)
കോഴിക്കോട്: യെമൻ പൗരന് തലാൽ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ വിധിച്ച് ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായുള്ള അവസാന വട്ട ശ്രമങ്ങൾ തുടരുകയാണ്.
ചർച്ചകൾ സൂഫി പണ്ഡിതരുടെ നേതൃത്വത്തിലാണ് പുരോഗമിക്കുന്നത്. കൊല്ലപ്പെട്ട തലാൽ അബ്ദു മഹ്ദിയുടെ കുടുംബവുമായും ഗോത്ര നേതാക്കളുമായുള്ള ചർച്ചകളാണ് നിലവിൽ പുരോഗമിക്കുന്നത്. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ഇടപെടലാണ് നിർണ്ണായകമായിരിക്കുന്നത്. ചർച്ചയിൽ ആശാവഹമായ പുരോഗതിയാണ് ഉണ്ടായതെന്ന വിവരമാണ് നിമിഷപ്രിയയുടെ മോചനത്തിനായി പ്രവർത്തിക്കുന്ന ആക്ഷൻ കൗൺസിൽ പങ്കുവെയ്ക്കുന്നത്.
നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി യമനിൽ തുടരുകയാണ്. നാളെയാണ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്ന ദിവസമെന്നിരിക്കെ ഇന്നത്തെ ചർച്ചകൾ അതീവ നിർണായകമാണെന്നത് ശ്രദ്ധേയം. ഇപ്പോൾ നടക്കുന്ന ചർച്ചകളിൽ പ്രധാനം വധശിക്ഷ നീട്ടിവെയ്ക്കുക എന്നതാണ്. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഇടപെട്ടത് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട തലാലിൻ്റെ കുടുംബത്തിൽ ഉണ്ടായിരുന്ന വ്യത്യസ്ത അഭിപ്രായങ്ങളെ പരിഹരിക്കാൻ സഹായകമായേക്കും എന്ന വിവരമാണ് ആക്ഷൻകൗൺസിൽ പങ്കുവെച്ചത്.
ഇന്നലെ ഏറെ വൈകി അവസാനിച്ച ചർച്ചകൾ ഇന്ന് അതിരാവിലെ തന്നെ പുനഃരാരംഭിക്കുമെന്നാണ് വിവരം ലഭിച്ചത്. യമനിലെ പ്രമുഖ സൂഫി ഗുരുവായ ഷൈഖ് ഹബീബ് ഉമർ ബിൻ ഹബീദുല്ലിൻ്റെ ഇടപെടലിലാണ് ഗോത്ര നേതാക്കളും, തലാലിൻ്റെ ബന്ധുക്കളും, നിയമസമിതി അംഗങ്ങളും, കുടുംബാംഗങ്ങളും ഉൾപ്പെടുന്ന ചർച്ച രാവിലെ വീണ്ടും ആരംഭിക്കുന്നത്. ഹബീബ് അബ്ദുൾ റഹ്മാൻ മഹ്ഷൂസിൻ്റെ നേതൃത്വത്തിലുള്ള ഷൈഖ് ഹബീബ് ഉമർ ബിൻ ഹബീദുല്ലിൻ്റെ ഉന്നതതല സംഘം തലാലിൻ്റെ ജന്മനാടായ ഉത്തര യമനിലെ ദമാറിൽ ചർച്ചകൾക്കായി തുടരുകയാണ്.
ചർച്ചകൾ ആശാവഹമാണെന്നും ഇന്ന് നടക്കുന്ന ചർച്ചകളിൽ സന്തോഷകരമായ അന്തിമ തീരുമാനം ഉണ്ടാകുമെന്നുമാണ് ചർച്ചകൾ നടത്തുന്ന പ്രതിനിധി സംഘം കാന്തപുരത്തെ അറിയിച്ചത്. ചർച്ചകളുടെ ഭാഗമായി തലാലിൻ്റെ കുടുംബാംഗങ്ങൾ ഏകാഭിപ്രായത്തിലേയ്ക്ക് എത്തുക എന്നത് നിർണ്ണായകമാണ്. ഉത്തര യമനിലെ ഗോത്രവിഭാഗങ്ങൾക്കിടയിൽ വൈകാരികത ആളിക്കത്തിയ വിഷയമായിരുന്നു തലാലിൻ്റെ കൊലപാതകം.
