മലപ്പുറം: വളാഞ്ചേരിയിൽ നിപ സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. യുവതിയുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടു. രോഗിയുടെ സമ്പർക്ക പട്ടികയിൽ 49 പേരാണ് ഉള്ളത്.
സമ്പർക്കപ്പട്ടികയിൽ ഉള്ളവരിൽ ആറ് പേർക്ക് രോഗ ലക്ഷണങ്ങളുണ്ട്. 49 പേരിൽ 45 പേർ ഹൈ റിസ്ക് വിഭാഗത്തിലാണ്. അതേസമയം, പ്രദേശത്ത് അസ്വാഭാവിക മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
ഇന്നലെയാണ് മലപ്പുറം വളാഞ്ചേരിയിൽ യുവതിക്ക് നിപ സ്ഥിരീകരിച്ചത്. പെരിന്തൽമണ്ണ ആശുപത്രിയിൽ ചികിത്സയിലുള്ള യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. കടുത്ത പനിയെ തുടർന്ന് ഏപ്രിൽ 25ന് ആണ് യുവതി ചികിത്സ തേടിയത്.
വളാഞ്ചേരിയിലെ സ്വകാര്യ ക്ലിനിക്കിലാണ് യുവതി ചികിത്സ തേടിയത്. വിട്ടുമാറാത്ത പനിയും ശ്വാസതടസവും ഉണ്ടായതോടെ മെയ് ഒന്നിന് പെരിന്തൽമണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിപയുടെ രോഗലക്ഷണങ്ങൾ കണ്ടതോടെ ഇവരുടെ ശ്രവ സാമ്പിൾ ഇന്നലെ പരിശോധനയ്ക്കായി പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നു. ഈ പരിശോധനയിലാണ് നിപ പോസിറ്റീവാണെന്ന് വ്യക്തമായത്.
യുവതിയുടെ ഭർത്താവും മക്കളും ഉൾപ്പെടെ അടുത്ത് സമ്പർക്കമുണ്ടായവർ നിരീക്ഷണത്തിലാണ്. രോഗം സ്ഥിരീകരിച്ച പ്രദേശത്തിന്റെ മൂന്ന് കിലോമീറ്റർ ചുറ്റളവ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. യുവതിയുടെ അടുത്ത ബന്ധുക്കൾ ഉൾപ്പെടെ ഏഴ് പേരുടെ സ്രവം പരിശോധനയ്ക്ക് അയച്ചിരുന്നു. ആദ്യഘട്ടത്തിൽ എല്ലാം നെഗറ്റീവാണെന്നാണ് വ്യക്തമാകുന്നത്. എങ്കിലും 21 ദിവസം ഇവരോട് ക്വാറന്റൈനിൽ കഴിയാൻ നിർദേശിച്ചിട്ടുണ്ട്.
മാറാക്കര, എടയൂർ, വളാഞ്ചേരി തുടങ്ങിയ പ്രദേശങ്ങളിലാണ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനായി ആരോഗ്യവകുപ്പ് പരിശോധന ആരംഭിച്ചു. പ്രദേശത്ത് ഒരു പൂച്ചയെ ചത്ത നിലയിൽ കാണപ്പെട്ട സാഹചര്യത്തിൽ മൃഗസംരക്ഷണ വകുപ്പ് മുഖേന പൂച്ചയുടെ സ്രവ സാമ്പിൾ ശേഖരിച്ച് വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കും.
വളാഞ്ചേരി നഗരസഭയിലും സമീപ പഞ്ചായത്തുകളിലും പനി സർവേ നടത്താനും തീരുമാനം. നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. എല്ലാവരും വ്യക്തിശുചിത്വം പാലിക്കുകയും സാനിറ്റൈസർ ഉപയോഗിക്കുകയും മാസ്ക് ധരിക്കുകയും ചെയ്യുന്നതാണ് അഭികാമ്യമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.