)
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സമ്പർക്കപ്പട്ടികയിൽ 345 പേർ ആണ് ആകെ ഉള്ളതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സമ്പർക്കപ്പട്ടികയിൽ മലപ്പുറത്ത് 211 പേരും പാലക്കാട് 91 പേരും കോഴിക്കോട് 43 പേരുമാണ് ഉള്ളത്. കോഴിക്കോട് ജില്ലയിൽ സമ്പർക്കപ്പട്ടികയിൽ ഉള്ളവർ എല്ലാവരും ആരോഗ്യ പ്രവർത്തകരാണ്.
പാലക്കാട്, മലപ്പുറം ജില്ലയിലുള്ളവർക്കാണ് നിപബാധ സംശയിച്ചിരുന്നത്. മലപ്പുറം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ നടത്തിയ പരിശോധനയിൽ നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച സാമ്പിളുകളിൽ പാലക്കാട് ചികിത്സയിലുള്ളയാൾ പോസിറ്റീവാണെന്ന് കണ്ടെത്തി.
പാലക്കാട്ടെ രോഗിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്ഥിരീകരണം വരുന്നതിന് മുമ്പ് തന്നെ പ്രോട്ടോകോൾ അനുസരിച്ച് പ്രതിരോധ നടപടികൾ ശക്തമാക്കി. രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകി.
വവ്വാലുകളെ പടക്കം പൊട്ടിച്ചോ മറ്റോ ഓടിക്കാൻ പാടില്ലെന്ന് വിദഗ്ധർ പറഞ്ഞു. ആശുപത്രികളും ആരോഗ്യ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് കോണ്ടാക്ട് ട്രെയ്സിംഗ് ശക്തമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. സമ്പർക്കപ്പട്ടികയിൽ പെടാത്ത ആരെങ്കിലുമുണ്ടോയെന്ന് സൂക്ഷ്മ പരിശോധന നടത്തണം.
ആശുപത്രികളിൽ സുരക്ഷാ ഉപകരണങ്ങൾ ഉൾപ്പെടെ ഉറപ്പാക്കണം. ഉറവിടം കണ്ടെത്താനുള്ള പ്രവർത്തനങ്ങളും ശക്തമാക്കണമെന്നും റൂട്ട് മാപ്പ് ഉടൻ തന്നെ പുറത്തിറക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. നിപ ബാധിച്ച രണ്ട് പേർക്കും കഴിഞ്ഞ മാസം 25, 26 തീയതികളിലാണ് രോഗലക്ഷണങ്ങൾ കണ്ട് തുടങ്ങിയത്.
ഈ പ്രദേശങ്ങളിൽ നിന്ന് മൂന്നാഴ്ച മുമ്പ് തൊട്ടുള്ള വിവരങ്ങൾ ശേഖരിക്കും. നിശ്ചിത കാലയളവിൽ ഇവിടങ്ങളിൽ മസ്തിഷ്ക ജ്വരമോ ന്യൂമോണിയയോ ബാധിച്ച് ആരെങ്കിലും മരിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണം. മലപ്പുറം, പാലക്കാട് ജില്ലകളിൽ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു. കണ്ടെയ്ൻമെന്റ് സോണുകളിൽ മാസ്ക് നിർബന്ധമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.