ഈയൊരു സാഹചര്യത്തിൽ തലാലിൻ്റെ കുടുംബവുമായി സംസാരിക്കാൻ കഴിയാത്ത സാഹചര്യം തന്നെയുണ്ടായിരുന്നു. എന്നാൽ കാന്തപുരത്തിൻ്റെ ഇടപെടലോടെ കുടുംബവുമായി സംസാരിക്കാൻ സാധിച്ചു എന്നതാണ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള നീക്കങ്ങളിൽ നിർണ്ണായകമായിരിക്കുന്നത് എന്നാണ് വിവരം. കേന്ദ്ര സർക്കാരിന് പോലും ഇടപെടാൻ പരിമിതിയുണ്ടായിരുന്ന വിഷയത്തിൽ ഇപ്പോൾ നടക്കുന്ന അനൗദ്യോഗിക ചർച്ചകൾ അതുകൊണ്ടു തന്നെ നിർണ്ണായകമാണ്.
ഇതിനിടയിൽ നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ സാധ്യമായതെല്ലാം ചെയ്തുവെന്നാണ് കേന്ദ്ര സർക്കാർ ഇന്നലെ സുപ്രീംകോടതിയെ അറിയിച്ചത്. വിദേശകാര്യ മന്ത്രാലയത്തിലെ ഗൾഫ് മേഖലയുടെ ചുമതലയുള്ള ജോയിന്റ് സെക്രട്ടറി വിഷയത്തിൽ നിരന്തരം ഇടപെടുന്നുണ്ടെന്നും ഗൾഫ് മേഖലയിലെ സ്വാധീന ശക്തിയുള്ള ഷേഖുമാർ ഉൾപ്പടെയുള്ളവർ വഴി പരമാവധി പരിശ്രമം നടത്തുന്നുണ്ടെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്.
യെമൻ പൗരനായ തലാൽ അബ്ദുമഹ്ദിയെ 2017 ജൂലൈയിൽ നിമിഷ പ്രിയയും കൂട്ടുകാരിയും ചേർന്ന് കൊലപ്പെടുത്തി വീടിന് മുകളിലെ ജലസംഭരണിയിൽ മൃതദേഹം ഒളിപ്പിച്ചുവെന്ന കേസിലാണ് വധശിക്ഷ. നിമിഷ പ്രിയ പാലക്കാട് കൊല്ലങ്കോട് തേക്കിൻചിറ സ്വദേശിയാണ്. ദയാധനം നൽകി വധശിക്ഷ ഒഴിവാക്കാൻ ശ്രമം തുടരുകയാണ്.
യെമൻ പൗരന്റെ കുടുംബത്തിന് 10 ലക്ഷം ഡോളർ നൽകാമെന്നാണ് അറിയിച്ചിരിക്കുന്നത്. ദയാധനം കുടുംബം സ്വീകരിക്കുമോയെന്ന് ഉറപ്പില്ലെന്നും സാമുവൽ ജെറോം പറഞ്ഞു. എന്നാൽ,തലാലിന്റെ കുടുംബം ഒരു മില്യൺ ഡോളർ ദയാധനം ആവശ്യപ്പെട്ടതായും വിവരമുണ്ട്. കൊല നടത്തിയതിന് ശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ പിടിയിലായ നിമിഷപ്രിയയെ വിചാരണയ്ക്ക് ശേഷം 2018 ൽ ആണ് വധശിക്ഷയ്ക്ക് വിധിച്ചത്. നിലവിൽ യെമനിലെ സനയിലെ ജയിലിലാണ് നിമിഷ പ്രിയയുള്ളത്. കുടുംബത്തിലെ എല്ലാ അംഗങ്ങളും മാപ്പുനല്കാന് തയ്യാറായാല്‍ മാത്രമേ മോചനം സാധ്യമാകൂ എന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.