അരയും തലയും മുറുക്കി ഇറങ്ങിയ അന്‍വര്‍ വിജയം കണ്ടു. ഒരുതവണയല്ല, രണ്ട് തവണ. എന്നിട്ടാണ് ഒടുവില്‍ സിപിഎമ്മിനോടും പിണറായി വിജയനോടും പിണങ്ങി ഇറങ്ങിപ്പോയതും രാജിവച്ചതും.
നിലമ്പൂര്‍ യുഡിഎഫിലെ കിങ് മേക്കര്‍ ആകാം എന്നതായിരുന്നു അന്‍വര്‍ കണ്ട സ്വപ്നം. എന്നാല്‍ ഒടുക്കം യുഡിഎഫ് കാലുമാറി. അന്‍വര്‍ ഒരിക്കലും ആഗ്രഹിക്കാത്ത ആര്യാടന് ഷൗക്കത്തിനെ സഥാനാര്ത്ഥിയാക്കുകയും അന്‍വറിനെ കറിവേപ്പില പോലെ എടുത്തുമാറ്റുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് അന്‍വര്‍ മത്സരിക്കാന്‍ ഇറങ്ങിയത്. അതുകൊണ്ട് തന്നെ, ഏത് മുന്നണി ജയിച്ചാലും അത് അന്‍വറിനെ സംബന്ധിച്ച് നിര്‍ണായകമാണ്.
എല്‍ഡിഎഫിനെ സംബന്ധിച്ച് നിലമ്പൂര്‍ വിജയം ഒരു അവിഭാജ്യ ഘടകം ഒന്നും അല്ല. ഭരണത്തെ ഒരുതരത്തിലും അത് സ്വാധീനിക്കാന്‍ പോകുന്നില്ല. സ്വതന്ത്രനെ വച്ച് പിടിച്ചെടുത്ത ഒരു യുഡിഎഫ് മണ്ഡലം, ആ സ്വതന്ത്രന് കൈവിട്ടപ്പോള്‍ നഷ്ടപ്പെടുന്നതില്‍ രാഷ്ട്രീയ അസ്വാഭാവികത ഒന്നും പറയാനില്ല. എന്നാല്‍ എം സ്വരാജിനെ പോലെ ഒരു അതികായനെ മത്സരിക്കാന്‍ നിയോഗിക്കുന്നതിലൂടെ പോരാടാന്‍ ഞങ്ങളും തയ്യാറാണെന്ന പ്രഖ്യാപനം ആണ് സിപിഎം നടത്തിയിട്ടുള്ളത്. സ്വരാജ് ആണെങ്കില്‍ മണ്ഡലം ഇളക്കി മറിയ്ക്കുകയും ചെയ്യുന്നുണ്ട്.
യുഡിഎഫിനെ സംബന്ധിച്ചാണെങ്കിലും ഈ തിരഞ്ഞെടുപ്പ് വിജയം അത്ര നിര്‍ണായകം എന്ന് പറയാന്‍ ആവില്ല. പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു ഊര്‍ജ്ജം നല്കാന് ഈ തിരഞ്ഞെടുപ്പ് വിജയം സഹായകകരമായേക്കും എന്ന് മാത്രം. ആര്യാടന് മുഹമ്മദ് കുത്തകയാക്കി വച്ചിരുന്ന മണ്ഡലം 2016 ല്‍ നഷ്ടമാകുന്നത് ഇപ്പോഴത്തെ സ്ഥാനാര്‍ത്ഥി, ആര്യാടന് മുഹമ്മദിന്റെ മകന് ആര്യാടന് ഷൗക്കത്ത് മത്സരിച്ചപ്പോള്‍ ആയിരുന്നു. അതേ ആര്യാടന് ഷൗക്കത്തിനെ ഇപ്പോള്‍ രംഗത്തിറക്കുമ്പോള്‍ വിജയം തിരിച്ചുപിടിക്കാന്‍ ആകുമെന്ന് ഉറപ്പിക്കാന്‍ സാധിക്കുമോ എന്നതാണ് ചോദ്യം.
അന്ന് പിവി അന്‍വര്‍ സിപിഎമ്മിനൊപ്പമുണ്ടായിരുന്നു. ഇന്ന് അന്‍വര്‍ സ്വതന്ത്രനായി മത്സരിക്കുകയാണ്. അന്ന് അന്‍വര്‍ പിടിച്ച വോട്ടുകള്‍ മുഴുവന്‍ കോണ്‍ഗ്രസിനും യുഡിഎഫിനും എതിരായിരുന്നു. എന്നാല്‍ ഇന്ന് അന്‍വര്‍ പിടിക്കുന്ന വോട്ടുകള്‍ ആര്‍ക്ക് എതിരാകും എന്നതാണ് നിര്‍ണായകം. അന്‍വര്‍ കൊണ്ടുവന്ന വോട്ടുകള്‍ അന്‍വറിനൊപ്പം പോയാല്‍, സിപിഎമ്മിന് വിജയത്തെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. എന്നാല്‍ ആ വോട്ടുകള്‍ ഇടതുപക്ഷത്ത് ഉറച്ച് നില്‍ക്കുകയും അന്‍വര്‍ യുഡിഎഫ് വോട്ടുകള്‍ പിടിക്കുകയും ചെയ്താല്‍ ആര്യാടന് ഷൗക്കത്ത് വീണ്ടും വിയര്‍ക്കും.
എല്‍ഡിഎഫിനാണെങ്കിലും യുഡിഎഫിനാണെങ്കിലും ഈ തിരഞ്ഞെടുപ്പ് ഫലം ആത്രയേറെ നിര്‍ണായകം ഒന്നുമല്ല. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഇരുകൂട്ടര്‍ക്കും വിന്-വിന് സാഹചര്യം ആണ് നിലമ്പൂരില്‍ നിലനില്‍ക്കുന്നത്. ജയിച്ചാലും തോറ്റാലും ന്യായവാദങ്ങള്‍ ഏറെക്കുറേ സമാനമാവുകയും ചെയ്യും. എന്നാല്‍ ആര് ജയിച്ചാലും തോറ്റാലും അതിന്റെ ക്രെഡിറ്റ് എങ്ങനെ അന്‍വറിലേക്ക് എത്തും എന്നതാണ് ഒടുവില്‍ പരിശോധിക്കപ്പെടേണ്ടി വരിക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.